Quantcast

ടിക്കറ്റില്ലാതെ ട്രയിനില്‍ കയറിയ ആടിനെ റെയില്‍വെ ലേലത്തില്‍ വിറ്റു

ചൊവ്വാഴ്ച വൈകിട്ട് 4.30ന് മഹാരാഷ്ട്രയിലെ മസ്ജിദ് സ്റ്റേഷനിലാണ് സംഭവം. ആടിനെയും കൂട്ടി എത്തിയ യാത്രക്കാരനോട് ടിക്കറ്റ് പരിശോധകന്‍ രാം കാപ്‌തെ അനുമതി പത്രം ആവശ്യപ്പെടുകയായിരുന്നു. 

MediaOne Logo

Web Desk

  • Published:

    4 Aug 2018 6:10 AM GMT

ടിക്കറ്റില്ലാതെ ട്രയിനില്‍ കയറിയ ആടിനെ റെയില്‍വെ ലേലത്തില്‍ വിറ്റു
X

യജമാനനോടൊപ്പം ടിക്കറ്റില്ലാതെ യാത്ര ചെയ്യാനെത്തിയ ആടിനെ റെയില്‍വേ ലേലത്തില്‍ വിറ്റു. ചൊവ്വാഴ്ച വൈകിട്ട് 4.30ന് മഹാരാഷ്ട്രയിലെ മസ്ജിദ് സ്റ്റേഷനിലാണ് സംഭവം. ആടിനെയും കൂട്ടി എത്തിയ യാത്രക്കാരനോട് ടിക്കറ്റ് പരിശോധകന്‍ രാം കാപ്‌തെ അനുമതി പത്രം ആവശ്യപ്പെടുകയായിരുന്നു.

റെയില്‍വേ നിയമപ്രകാരം, മറ്റു യാത്രക്കാര്‍ക്ക് അസൗകര്യത്തിനും അപകടത്തിനും കാരണമായേക്കും എന്നതിനാല്‍ വളര്‍ത്തു മൃഗങ്ങളെ യാത്രക്കാര്‍ക്കൊപ്പം അനുവദിക്കാറില്ല. നിര്‍ബന്ധമാണെങ്കില്‍ പ്രത്യേക അനുമതി പത്രം വാങ്ങിയ ശേഷം ഇവയെ ലഗേജ് കമ്പാര്‍ട്ട്‌മെന്റിലാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കൈവശം ടിക്കറ്റോ ആടിനെ കൊണ്ടുപോകാന്‍ ആവശ്യമായ അനുമതിപത്രമോ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ആടിനെയും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ ആടിനെ ഏറ്റെടുത്തു. ബസന്തി എന്നു പേരും നല്‍കി. പിന്നീട് അതിനെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലെത്തിച്ചു. ബുധനാഴ്ച വരെ ആടിനെ അന്വേഷിച്ച് ആരും എത്താത്തതിനെ തുടര്‍ന്ന് ആടിനെ വില്‍ക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 3000 രൂപ ലേലത്തുക നിശ്ചയിച്ചെങ്കിലും 2500 രൂപയ്ക്കാണ് ആട് വിറ്റുപോയതെന്ന് അധികൃതര്‍ പറഞ്ഞു. പശ്ചിമ ബംഗാള്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ എന്നയാളാണ് ആടിനെ വാങ്ങിയത്.

TAGS :

Next Story