ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫലസ്തീൻ മാധ്യമപ്രവർത്തകനെ ഡ്രോൺ ആക്രമത്തിലൂടെ വധിച്ച് ഇസ്രായേൽ
കഴിഞ്ഞ മാസം ഇതേ ആശുപത്രിക്ക് സമീപമുള്ള മാധ്യമ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹസൻ ഇസ്‍ലയാണ് കൊല്ലപ്പെട്ടത്

ഗസ്സ: വ്യോമക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകനെ ഡ്രോൺ ആക്രമണത്തിൽ വധിച്ച് ഇസ്രായേൽ. ഖാൻ യൂനുസിലെ നാസർ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെ ഫലസ്തീൻ മാധ്യമ പ്രവർത്തകനായ ഹസൻ ഇസ്‌ലയാണ് ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രമുഖ ഫീൽഡ് റിപോർട്ടറും ആലം24 വാർത്ത ഏജൻസിയുടെ ഡയറക്ടറുമായ ഹസൻ കഴിഞ്ഞ മാസം ഇതേ ആശുപത്രിക്ക് സമീപമുള്ള മാധ്യമ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. അന്ന് ആക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നേരത്തെ ഹസന് നേരെ നടന്ന ആക്രമണം 'മനഃപൂര്വമായ കൊലപാതകം' എന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ആശുപത്രിയിൽ പൊള്ളലേറ്റവരുടെ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് ഹസന് നേരെ വീണ്ടും ആക്രമണമുണ്ടായത്. ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിനെതിരായി നടത്തിയ ആക്രമണങ്ങളുടെ മുൻനിര കവറേജിന്റെ പേരിൽ ഹസൻ ഇസ്രായേലി മാധ്യമങ്ങളിൽ വളരെക്കാലമായി അനഭിമതനായിരുന്നു.
കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർക്ക് ഹസൻ പ്രതിമാസം സാമ്പത്തിക സഹായം നൽകിയിരുന്നതായി പ്രാദേശിക റിപോർട്ടർമാർ പറയുന്നു. അതേസമയം, ഖാൻ യൂനിസ് ആശുപത്രിയിലെ രോഗികളെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തെ ഫലസ്തീൻ ആഭ്യന്തര മന്ത്രലയം അപലപിച്ചു.
Adjust Story Font
16

