'എം.എസ് ധോണി' താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു
തിങ്കളാഴ്ച വൈകിട്ട് മുംബൈ ഗൊരേഗാവിലുള്ള ഫ്ലാറ്റില്‍ സന്ദീപിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു
ബോളിവുഡ് താരം സന്ദീപ് നഹാറിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ക്രിക്കറ്റ് താരം എം.എസ് ധോനിയുടെ ജീവിതകഥ പറയുന്ന 'എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സന്ദീപ് ടിവി മേഖലയിലും സുപരിചിതനാണ്.
തിങ്കളാഴ്ച വൈകിട്ട് മുംബൈ ഗൊരേഗാവിലുള്ള ഫ്ലാറ്റില്‍ സന്ദീപിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഭാര്യ കാഞ്ചന്‍ ശര്‍മ്മയും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഭാര്യയും അമ്മായിഅമ്മയും തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്നാരോപിച്ച് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സിനിമാ രംഗത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ബോളിവുഡിലെ പൊളിറ്റിക്സിനെക്കുറിച്ചും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത പ്രവര്‍ത്തനങ്ങളും വികാരങ്ങളില്ലാത്ത ആളുമാണ് സിനിമയില്‍ ഉള്ളതെന്ന് സന്ദീപ് കുറ്റപ്പെടുത്തുന്നു.
സന്ദീപിന്‍റെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
ഒരു പിടി മികച്ച ചിത്രങ്ങളില്‍ വേഷമിട്ട സന്ദീപിന്‍റെ ഏറ്റവും ശ്രദ്ധേയമായ വേഷം എം.എസ് ധോണിയിലേതാണ്. ചിത്രത്തില്‍ ധോണിയുടെ സുഹൃത്തായ പരം ഭയ്യാ എന്ന കഥാപാത്രത്തെയാണ് സന്ദീപ് അവതരിപ്പിച്ചത്. നായകനായ സുശാന്ത് സിംഗ് രാജ്പുതിനെപ്പോലെ ജീവിതം പാതിവഴിയില്‍ ഉപേക്ഷിക്കാനായിരുന്നു സന്ദീപിന്‍റെയും വിധി. ഖണ്ടാനി ഷഫഖാന, കേസാരി, കെഹ്നെ കോ ഹംസഫർ ഹെനാ എന്നിവയാണ് സന്ദീപിന്‍റെ മറ്റ് ചിത്രങ്ങള്‍.
Adjust Story Font
16