"സി.പി.എം കേരളത്തിൽ ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കുന്നു" സീതാറാം യെച്ചൂരിക്ക് സാംസ്‌കാരിക പ്രവർത്തകരുടെ കത്ത്
ഈ സാമൂഹിക അവസ്ഥ തുടർന്നാൽ സി.പി.എമ്മിന് ബംഗാളിലെ അവസ്ഥ വരുമെന്നും കത്തിൽ പറയുന്നു

സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നിരന്തരം ഇസ്‌ലാം വിരുദ്ധ പരാമര്ശങ്ങളുമായി കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുകയാണെന്നു സാംസ്‌കാരിക പ്രവർത്തകർ. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച കത്തിലാണ് പരാമർശം. പരീതു ബാവ ഖാൻ, ഡോ പി.എ അസീസ്, അഡ്വ. ബോബി കുഞ്ഞ് , വരൂൾ ജാഫർ, അഡ്വ. സൈതാലിക്കുട്ടി, പ്രൊഫ. അബ്ദുൽ റഷീദ്, എം.കെ അബ്ദുൽ റഷീദ്, ഡോ. കായംകുളം യൂനുസ്, കടക്കൽ അഷ്‌റഫ് എന്നിവരാണ് കത്തെഴുതിയത്.
"അദ്ദേഹം പരിസ്ഥിതിയെ ബാധിക്കുന്ന പദ്ധതികളെയും, അനാവശ്യ കുടിയൊഴിപ്പിക്കലിനെയും എതിർക്കുന്നവരെ , ആ സമരത്തിൽ മുസ്‌ലിം മുഖങ്ങളുണ്ടെന്നതിനാൽ തീവ്രവാദികളെന്ന് വിളിക്കുന്നു. ഇത്തരം വർത്തമാനങ്ങളിൽ അദ്ദേഹം ഒറ്റക്കായിരുന്നില്ല. യു.ഡി.എഫിനെ ഭരിക്കുന്നത് മൂന്നു മുസ്‌ലിം പേരുകളാണെന്നു ഹിന്ദുക്കളിൽ ഭീതിയുണ്ടാക്കാനെന്നോണം കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫിനെ മറികടന്ന് ഇസ്‌ലാം വിരുദ്ധത ഉപകാരപ്പെടുമെന്ന് കരുതി പരമ്പരാഗത ഹിന്ദു വോട്ട് ഉറപ്പാക്കാൻ വേണ്ടിയായിരുന്നു ഇത്."
" വി.എസ് അച്യുതാനന്ദൻ പറഞ്ഞതനുസരിച്ച് കേരളം ഇന്നൊരു മുസ്‌ലിം രാജ്യമായിട്ടുണ്ടാകണം. പത്തു വർഷം മുൻപ് ഡൽഹിയിൽ ഒരു പത്ര സമ്മേളനത്തിൽ ചില മുസ്‌ലിം വിഭാഗം കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. യു.ഡി.എഫിന്റെ വിദ്യാഭ്യാസ മന്ത്രി മുസ്‌ലിം ആയിരുന്ന സമയത്ത് മുസ്‌ലിം കുട്ടികൾ പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയപ്പോൾ അവർ കോപ്പി അടിച്ചതായിരിക്കുമെന്നും വി.എസ് പറഞ്ഞിരുന്നു. " - കത്തിൽ പറയുന്നു.
മുസ്‌ലിം വിഷയമായത് കൊണ്ടല്ല, മറിച്ച് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം തകർക്കുന്ന ഒരു പ്രവണത ആയതു കൊണ്ടാണ് തങ്ങൾ ഇതെഴുതന്നതെന്നും കത്തിൽ പറയുന്നു. ഈ സാമൂഹിക അവസ്ഥ തുടർന്നാൽ സി.പി.എമ്മിന് ബംഗാളിലെ അവസ്ഥ വരുമെന്നും അവർ പറഞ്ഞു. ത്രിപുരയിൽ മണിക് സർക്കാർ ചെയ്തത് പോലെ ക്രിയാത്മക നടപടികൾക്കാണ് പാർട്ടി ശ്രമിക്കേണ്ടതെന്നും കത്തിൽ പറയുന്നു.
Adjust Story Font
16

