Quantcast

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വിജ്ഞാപനമായി

MediaOne Logo

admin

  • Published:

    9 May 2018 7:06 PM GMT

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വിജ്ഞാപനമായി
X

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വിജ്ഞാപനമായി

ജൂണ്‍ ഇരുപത്തിയെട്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ജൂലൈ പതിനേഴിനാണ് തെരഞ്ഞെടുപ്പ്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വിജ്ഞാപനം തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളും നീക്കം സജീവമാക്കി.പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് യോഗം ചേരും.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് രൂപീകരിച്ച ബിജെപിയുടെ ഉപ സമിതി പ്രതിപക്ഷ നേതാക്കളുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. സമവായമുണ്ടാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ജൂണ്‍ 23ന് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പകരക്കാരെ തെരഞ്ഞെടുക്കാനുള്ള ഔദ്യോഗിക വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ആരംഭിച്ചു. ജൂണ്‍ ഇരുപത്തിയെട്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ജൂലൈ പതിനേഴിനാണ് തെരഞ്ഞെടുപ്പ്. ഇതിനായി ജൂലൈ പന്ത്രണ്ട് മുതല്‍ പാര്‍ലമെന്‍റ് സമ്മേളനം ആരംഭിച്ചേക്കും.

പാര്‍ട്ടികള്‍ക്കിടയിലെ സമവായത്തിനായി അരുണ്‍ ജെയ്റ്റിലി,രാജ്നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവരംഗങ്ങളായ സമിതിക്ക് ബിജെപി രൂപം നല്‍കിയിരുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൌപതി മുര്‍മു, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് വീണ്ടും ചേരും.നേരത്തെ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സബ് കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മറ്റി അംഗങ്ങളാണ് ഇന്ന് യോഗം ചേരുക.

ഗുലാം നബി ആസാദ്, ലാലു പ്രസാദ് യാദവ്, ശരദ് യാദവ്, സിതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളാണ് കമ്മറ്റിയിലുള്ളത്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥി പൊതു സമ്മതനാണെങ്കില്‍ എതിര്‍ സ്ഥനാര്‍ത്ഥിയെ നിര്‍ത്തില്ല. എന്നാല്‍ ബിജെപി ആര്‍എസ്എസ് പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് പ്രതിപക്ഷ തീരുമാനം.

TAGS :

Next Story