കീഴടി പറയുന്നു, ഇന്ത്യയെന്നാൽ ഉത്തരേന്ത്യയല്ല
ചരിത്രം മാറ്റിയെഴുതുന്ന ഈ കാലത്ത്, മണ്ണിനടിയിൽ നിന്ന് യഥാർഥ ചരിത്രം എഴുന്നേറ്റുവന്ന കഥയാണിത്. മലയാള മാധ്യമങ്ങളിൽ വേണ്ടത്ര വിഷയമാകാതെ പോയ ഇന്ത്യൻ ദേശീയതയുടെ വർത്തമാനം. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള കീഴടി ഗ്രാമത്തിൽ നടന്ന പുരാവസ്തു ഖനനത്തിലെ കണ്ടെത്തൽ പലരുടെയും ദേശീയതാവാദത്തിനു ക്ഷതമേറ്റിരിക്കുന്നു

- Published:
14 July 2025 3:20 PM IST

കീഴടി പറയുന്നു, ഇന്ത്യയെന്നാൽ ഉത്തരേന്ത്യയല്ല
ചരിത്രം മാറ്റിയെഴുതുന്ന ഈ കാലത്ത്, മണ്ണിനടിയിൽ നിന്ന് യഥാർഥ ചരിത്രം എഴുന്നേറ്റുവന്ന കഥയാണിത്. മലയാള മാധ്യമങ്ങളിൽ വേണ്ടത്ര വിഷയമാകാതെ പോയ ഇന്ത്യൻ ദേശീയതയുടെ വർത്തമാനം. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള കീഴടി ഗ്രാമത്തിൽ നടന്ന പുരാവസ്തു ഖനനത്തിലെ കണ്ടെത്തൽ പലരുടെയും ദേശീയതാവാദത്തിനു ക്ഷതമേറ്റിരിക്കുന്നു. ഇതൊരു രാഷ്ട്രീയ വടംവലിയിലേക്കു കൂടി നയിച്ചിട്ടുണ്ട്. ദ്രാവിഡ കേന്ദ്രങ്ങൾ പറഞ്ഞപോലെ, ‘ദേശീയവാദികൾ’ ഉയർത്തിപ്പിടിച്ച നാരേറ്റീവിനെ വെല്ലുവിളിക്കുന്നതാണ് തെളിവുകൾ.
കീഴടിയിലെ ഖനനത്തിലും ചരിത്രമെഴുത്തിലും യൂനിയൻ സർക്കാർ ഇടങ്കോലിട്ടത് അതുകൊണ്ടു തന്നെയാവണം. ലിഖിതങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ മുതൽ നഗര വാസസ്ഥലങ്ങളും വികസിതമായ വ്യവസായ ശൃംഖലയും വരെ വിപുലമായ ഒരു നാഗരികതയുടെ ചിത്രമാണല്ലോ തെളിഞ്ഞു വന്നത്. കൂടുതൽ ഉത്ഖനനത്തിന് പണമനുവദിക്കാൻ നൽകിയ അപേക്ഷയിൽ മോദി സർക്കാർ അനുകൂല നിലപാടല്ല സ്വീകരിച്ചത്.സിന്ധു നദീതട സംസ്ക്കാരം ഇന്ത്യയുടെ ചരിത്രത്തിലെ ഏക പ്രാചീന സംസ്കാരമായി അവതരിപ്പിച്ചിരുന്നവർ, ദ്രാവിഡ സംസ്ക്കാരത്തിന്‍റെ മഹത്വം തെളിയുന്നത് ഇഷ്ടപ്പെട്ടില്ല. ഏക ശിലാത്മകമായ ചരിത്ര വ്യാഖ്യാനം പൊളിയാതിരിക്കാൻ കീഴടി ഖനനത്തിന് മോദി സർക്കാർ തടസ്സം നിൽക്കുന്നതിനെതിരെ പ്രതിഷേധമുയർന്നു.
തമിഴ് നാഗരികതക്ക് സിന്ധു നാഗരികതയോളം പഴക്കമുണ്ടെന്നു വന്നാൽ, വേദകാലത്തിനു ശേഷമാണ് തമിഴ് നാഗരികത ഉണ്ടായതെന്ന വാദം പൊളിയും. സിന്ധു നാഗരികത മാത്രമാണ് രാജ്യത്തിന്‍റെ ആധികാരിക സംസ്കൃതിയെന്ന ആഖ്യാനം തകരും. അതിനാൽ യൂനിയൻ സർക്കാറും ആർകിയളോജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യും കീഴടി ഗവേഷണ സൂപ്രണ്ട് അമർനാഥിന്‍റെ റിപ്പോർട്ട് അംഗീകരിച്ചില്ല. റിപ്പോർട്ട് മാറ്റിയെഴുതണമെന്ന എ.എസ്.ഐയുടെ നിർദേശം അമർനാഥ് തള്ളി. അതോടെ അദ്ദേഹത്തിന് കിട്ടിയത് സ്ഥലം മാറ്റങ്ങളുടെ പരമ്പര. ഈ ജൂണിലടക്കം.സംഘകാലത്തിന്‍റെ സമ്പന്നത സാഹിത്യത്തിൽ മാത്രമല്ല, വിപുലമായ ഒരു നാഗരിക സംസ്കാരത്തിൽ അധിഷ്ഠിതമായിരുന്നു എന്ന കണ്ടെത്തൽ ആവേശകരമാണ്. സജീവമായ നഗര ജീവിതത്തെപ്പറ്റിയുള്ള സംഘകാല സാഹിത്യ സൂചനകളെ ശരിവെക്കുന്നു അത്. ഭരണകൂടത്തിന്‍റെ സങ്കുചിത നിലപാടും കോടതി ഇടപെടലും ശ്രദ്ധേയമാക്കിയ കീഴടി, ഇന്ത്യൻ ദേശീയതയെ ഏക ദേശീയതയിലേക്ക്, ഏക സംസ്കാരത്തിലേക്ക്, ചുരുക്കിക്കെട്ടാൻ ശ്രമിക്കുന്നവർക്ക് ഒരു കനത്ത അടി തന്നെയാണ്.
നാം കാലാവസ്ഥയെ വിട്ടു; കാലാവസ്ഥ നമ്മെ വിടില്ല
വർഷത്തിന്‍റെ മധ്യത്തിലെത്തുമ്പോഴേക്കും ഭൂമി കാലാവസ്ഥാ പ്രതിസന്ധിയുടെ പുതിയ ലക്ഷണങ്ങൾ അനുഭവിക്കുന്നു. കടുത്ത ചൂടും കടുത്ത തണുപ്പും, വരൾച്ചയും പ്രളയവും, ചുഴലിക്കാറ്റും കാട്ടുതീയും, സാധാരണമായി വരുന്നു.അത്യുഷ്‌ണം കാരണം പ്രളയമുണ്ടാകുന്ന ഇടങ്ങളുണ്ട് – ദ്വീപുകൾ. സമുദ്ര ജലത്തിന് ചൂട് കൂടുമ്പോൾ ജലനിരപ്പ് ഉയരുന്നു. പല ദ്വീപുകളും കടലിലേക്ക് താഴുകയാണ്.
മുൻകാല ക്ലൈമറ്റ് ഉച്ചകോടികളിലെ തീരുമാനങ്ങൾ ഇന്ന് ഭരണകൂടങ്ങൾക്കോ മാധ്യമങ്ങൾക്കോ വിഷയമല്ല എന്നതാണ് ഭയാനകമായ വസ്തുത. മലിനീകരണം കുറയുന്നില്ല. സാധാരണ മലിനീകരണത്തിനു പുറമെ, രൗദ്രഭാവം കൈക്കൊണ്ട യുദ്ധങ്ങളും ഭൂമിയുടെ അന്തരീക്ഷത്തെ, ജലത്തെ, മണ്ണിനെ എല്ലാം പരിധിവിട്ടതോതിൽ മലിനമാക്കുന്നു. സംഹാരശക്തിയോടെ കാലാവസ്ഥാ പ്രതിസന്ധി മുന്നിൽ നിൽക്കുമ്പോൾ നേതാക്കൾ, ഭരണകൂടങ്ങൾ, മാധ്യമങ്ങൾ, ജനസമൂഹങ്ങൾ, എല്ലാം ഉറക്കത്തിലാണ്.
സമാധാന നൊബേൽ ജേതാവ് ട്രംപും മറ്റ് കാർട്ടൂണുകളും
വംശഹത്യ നടത്താം: അത് സ്വയം രക്ഷയായി ന്യായീകരിക്കപ്പെടും. വംശഹത്യയെ വിമർശിച്ചു കൂടാ: അത് തീവ്രവാദമായി ചിത്രീകരിക്കപ്പെടും.വംശഹത്യ നടത്തുന്നവരെയും അതിൽ സഹായിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നു പറഞ്ഞാൽ അത് ജൂതവിരുദ്ധമാകും! മുമ്പ് നാം കാർട്ടൂണുകളിൽ തമാശയായി മാത്രം കണ്ട പലതും ഇന്ന് പരിഹാസ്യമാം വിധം സത്യമാകുന്നുണ്ട്. ജീവിതം തന്നെ ക്രൂരമായ ഹാസ്യമാകുന്നു.
Adjust Story Font
16
