കോഴിക്കോട്ട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നു അയൽവാസിയായ സഹോദരങ്ങൾക്ക് നേരെ കൊലപാതകശ്രമം.

- Published:
3 Feb 2026 10:53 PM IST

കോഴിക്കോട്: കോഴിക്കോട് കൂളിമാട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ് പ്രതി പിടിയിൽ. ചേലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാൻ (22) ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരങ്ങളായ തസ്‌നീം, തൻസീൽ എന്നിവരെ ഇർഫാൻ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നു അയൽവാസിയായ സഹോദരങ്ങൾക്ക് നേരെ കൊലപാതകശ്രമം. സഹോദരനെ മർദിച്ചതിന്റെ പ്രതികാരം തീർക്കാൻ വന്ന യുവാക്കളെയാണ് ഇയാൾ കാറിടിപ്പിച്ചത്. ഇവരുടെ സഹോദരനായ തൻസിഫുമായുള്ള (21) സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് ഇയാളെ ഇർഫാൻ വീട്ടിൽക്കയറി മർദിച്ചിരുന്നു.
സാരമായി പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നിന്ന് തിരിച്ചുപോവുന്നതിനിടെ തസ്നീം, തൻസീൽ എന്നിവർ ഇർഫാനെ തടഞ്ഞുനിർത്തുകയും സഹോദനെതിരായ ആക്രമണം ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇരുവരെയും ഇർഫാൻ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്.
തൻസീലിന് തലയോട്ടിക്കും നട്ടെലിനുമാണ് പൊട്ടലേറ്റത്. തസ്‌നീമിന് ഇടുപ്പെല്ലിന് പൊട്ടലേൽക്കുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഇരുവരും കോഴിക്കോട് മെഡി. കോളജിൽ ചികിത്സയിലാണ്.
Adjust Story Font
16
