Quantcast

'ടാക്സി വേണ്ട ഹെലികോപ്ടര്‍ മതി' കാറിനേക്കാള്‍ ലാഭം ഹെലികോപ്ടറെന്ന് എം.ടി രമേശ്

പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിലൂടെ കേന്ദ്ര സർക്കാർ പൊതുജനത്തെ കൊള്ളയടിക്കുമ്പോൾ ഹെലികോപ്‌റ്ററിൽ പറന്ന്‌ കോടികൾ പൊടിക്കുകയാണ് ബി.ജെ.പിയെന്നാണ് പ്രധാന വിമര്‍ശനം.

MediaOne Logo

  • Published:

    16 March 2021 3:08 PM IST

ടാക്സി വേണ്ട ഹെലികോപ്ടര്‍ മതി കാറിനേക്കാള്‍ ലാഭം ഹെലികോപ്ടറെന്ന് എം.ടി രമേശ്
X

കെ.സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ് രംഗത്ത്. നിലവിലെ സാഹചര്യത്തിൽ ടാക്സി വിളിച്ച് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോകുന്നതിനേക്കാൾ ലാഭം ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു പോകുന്നതാണെന്നായിരുന്നു എം.ടി രമേശിന്‍റെ പരാമര്‍ശം. കേന്ദ്രം അടിക്കടി ഇന്ധന വില വര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെതിരെ പലകോണില്‍ നിന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എം.ടി രമേശിന്‍റെ പ്രതികരണം. വരുന്ന തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോർത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയാണ് എം.ടി രമേശ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെതിരെ പണ്ട് ബി.ജെ.പി നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍, ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ സ്വന്തമായെടുത്തിനെക്കുറിച്ചാണെന്നായിരുന്നു എം.ടി രമേശിന്‍റെ മറുപടി.

'സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടി ഒരു ഹെലികോപ്ടര്‍ വാടകക്കെടുത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്‍ശിക്കില്ല. ഇതും അങ്ങനെത്തന്നെയാണ്, ബി.ജെ.പി ഫണ്ട് ഉപയോഗിച്ച് കൊണ്ട് സ്വന്തം നിലക്ക് എടുത്ത ഹെലികോപ്ടര്‍ ആണിത്. ഇന്നത്തെ സാഹചര്യം പരിശോധിക്കുമ്പോള്‍ ഒരു ടാക്സിയോ കാറോ എടുത്ത് കാസര്‍കോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നത്'എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.

സുരേന്ദ്രന്‍റെ ഹെലികോപ്ടര്‍ യാത്രക്കെതിരെ സെക്കിളിലും ട്രാക്ടറിലും റാലി നടത്തി ഇടതുപക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം നടത്തിയിരുന്നു. പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിലൂടെ കേന്ദ്ര സർക്കാർ പൊതുജനത്തെ കൊള്ളയടിക്കുമ്പോൾ ഹെലികോപ്‌റ്ററിൽ പറന്ന്‌ കോടികൾ പൊടിക്കുകയാണ് ബി.ജെ.പിയെന്നാണ് പ്രധാന വിമര്‍ശനം.

TAGS :

Next Story