ആഭ്യന്തര വകുപ്പിനെ വിചാരണ ചെയ്യാൻ യൂത്ത് ലീഗ്
കൈക്കൂലി, മോഷണം, സ്ത്രീവിരുദ്ധത, മുസ്ലിം വിരുദ്ധത, ജാതീയത തുടങ്ങിയ ഹീനകൃത്യങ്ങളിൽ പങ്കാളികളായ കാക്കിധാരികൾക്കുപോലും ഭരണകൂടം സംരക്ഷണം നൽകുകയാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് നേതാക്കളായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ ഫിറോസ് എന്നിവർ ആരോപിച്ചു

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയും അഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വവും തുറന്നുകാട്ടാൻ സമരപരിപാടികളുമായി മുസ്‍ലിം യൂത്ത് ലീഗ്. 'തകരുന്ന ക്രമസമാധാനം, നിഷ്‌ക്രിയ ആഭ്യന്തരം' എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാരിനെതിരെ ജനകീയ വിചാരണ നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. പുതുവത്സരദിനത്തിൽ ജില്ലാ ആസ്ഥാനങ്ങളിലാണ് ജനകീയ വിചാരണ നടക്കുക.
രാഷ്ട്രീയ കൊലപാതകങ്ങളൾ തടയുന്നതിൽ തുടർച്ചയായി പൊലീസിന് വീഴ്ച സംഭവിക്കുന്നതാണ് കാണുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഗുണ്ടകളുടെ തേർവാഴ്ചമൂലം ഭരണസിരാകേന്ദ്രത്തിൽ താമസിക്കുന്നവർക്കുപോലും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസുകാർ തന്നെ കുറ്റവാളികളായി മാറുകയാണ്. കൈക്കൂലി, മോഷണം, സ്ത്രീവിരുദ്ധത, മുസ്ലിം വിരുദ്ധത, ജാതീയത തുടങ്ങിയ ഹീനകൃത്യങ്ങളിൽ പങ്കാളികളായ കാക്കിധാരികൾക്കുപോലും ഭരണകൂടം സംരക്ഷണം നൽകുകയാണ്. പൊലീസിനെ കയറൂരി വിട്ടുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നയങ്ങൾക്കെതിരെയാണ് ജനകീയ വിചാരണയെന്നും നേതാക്കൾ പറഞ്ഞു. പരിപാടി വിജയിപ്പിക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു.
Adjust Story Font
16

