മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് ഒരു മാസം; മുണ്ടക്കൈ ടൗൺഷിപ്പിൽ പണികൾ ഇഴയുന്നു, വാടക വീട്ടിൽ നിന്നും മാറാനാകാതെ ദുരന്തബാധിതർ
ടൗൺഷിപ്പിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണയാണ് പുറംലോകത്തുള്ളതെന്ന് ദുരന്തബാധിതർ ചൂണ്ടിക്കാട്ടുന്നു

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ വന്ന് ഉദ്ഘാടനം ചെയ്തിട്ട് ഇന്ന് ഒരു മാസം തികയുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും തങ്ങളുടെ വീട് എന്ന സ്വപ്നം ഇന്നും പാതിവഴിയിലാണെന്ന ആശങ്കയിലാണ് ദുരന്തബാധിതരായ കുടുംബങ്ങൾ. 'ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമായി, പക്ഷേ വീടുകളുടെ പണി മഴയ്ക്ക് മുൻപോ അടുത്ത മാസമോ തീരുമെന്ന് കണ്ടിട്ട് തോന്നുന്നില്ല. ഞങ്ങൾ 178 കുടുംബങ്ങളും വലിയ ആശങ്കയിലാണ്,' എന്നാണ് ദുരന്തബാധിതർ പറയുന്നത്.
ടൗൺഷിപ്പിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണയാണ് പുറംലോകത്തുള്ളതെന്ന് ദുരന്തബാധിതർ ചൂണ്ടിക്കാട്ടുന്നു. 'പണി കഴിഞ്ഞ കുറച്ച് വീടുകൾ മാത്രമാണ് മാധ്യമങ്ങൾ കാണിക്കുന്നത്. ഞങ്ങൾക്കെല്ലാം വീടുകൾ കൈമാറിയെന്നും ഞങ്ങൾ അവിടെ താമസം തുടങ്ങിയെന്നുമാണ് കേരള ജനത ഇപ്പോൾ വിശ്വസിക്കുന്നത്. എന്നാൽ യാഥാർഥ്യം അതല്ല. ഇപ്പോഴും ഒരു വീട്ടിൽ പോലും കയറി താമസിക്കാൻ പറ്റുന്ന സാഹചര്യമില്ല,' അവർ പറയുന്നു.
താമസം മാറ്റാൻ വൈകുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നുണ്ട്. നിലവിൽ കൽപ്പറ്റ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ തുക നൽകിയാണ് പലരും വാടകയ്ക്ക് താമസിക്കുന്നത്. സർക്കാർ നൽകുന്ന വാടക സഹായത്തിന് പുറമെ വലിയൊരു തുക കൈയിൽ നിന്ന് നൽകേണ്ടി വരുന്നത് വരുമാനമില്ലാത്ത ഇവർക്ക് വലിയ ബാധ്യതയാകുന്നു. എത്രയും വേഗം ടൗൺഷിപ്പിലേക്ക് മാറാൻ കഴിഞ്ഞാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ.
കാലവർഷം എത്തുന്നതിന് മുൻപ് പണി പൂർത്തിയാക്കി താമസം തുടങ്ങണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഉദ്ഘാടനത്തിന് മുൻപുണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണം ഇപ്പോൾ പകുതിയായി കുറഞ്ഞത് നിർമാണത്തെ ബാധിച്ചിട്ടുണ്ട്. 178 കുടുംബങ്ങളെയും ഏപ്രിൽ അവസാനത്തോടുകൂടി ഒരുമിച്ച് വീടുകളിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് ദുരന്തബാധിതർ സർക്കാരിനോട് ആവശ്യപ്പെടുന്നു.
അതേസമയം, മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള സർക്കാർ ടൗൺഷിപ്പ് പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. പുനരധിവാസത്തിന്റെ ഭാഗമായി നിലവിൽ നിർമാണം പൂർത്തിയായിട്ടുള്ള 178 വീടുകൾ ഏപ്രിൽ ആദ്യവാരത്തോടെ താമസയോഗ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Adjust Story Font
16

