Quantcast

ആംബുലന്‍സില്ല; സ്ത്രീയുടെ മൃതശരീരം കൊണ്ടുപോയത് ചുരുട്ടിക്കൂട്ടി പൊതിഞ്ഞ് മുളവടിയില്‍ കെട്ടി തോളില്‍ ചുമന്ന്

MediaOne Logo

Khasida

  • Published:

    28 May 2018 6:19 PM GMT

ആംബുലന്‍സില്ല; സ്ത്രീയുടെ മൃതശരീരം കൊണ്ടുപോയത് ചുരുട്ടിക്കൂട്ടി പൊതിഞ്ഞ് മുളവടിയില്‍ കെട്ടി തോളില്‍ ചുമന്ന്
X

ആംബുലന്‍സില്ല; സ്ത്രീയുടെ മൃതശരീരം കൊണ്ടുപോയത് ചുരുട്ടിക്കൂട്ടി പൊതിഞ്ഞ് മുളവടിയില്‍ കെട്ടി തോളില്‍ ചുമന്ന്

ആരോഗ്യകേന്ദ്രത്തിലെ തൂപ്പുകാരന്‍ മൃതശരീരത്തില്‍ കയറിനിന്ന് ചവിട്ടിത്താഴ്ത്തി എല്ലുകള്‍ ഒടിച്ച് കെട്ടിപ്പൊതിഞ്ഞ് ചുരുട്ടിക്കൂട്ടി

ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയുടെ മൃതശരീരം കൊണ്ടുപോയത് ചുരുട്ടിക്കൂട്ടി പൊതിഞ്ഞ് മുളവടിയില്‍ കെട്ടി രണ്ടുപേര്‍ തോളില്‍ ചുമന്ന്. തന്റെ അമ്മയുടെ മൃതശരീരം ആരോഗ്യകേന്ദ്രത്തില്‍നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആരോഗ്യകേന്ദ്രത്തിലെ തൂപ്പുകാരന്‍ മൃതശരീരത്തില്‍ കയറിനിന്ന് ചവിട്ടിത്താഴ്ത്തി എല്ലുകള്‍ ഒടിച്ച് കെട്ടിപ്പൊതിഞ്ഞ് ആദ്യും തുണിയിലും പിന്നെ പ്ലാസ്റ്റിക്കിലുമായി ചുരുട്ടിക്കൂട്ടുന്നത് കയ്യില്‍ കാശില്ലാത്തതിനാല്‍ തനിക്ക് നോക്കി നില്‍ക്കേണ്ടിവന്നെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് മകന്‍ തന്നെയാണ്.

76 കാരി സലാമണി ബാരിയെന്ന വിധവയാണ് കഴിഞ്ഞ ദിവസം ട്രെയിന്‍തട്ടി മരിച്ചത്. സലാമണിക്ക് അപകടം പറ്റിയത് ഓഡീഷയിലെ സോറോ ടൌണില്‍ നിന്ന് 30 കിലോമീറ്റര്‍ അകലേവെച്ചാണ്. ഒരു ആരോഗ്യകേന്ദ്രം മാത്രമാണ് ഇവിടെ ഉള്ളത്. പോസ്റ്റ്മോര്‍ട്ടത്തിന് സൌകര്യമുള്ള ഒരു ആശുപത്രിയുള്ളത് പിന്നെ ബാലാസോറയിലാണ്. അവിടേക്ക് ഓട്ടോയില്‍ പോകണമെങ്കില്‍ കാശ് അത്രയധികം ചെലവാകും. പിന്നെ ട്രെയിനില്‍ പോകണം. സോറോ ടൌണിലെ ആരോഗ്യകേന്ദ്രത്തിലെത്തിച്ച സലാമണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയേ മകന് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഇതിനായി മൃതദേഹം റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കാനായാണ് ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരന്‍ മൃതശരീരത്തെ ചുരുട്ടുക്കൂട്ടി കെട്ടിപ്പൊതിഞ്ഞ് തോളിലേറ്റിയത്. കയ്യില്‍ കാശില്ലാത്തതിനാല്‍ ഇത് കണ്ണീരോടെ നോക്കി നില്‍ക്കാന്‍ മാത്രമേ തനിക്ക് സാധിച്ചുള്ളൂവെന്ന് പറയുന്നു സലാമണിയുടെ മകന്‍ രബീന്ദ്രബാരിക്ക്.

പൊലീസ് ആണ് സലാമണിയുടെ മൃതശരീരം ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞതിനാല്‍ മൃതദേഹം അതിനകം തന്നെ മരവിച്ചുകഴിഞ്ഞിരുന്നു. അവിടെ ആംബുലന്‍സ് സൌകര്യം ഉണ്ടായിരുന്നില്ല. രണ്ടുകിലോമീറ്റര്‍ അപ്പുറമുള്ള റെയില്‍വെസ്റ്റേഷനിലെത്തിക്കാന്‍ ചുമക്കാനുള്ള സൌകര്യത്തിനായാണ് ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ മൃതദേഹത്തെ എല്ലുമടക്കി ചുരുട്ടിക്കെട്ടിയത്. അധികാരികളുടെ മുന്നില്‍ നീതിക്കായി താന്‍ യാചിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പറയുന്നു മകന്‍.

വിഷയത്തില്‍ ബാലാസോറ ജില്ലാ ഭരണാധികാരികളോട് ഒഡീഷ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.

ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്ന് പത്ത് മണിക്കൂര്‍ നടക്കേണ്ടി വന്ന ഭര്‍ത്താവിന്റെ ദുരവസ്ഥ പുറത്തുവന്നത് ഒഡീഷയില്‍ നിന്നാണ്.. ദരിദ്രരുടെ മൃതദേഹത്തോട് അധികാരികള്‍ക്കുള്ള അവഗണനയുടെ മറ്റൊരു വാര്‍ത്ത കൂടി സംസ്ഥാനത്തുനിന്ന് പുറത്തുവന്നിരിക്കുകയാണ്.

TAGS :

Next Story