Quantcast

കുട്ടികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലേ പാർക്ക് കുറ്റ്യാടിയിൽ

പത്തേക്കറിൽ ആയിരത്തിലധികം മരങ്ങൾ, വൈവിധ്യമാർന്ന 2.3 ലക്ഷം ചെടികൾ, അരലക്ഷം പൂച്ചെടികൾ, വെർട്ടിക്കൽ ഗാർഡൻ, 40തോളം ഫ്രീസ്റ്റൈൽ സ്ലൈഡുകൾ, ഫുഡ്‌ ട്രക്കുകൾ, ഫുഡ്‌ കോർട്ട്, കലാ വിസ്മയങ്ങൾ ഒരുക്കാൻ ആംഫി തിയേറ്റർ

MediaOne Logo

Web Desk

  • Updated:

    2023-06-22 05:39:50.0

Published:

22 Jun 2023 5:37 AM GMT

കുട്ടികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലേ പാർക്ക് കുറ്റ്യാടിയിൽ
X

കുറ്റ്യാടി/കോഴിക്കോട്, ജൂൺ 21, 2023: കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാർക്കായ ആക്റ്റീവ് പ്ലാനറ്റ് കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിച്ചു. വിശാലമായ പത്തേക്കർ സ്ഥലത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. തിരക്കേറിയ ജീവിതശൈലിയിൽ നിന്നും ഒരല്പനേരം വിട്ടുനിൽക്കാനാഗ്രഹിക്കുന്ന ഏത് പ്രായക്കാർക്കും പ്രയോജനപ്പെടുന്ന പാർക്കാണിത്. കുറ്റ്യാടിയുടെ മുഖച്ഛായ മാറ്റാൻ പ്രാപ്തിയുള്ള ഈ പാർക്ക്, തദ്ദേശവാസികൾക്കായി നിരവധി തൊഴിൽ സാധ്യതകളും നൽകുന്നുണ്ട്.


പ്രമുഖ വ്യവസായിയായ നിസാർ അബ്ദുള്ളയാണ് പാർക്കിന്റെ സ്ഥാപകൻ. ഫോർബ്‌സ് മിഡിൽ ഈസ്റ്റിന്റെ 2018 ലെ നെക്സ്റ്റ് ജനറേഷൻ ലീഡേഴ്‌സ് പട്ടികയിലുൾപ്പെട്ടയാളാണ് അദ്ദേഹം. അതിമനോഹരമായ ഒരു മലഞ്ചരുവിന് മുകളിൽ, കുറ്റ്യാടിയുടെ വിശാലമായ ദൃശ്യഭംഗി കൂടി സമ്മാനിക്കുന്ന ഇടത്താണ് ആക്റ്റീവ് പ്ലാനറ്റ് സ്ഥിതി ചെയ്യുന്നത്. രണ്ടരലക്ഷം സ്‌ക്വയർ ഫീറ്റിൽ ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം വൈവിധ്യമാർന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാർക്കിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒപ്പം പതിനായിരം സ്‌ക്വയർ ഫീറ്റിൽ ഒരു വെർട്ടിക്കൽ ഗാർഡനും സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതിയെ നോവിക്കാതെ മാനസികവും വൈകാരികവുമായ വിനോദോപാധികൾ എങ്ങനെ കണ്ടെത്താമെന്നുള്ളതിന്‍റെ ഉദാഹരണമാണ് ആക്റ്റീവ് പ്ലാനറ്റ്.

അഞ്ച് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളും വിനോദ പരിപാടികളുമാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് ഉല്ലാസത്തോടെ സമയം ചെലവഴിക്കാൻ നാല്പതിലേറെ ഫ്രീസ്റ്റൈൽ സ്ലൈഡുകളും ആക്റ്റീവ് പ്ലാനറ്റിലുണ്ട്. കുട്ടികൾക്കൊപ്പമെത്തുന്നവർക്കായി കലാസാംസ്‌കാരിക വിരുന്നുകളും പാർക്കിൽ ഉണ്ടാകും. സായാഹ്നങ്ങളിൽ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളിൽ, മികച്ച കലാ, സാംസ്‌കാരിക സംഘങ്ങളുടെ പ്രകടനവും പാർക്കിനെ സജീവമാക്കും. ലോകത്തിന്‍റെ പലഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെ ഇതിനായി കുറ്റ്യാടിയിലേക്കെത്തിക്കും. കേരളത്തിൽ നിന്നുള്ള തനത് കലാകാരന്മാരോടൊപ്പം അവർ ആക്റ്റീവ് പ്ലാനറ്റിൽ പ്രത്യേക പരിപാടികൾ അവതരിപ്പിക്കും. വ്യത്യസ്തമായ ഈ കലാവിഷ്കാരങ്ങൾ സന്ദർശകർക്കും വേറിട്ട അനുഭവമാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള രുചി വൈവിധ്യങ്ങൾ ഒന്നിക്കുന്ന ഫുഡ്‌ കോർട്ട്, പാർക്കിൽ ഉല്ലസിക്കുന്നവർക്ക് എളുപ്പത്തിൽ ഇവ ലഭ്യമാക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ്‌ ട്രക്കുകൾ തുടങ്ങിയവയും ഉടൻ സജ്ജമാകും.


ജോലിത്തിരക്ക് കാരണം വീട്ടിലും ഓഫീസിലുമൊക്കെ അടഞ്ഞിരിക്കുന്ന മനുഷ്യരെ പുറത്തേക്ക് ഇറങ്ങാനും നല്ല അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാനും പ്രേരിപ്പിക്കാനാണ് ആക്റ്റീവ് പ്ലാനറ്റ് ശ്രമിക്കുന്നതെന്ന് പാർക്കിന്‍റെ സ്ഥാപകനും എംഡിയുമായ നിസാർ അബ്ദുല്ല പറഞ്ഞു. കുട്ടികൾക്കുള്ള കളിസ്ഥലം മാത്രമല്ല, കോഴിക്കോട് നഗരത്തിനാകെ ശുദ്ധവായു നൽകുന്ന ശ്വാസകോശമായി മാറാനാണ് ആക്റ്റീവ് പ്ലാനറ്റ് ശ്രമിക്കുക. വിദേശരാജ്യങ്ങളിൽ ഇത്തരം പാർക്കുകൾ രൂപകൽപന ചെയ്ത പരിചയസമ്പത്തുള്ള എഞ്ചിനീയർമാരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. നാട്ടുകാരുടെ കൂടി സഹകരണത്തോടെ, വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെയാണ് ഈ പാർക്ക് യാഥാർഥ്യമായതെന്നും പൊതുജനങ്ങൾ ഈ പാർക്ക് പരമാവധി പ്രയോജപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വളരെ മിതമായ നിരക്കിലാണ് പാർക്കിലേക്കുള്ള പ്രവേശനം. രാവിലെ പാർക്കിനുള്ളിലെ എണ്ണമറ്റ വിനോദ പരിപാടികളിൽ അഞ്ച് മണിക്കൂർ ചെലവഴിക്കാൻ 300 രൂപ മാത്രം നൽകിയാൽ മതി. ഉച്ച മുതൽ രാത്രി വരെയുള്ള സെഷനുകളിൽ പങ്കെടുക്കാൻ 400 രൂപ നൽകണം. വാരാന്ത്യങ്ങളിൽ രാവിലെയുള്ള സെഷന് 350 രൂപയും പിന്നീടങ്ങോട്ട് 450 രൂപയുമാണ് നിരക്ക്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യപ്രവേശനവും പ്രത്യേക ഇളവുകളും നൽകും. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.



TAGS :

Next Story