Quantcast

സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ക്രെഡിറ്റ് ആര്‍എസ്എസിന് നല്‍കി മനോഹര്‍ പരീക്കര്‍

MediaOne Logo
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ക്രെഡിറ്റ് ആര്‍എസ്എസിന് നല്‍കി മനോഹര്‍ പരീക്കര്‍
X

സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ക്രെഡിറ്റ് ആര്‍എസ്എസിന് നല്‍കി മനോഹര്‍ പരീക്കര്‍

അതിവിചിത്രമെന്ന് തോന്നുമെങ്കിലും ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ വാക്കുകള്‍ കേട്ടാല്‍ ഇങ്ങനെ തന്നെ പറയേണ്ടി വരും.

'ഇന്ത്യന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ദേശീയ പ്രതിരോധ അക്കാദമി അടച്ചുപൂട്ടുക, ഇതിനു ശേഷം മുഴുവന്‍ ഇന്ത്യന്‍ സൈനികരെയും ആര്‍എസ്എസിന്റെ ശാഖകളിലേക്ക് പരിശീലനത്തിന് അയക്കുക'. അതിവിചിത്രമെന്ന് തോന്നുമെങ്കിലും, ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ വാക്കുകള്‍ കേട്ടാല്‍ ഇങ്ങനെ തന്നെ പറയേണ്ടി വരും. കാരണം മറ്റൊന്നുമല്ല, ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പരീക്കര്‍ നല്‍കുന്നത് ആര്‍എസ്എസിനാണ്. നിര്‍മ യൂണിവേഴ്‌സിറ്റിയില്‍ നടന്ന 'നോ ദ ആര്‍മി' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ആക്രമണം നടത്താന്‍ പ്രചോദനമായത് ആര്‍എസ്എസിന്റെ ഉപദേശങ്ങളാണെന്ന് അദ്ദേഹം പറഞ്ഞത്.

സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ മഹാത്മാഗാന്ധിയുടെ മണ്ണില്‍ നിന്നുവരുന്ന ഒരു പ്രധാനമന്ത്രിയ്ക്കും ഗോവയില്‍ നിന്നുവരുന്ന പ്രതിരോധമന്ത്രിയായ എനിക്കും എങ്ങനെ സാധിച്ചുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് ശിക്ഷണമാണ് അതിനു സഹായിച്ചത്.' എന്നായിരുന്നു പരീക്കറിന്റെ പരാമര്‍ശം. ആര്‍എസ്എസ് പാരമ്പര്യമുള്ള രണ്ടംഗ സഖ്യം പ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും ഡ്രൈവിങ് സീറ്റിലുള്ളപ്പോള്‍ പേടിക്കാനില്ലെന്നാണ് പരീക്കറിന്റെ വാദം. പതിറ്റാണ്ടുകള്‍ കൂടുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഹാലി വാല്‍നക്ഷത്രം പോലെ അത്യപൂര്‍വ സഖ്യമാണിതെന്നും പരീക്കര്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച തന്ത്രപൂര്‍വമായ നീക്കമായിരുന്നു മിന്നല്‍ ആക്രമണം. പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് സൈന്യം ചുട്ടമറുപടി നല്‍കാറുണ്ട്. ഇതിന്റെ ക്രെഡിറ്റ് മോദി സര്‍ക്കാരിനാണ്. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങള്‍ക്കിടെ പാകിസ്താന്‍ നൂറു കണക്കിന് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുള്ള വ്യത്യാസം ഇന്ത്യന്‍ സേന തക്ക സമയത്ത് തിരിച്ചടിക്കുന്നുവെന്നതാണെന്നും പരീക്കര്‍ ചൂണ്ടിക്കാട്ടി. മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുന്നവരോട്, സൈന്യം എന്തുപറഞ്ഞാലും അത് ജനങ്ങള്‍ വിശ്വസിക്കണം എന്ന മറുപടിയാണ് പരീക്കര്‍ നല്‍കിയത്.

TAGS :

Next Story