Quantcast

'ഹർഷിന അനുഭവിച്ച വേദനക്ക് നഷ്ടം കണക്കാനാവില്ല, 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണം'; പി.കെ ഫിറോസ്

ഹർഷിനയുടെ ന്യായമായ സമരത്തിന് യൂത്ത് ലീഗിന്റെ പൂർണ പിന്തുണയുണ്ടെന്നും ഫിറോസ്

MediaOne Logo

Web Desk

  • Published:

    2 Jun 2023 8:17 AM GMT

kozhikode medical college
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സത്യഗ്രഹമിരിക്കുന്ന ഹർഷിനക്ക് പിന്തുണയുമായി യൂത്ത് ലീഗ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയെന്നാണ് ഹർഷിനയുടെ പരാതി. ആരോഗ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ഷിന സമരമിരിക്കുന്നത്. 12 ദിവസമായി സത്യഗ്രഹമിരിക്കുന്ന ഹർഷിനയെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സന്ദർശിച്ചു.

ഹർഷിനക്ക് ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് പി.കെ ഫിറോസ് ആവശ്യപ്പെട്ടു. അവരനുഭവിച്ച വേദന ഊഹിക്കുന്നതിനുമപ്പുറമാണ്. വെറും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ഇത് ഹർഷിനയെ അപമാനിക്കുന്നതിന് തുല്യമാണെന്നും പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

'അഞ്ച് വർഷക്കാലം വേദനയും സഹിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ ചെയ്തതിന് മാത്രം ഇവർക്ക് ഇതിന്റെ എത്രയോ മടങ്ങ് ചെലവായിട്ടുണ്ട്. അനുഭവിച്ച വേദനക്ക് നഷ്ടം കണക്കാനാവുകയുമില്ല. അപ്പോഴാണ് മന്ത്രിയുടെ രണ്ട് ലക്ഷത്തിന്റെ ഔദാര്യം! ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണം. കൂടാതെ ഉത്തരവാദികളായവർക്കെതിരെ നടപടിയും സ്വീകരിക്കണം'. ഹർഷിനയുടെ ന്യായമായ സമരത്തിന് യൂത്ത് ലീഗിന്റെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം കുറിച്ചു.

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ഇക്കഴിഞ്ഞ 12 ദിവസമായി സത്യഗ്രഹമിരിക്കുന്ന ഹർഷിനയെ സന്ദർശിച്ചു. സമര സമിതി ചെയർമാൻ ദിനേഷ് പെരുമണ്ണ ഉൾപ്പെടെയുള്ളവർ സമരപന്തലിലുണ്ടായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയക്കിടെ കത്രിക മറന്ന് വെച്ചതിനെ തുടർന്ന് അഞ്ച് കൊല്ലമാണ് ഹർഷിന ദുരിതമനുഭവിച്ചത്. അവരനുഭവിച്ച വേദന ഊഹിക്കുന്നതിനുമപ്പുറമാണ്.

വെറും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ഇത് ഹർഷിനയെ അപമാനിക്കുന്നതിന് തുല്യമാണ്. അഞ്ച് വർഷക്കാലം വേദനയും സഹിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ ചെയ്തതിന് മാത്രം ഇവർക്ക് ഇതിന്റെ എത്രയോ മടങ്ങ് ചെലവായിട്ടുണ്ട്. അനുഭവിച്ച വേദനക്ക് നഷ്ടം കണക്കാനാവുകയുമില്ല. അപ്പോഴാണ് മന്ത്രിയുടെ രണ്ട് ലക്ഷത്തിന്റെ ഔദാര്യം!

ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണം. കൂടാതെ ഉത്തരവാദികളായവർക്കെതിരെ നടപടിയും സ്വീകരിക്കണം. ഹർഷിനയുടെ ന്യായമായ സമരത്തിന് യൂത്ത് ലീഗിന്റെ പൂർണ പിന്തുണ.


TAGS :

Next Story