Quantcast

തെളിവൊന്നും കിട്ടിയിട്ടില്ല, നജീബ് കേസ് അവസാനിപ്പിക്കുന്നതാവും നല്ലതെന്ന് സിബിഐ ഹൈക്കോടതിയോട്

തങ്ങള്‍ നല്‍കിയ ലിസ്റ്റിലുള്ള 18 പേരെ സിബിഐ ചോദ്യം ചെയ്തിട്ടേയില്ലെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്

MediaOne Logo

Web Desk

  • Published:

    13 July 2018 8:38 AM GMT

തെളിവൊന്നും കിട്ടിയിട്ടില്ല, നജീബ് കേസ് അവസാനിപ്പിക്കുന്നതാവും നല്ലതെന്ന് സിബിഐ ഹൈക്കോടതിയോട്
X

ഇതുവരെ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ജെ.എൻ.യു വിദ്യാർഥിയായിരുന്ന നജീബ് അഹ്‍മദിനെ കാണാതായ കേസ് അവസാനിപ്പിക്കുന്നതാവും നല്ലതെന്ന് സി.ബി.ഐ ഡൽഹി ഹൈകോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സംശയിച്ച വ്യക്തികളുടെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിന്ന് തെളിവൊന്നും ലഭിച്ചില്ലെന്ന്, കേസ് പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെ സിബിഐ അറിയിച്ചു. ഞങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് നെഗറ്റീവാണ്. നജീബ് അഹ്‍മദിനെ ഇതുവരെ കണ്ടെത്താന്‍ ഞങ്ങള്‍ക്കായിട്ടില്ല എന്ന് പറയുന്നു സിബിഐ കൌണ്‍സെല്‍ നിഖില്‍ ഗോയല്‍.

കോടതി മുമ്പാകെ തെളിവിനായി സമര്‍പ്പിച്ച മൊബൈല്‍ ഫോണുകളില്‍നിന്ന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും അവ പാറ്റേണ്‍ ലോക്ക് ഉപയോഗിച്ച് സംരക്ഷിച്ചതാണെന്നും സിബിഐ കോടതിയെ അറിയിച്ചു. രണ്ട് ഫോണുകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ അവയില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചില്ല. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് നജീബുണ്ടോ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ലെന്നും നിഖില്‍ ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍പോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പതിച്ചു. നജീബിനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10ലക്ഷം രൂപ റിവാര്‍ഡും പ്രഖ്യാപിച്ചു. ഒന്നും ഫലം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ പറയുന്നു. നജീബിന്റെ തിരോധാനത്തിന് ഉത്തരവാദികളെന്ന് കുടുംബം ആരോപിച്ച ഒമ്പത് വിദ്യാർഥികളെ അറസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള സൂചനകളും കിട്ടിയിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡനും സെക്യൂരിറ്റിയുമടക്കം തങ്ങള്‍ നല്‍കിയ ലിസ്റ്റിലുള്ള 18 പേരെ സിബിഐ ചോദ്യം ചെയ്തിട്ടേയില്ലെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു. നജീബിനെ കാണാതാകും മുമ്പ് അവനെ ഭീഷണിപ്പെടുത്തിയിരുന്നവരെ ചൂണ്ടിക്കാണിച്ചിട്ടും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

എ.ബി.വി.പിയുമായി ബന്ധമുള്ള ചില വിദ്യാർഥികളുമായി ഹോസ്റ്റലിൽ ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ പിറ്റേന്നുമുതലാണ് ജെഎന്‍യുവിലെ മഹി മാന്‍ഡവി ഹോസ്റ്റലില്‍ നിന്ന് നജീബ് അഹ്‍മദിനെ കാണാതായത്. 2016 ഒക്ടോബര്‍ 15 നായിരുന്നു സംഭവം. കഴിഞ്ഞ വർഷം മേയ് 16നാണ് ഹൈകോടതി കേസ് സി.ബി.ഐക്ക് കൈമാറിയത്. കഴിഞ്ഞ നവംബറിൽ, തന്റെ മകനെ കണ്ടെത്താൻ പൊലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നജീബിന്റെ മാതാവ് ഹൈകോടതിയെ സമീപിക്കുകയുണ്ടായി. കേസ് ആദ്യം അന്വേഷിച്ച ഡൽഹി പൊലീസ് ഏഴുമാസവും ഇരുട്ടിൽ തപ്പുകയായിരുന്നു.

TAGS :

Next Story