'രൂപമാറ്റം വരുത്തി, മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു'; ജയിൽ അധികൃതർക്കെതിരെ യൂട്യൂബർ മണവാളന്റെ കുടുംബം
മണവാളന്റെ മുടിമുറിച്ചത് അച്ചടക്കം കാക്കാൻ ആണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ ജയിൽ അധികൃതർക്കെതിരെ യൂട്യൂബർ മണവാളന്റെ കുടുംബം. മണവാളൻ എന്ന് വിളിക്കുന്ന യൂട്യൂബ് ഷഹീൻ ഷായുടെ മുടിയും, താടിയും, മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് പരാതി. മകനെ മനപ്പൂർവ്വം മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായി കുടുംബം ആരോപിച്ചു. ഇത് സംബന്ധിച്ച മജിസ്ട്രേറ്റ് കോടതിയിലും, മുഖ്യമന്ത്രിക്കും, ജയിൽ ഡിജിപിക്ക് അടക്കം കുടുംബം പരാതി നൽകി.
ഷഹീൻ ഷായെ തൃശ്ശൂർ ജില്ലാ ജയിലിൽ നിന്നും മാറ്റണം. മകനെ കോടതിയിലേക്ക് വിളിച്ച് രൂപമാറ്റം വരുത്തിയത് പരിശോധിക്കണം. ജയിലിൽ നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച് അന്വേഷണം വേണം. ഈ മൂന്ന് ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കുടുംബം പരാതി നൽകിയിട്ടുള്ളത്. മനോരോഗിയാക്കിയേ പുറത്ത് വിടൂയെന്ന് ജയിൽ അധികൃതർ മകനോട് പറഞ്ഞതായി മാതാവ് റായിഷ ആരോപിച്ചു.
ജില്ലാ ജയിലിന് മുൻപിൽ റീൽ ചിത്രീകരണമല്ല ഉണ്ടായത്. താൻ ഭാര്യയും മകളെയും ആശ്വസിപ്പിക്കുന്നതിനായി മണവാളന്റെ വീഡിയോ എടുത്തതാണെന്നും പിതാവ് പറഞ്ഞു. ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. എന്നാൽ മണവാളന്റെ മുടിമുറിച്ചത് അച്ചടക്കം കാക്കാൻ ആണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. മുടി മുറിച്ചത് മറ്റു തടവുകാർക്ക് പ്രയാസമായത് കൊണ്ടാണെന്നും ജയിൽ ആസ്ഥാനത്തിലേക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16

