Quantcast

രാഹുൽ ഗാന്ധിക്ക് വാലന്‍റീനെ അറിയുമോ? ആ കുടുംബത്തോട് മാപ്പ് പറഞ്ഞിട്ടാകാം ബാക്കി സ്നേഹപ്രകടനം: എം ബി രാജേഷ്

'തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഹുൽ ഗാന്ധിക്കും യുഡിഎഫിനും മത്സ്യത്തൊഴിലാളികളോട് പെട്ടെന്ന് സ്നേഹം വന്നുദിച്ചു'

MediaOne Logo

  • Published:

    24 Feb 2021 6:19 PM IST

രാഹുൽ ഗാന്ധിക്ക് വാലന്‍റീനെ അറിയുമോ? ആ കുടുംബത്തോട് മാപ്പ് പറഞ്ഞിട്ടാകാം ബാക്കി സ്നേഹപ്രകടനം: എം ബി രാജേഷ്
X

കടപ്പുറത്ത് പോയി മത്സ്യത്തൊഴിലാളികളെ കണ്ട രാഹുല്‍ ഗാന്ധി എന്തുകൊണ്ട് ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊന്ന വാലന്‍റൈന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ കുടുംബത്തെ കാണാന്‍ പോയില്ലെന്ന് സിപിഎം നേതാവ് എം ബി രാജേഷ്. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരിക്കുമ്പോഴാണ് ഇറ്റാലിയന്‍ മറൈനുകള്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നത്. കുറ്റവാളികളെ ശിക്ഷയില്ലാതെ രക്ഷിച്ചതിന്‍റെ കുറ്റബോധം കാരണമാണോ രാഹുല്‍ ഗാന്ധി ആ കുടംബത്തെ കാണാന്‍ പോകാതിരുന്നത് എന്നാണ് എം ബി രാജേഷിന്‍റെ ചോദ്യം.

ആദ്യത്തെ പ്രതിയെ കോൺഗ്രസും രണ്ടാമനെ ബിജെപിയുമാണ് സുരക്ഷിതരായി ഇറ്റലിക്ക് കൈമാറിയതെന്ന് എം ബി രാജേഷ് ചൂണ്ടിക്കാട്ടി. മോദി പ്രധാനമന്ത്രിയായിരിക്കെ അന്താരാഷ്ട്ര കോടതി കൊലക്കേസ് പ്രതികളായ ഇറ്റാലിയൻ മറൈനുകൾക്കെതിരായ വിചാരണ പോലും ഒഴിവാക്കി. മോദി സർക്കാർ കേസ് തോറ്റു കൊടുത്തു. രാഹുൽ ഗാന്ധിയിൽ നിന്ന് കേന്ദ്ര സർക്കാരിനെതിരെ ഒരു വരി പ്രസ്താവന പോലുമുണ്ടായില്ല. കേരളത്തിൽ നിന്നുള്ള എം.പിയായിട്ടും പ്രതികൾ എങ്ങനെ രക്ഷപ്പെട്ടു എന്ന് കേന്ദ്രത്തോട് ഒരു ചോദ്യം പോലും രാഹുല്‍ ഗാന്ധി ഉയർത്തിയില്ല. ഇന്ന് തൊട്ടടുത്തു വരെ പോയിട്ടും ആ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. ആ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നീതി നിഷേധിച്ചതിൽ മാപ്പ് പറയുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ആദ്യം ചെയ്യേണ്ടത്. എന്നിട്ടാകാം ബാക്കി സ്നേഹപ്രകടനമെന്നും എം ബി രാജേഷ് ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പ് സ്പെഷ്യൽ പ്രതിപക്ഷ നുണകളുടേയും നാടകങ്ങളുടേയും കാലമാണല്ലോ. ശ്രീ.രാഹുൽ ഗാന്ധിക്കും യുഡിഎഫിനും മൽസ്യത്തൊഴിലാളികളോട് പെട്ടെന്ന് ഒരു സ്നേഹം വന്നുദിച്ചതായി കാണുന്നു. അദ്ദേഹവും അനുചര വൃന്ദവും ആ സ്നേഹപ്രകടനത്തിനായി കൊല്ലം വാടി കടപ്പുറമാണല്ലോ തെരഞ്ഞെടുത്തത്. അതിന് തൊട്ടടുത്തല്ലേ തങ്കശ്ശേരി കടപ്പുറം? അവിടെയുള്ള ഒരു വിധവയേയും കുടുംബത്തേയും രാഹുൽ ഗാന്ധി ഓർക്കുന്നുണ്ടോ? ഇറ്റാലിയൻ മറൈനുകൾ കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരിക്കുമ്പോൾ വെടിവെച്ചുകൊന്ന വാലന്‍റൈൻ എന്ന പാവപ്പെട്ട മൽസ്യതൊഴിലാളിയുടെ വിധവയും കുടുംബവുമാണത്. എന്തേ രാഹുൽ അവിടെപ്പോയില്ല? കോൺഗ്രസുകാർ എന്തേ അദ്ദേഹത്തെ അവിടെ കൊണ്ടുപോയില്ല? കുറ്റബോധം കാരണമാണോ?

കോൺഗ്രസ്സിന്‍റെ മൽസ്യത്തൊഴിലാളി 'സ്നേഹ'ത്തിന്റെ ഉദാഹരണമാണല്ലോ പാവപ്പെട്ട മൽസ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയൻ മറീനുകളെ കേസിൽ നിന്ന് ശിക്ഷയില്ലാതെ രക്ഷിച്ച നടപടി. ജനങ്ങളുടെ കടുത്ത പ്രതിഷേധം അവഗണിച്ച് പ്രതികളെ കേരളത്തിലെ ജയിലിൽ നിന്ന് ആദ്യം ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലേക്ക് മാറ്റിയതും പിന്നീട് ഒരാൾക്ക് ഇറ്റലിയിലേക്ക് കടക്കാൻ അനുമതി നൽകിയതും അന്ന് കേന്ദ്രത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ. അതിനെ നഖശിഖാന്തം എതിർത്തത് ഇടതുപക്ഷം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയും എതിർത്തു. മോദി, ശ്രീമതി. സോണിയാ ഗാന്ധിയോട് ട്വീറ്റിലുടെ അന്ന് ചോദിച്ചത് ഇങ്ങനെ: "മാഡം ദേശസ്നേഹിയാണെങ്കിൽ ആ പ്രതികൾ ഏത് ജയിലിലാണെന്ന് പറയാമോ?" പിന്നീട് 'ദേശസ്നേഹി'യായ മോദി പ്രധാനമന്ത്രിയായപ്പോൾ രണ്ടാമത്തെ പ്രതിയേയും ഇറ്റലിക്ക് വിട്ടുകൊടുക്കാമെന്ന് സുപ്രീംകോടതിയിൽ നിലപാട് മാറ്റി. ആദ്യത്തെ പ്രതിയെ കോൺഗ്രസും രണ്ടാമനെ ബി.ജെ.പി.യും സുരക്ഷിതരായി ഇറ്റലിക്ക് കൈമാറി. പിന്നീട് മോദി പ്രധാനമന്ത്രിയായിരിക്കേ തന്നെയാണല്ലോ അന്താരാഷ്ട്ര കോടതി കൊലക്കേസ് പ്രതികളായ ഇറ്റാലിയൻ മറീനുകൾക്കെതിരായ വിചാരണ പോലും ഒഴിവാക്കിയത്. മോദി സർക്കാർ പ്രതികളെ സഹായിക്കാൻ കേസ് തോറ്റു കൊടുത്തു. രണ്ടു പാവപ്പെട്ട മൽസ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നവർ ഇറ്റലിയിൽ സുരക്ഷിതരും സ്വതന്ത്രരുമായി കഴിയുന്നു. രാഹുൽ ഗാന്ധിയിൽ നിന്ന് കേന്ദ്ര സർക്കാരിനെതിരെ ഒരു വരി പ്രസ്താവന പോലുമുണ്ടായില്ല. കേരളത്തിൽ നിന്നുള്ള എം.പി.യായിട്ടും പാർലമെൻറിൽ പ്രതികൾ എങ്ങനെ രക്ഷപ്പെട്ടു എന്ന് കേന്ദ്രത്തോട് ഒരു ചോദ്യം പോലും അദ്ദേഹം ഉയർത്തിയില്ല. എന്തുകൊണ്ടാണ് രണ്ടു മൽസ്യത്തൊഴിലാളികളെ കൊല ചെയ്ത പ്രതികൾ രക്ഷപ്പെട്ടതിൽ രാഹുൽ ഗാന്ധിക്ക് ഒരു പ്രതിഷേധവുമില്ലാതെ പോയത്? എന്തുകൊണ്ടായിരിക്കും ഇതുവരെ അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ അദ്ദേഹം പോകാതിരുന്നത്? ഇന്ന് തൊട്ടടുത്തു വരെ പോയിട്ടും അവരെ തിരിഞ്ഞു നോക്കാതിരുന്നത്?

ആ മൽസ്യത്തൊഴിലാളികളുടെ കുടുംബത്തിന് നീതി നിഷേധിച്ചതിൽ മാപ്പ് പറയുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ആദ്യം ചെയ്യേണ്ടത്. എന്നിട്ടാകാം ബാക്കി സ്നേഹപ്രകടനം.

TAGS :

Next Story