Quantcast

വിമര്‍ശിക്കരുത്, മോദിയുടെ ചിത്രവും വീഡിയോയും ഉപയോഗിക്കരുത്... എ.ബി.പി മാനേജ്മെന്‍റിന്‍റെ നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തി ബാജ്‍പേയ്

സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന എല്ലാം വാര്‍ത്താ ചാനലുകള്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്ന് ബാജ്പേയ് കുറിക്കുന്നു

MediaOne Logo

Web Desk

  • Published:

    7 Aug 2018 1:52 AM GMT

വിമര്‍ശിക്കരുത്, മോദിയുടെ ചിത്രവും വീഡിയോയും ഉപയോഗിക്കരുത്... എ.ബി.പി മാനേജ്മെന്‍റിന്‍റെ നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തി ബാജ്‍പേയ്
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ തന്റെ മാസ്റ്റര്‍ സ്ട്രോക്ക് പരിപാടിയില്‍ നിന്നും ഒഴിവാക്കണമെന്ന് എബിപി മാനേജ്മെന്റ് തന്നോട് ആവശ്യപ്പെട്ടതായി ന്യൂസില്‍ നിന്നും രാജി വച്ച പുണ്യ പ്രസൂണ്‍ ബാജ്പേയ്. മോദിയെക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒഴിവാക്കണമെന്നും ടീം തന്നോട് ആവശ്യപ്പെട്ടിരുന്നതായി ബാജ്പേയ് ദി വയറില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

എ.ബി.പിയിലെ ജനപ്രിയ പരിപാടിയായ മാസ്റ്റര്‍ സ്‌ട്രോക്കിന്റെ അവതാരകനായിരുന്നു പി.പി ബാജ്പേയ്. മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും വാര്‍ത്ത നല്‍കിയതില്‍ മാനേജ്‌മെന്റില്‍ നിന്നും എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്നാണ് ബാജ്പേയ് രാജി വച്ചത്. ബാജ്പേയിക്കൊപ്പം .ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് മിലിന്ദ് ഖണ്ഡേക്കറും രാജി വച്ചിരുന്നു.

ഛത്തിസ്‌ഗഢിലെ ഒരു സ്ത്രീയുടെ വരുമാനം ഇരട്ടിയായത് ഒരു ഉദാഹരണമായി കാണിച്ച് മോദി രംഗത്തു വന്നതിനു പിന്നാലെ അതു വ്യാജമാണെന്നും ആ സ്ത്രീയ്ക്ക് അത്തരം ഒരു വരുമാന വർധനയും ഉണ്ടായിട്ടില്ലെന്നു ബാജ്പേയ് തെളിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ജൂലൈയിലാണ് പുറത്തു വന്നത്. ഇതിന് പിന്നാലെ ഒരു സര്‍ക്കാര്‍ പ്രതിനിധിയില്‍ നിന്നും ഫോണ്‍ മുഖേനെ ഭീഷണി വന്നതായും ബാജ്പേയ് പറയുന്നു. തുടര്‍ന്ന് എബിപി ന്യൂസിന്റെ സാറ്റലൈറ്റ് സിഗ്നലുകള്‍ക്ക് തടസം നേരിട്ടതായും പരസ്യദാതാക്കള്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ രാജിക്ക് ശേഷം സിഗ്നലുകള്‍ക്ക് പ്രശ്നമുണ്ടായില്ലെന്നും പരസ്യദാതാക്കള്‍ തിരികെ വന്നതായും ബാജ്പേയ് കുറിക്കുന്നു.

ജൂലൈ 14ന് എഡിറ്റര്‍ ഇന്‍ ചീഫും പ്രൊപൈറ്ററുമായ വ്യക്തിയോട് സംസാരിച്ച കാര്യങ്ങളും ബാജ്പേയ് പറയുന്നുണ്ട്. സാധിക്കുമെങ്കില്‍ മോദിയുടെ പേര് ഉപയോഗിക്കരുത്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പറയുമ്പോള്‍ മന്ത്രിമാരുടെ പേര് ഉപയോഗിച്ചാലും നരേന്ദ്ര മോദിയുടെ പേര് വലിച്ചിഴക്കരുത് എന്നായിരുന്നു അന്ന് അയാള്‍ പറഞ്ഞത്. പ്രധാനമന്ത്രി പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഏതെങ്കിലും പദ്ധതിയെക്കുറിച്ച് പറയുമ്പോള്‍ മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ പേര് പറയുന്നു. പിന്നെങ്ങിനെ മോദിയുടെ പേര് പറയാതിരിക്കുമെന്ന് ബാജ്പേയ് ചോദിക്കുന്നു.

സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന എല്ലാം വാര്‍ത്താ ചാനലുകള്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്ന് ബാജ്പേയ് കുറിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സര്‍ക്കാര്‍ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണെന്നും ബാജ്പേയിയുടെ ലേഖനത്തില്‍ പറയുന്നു.

TAGS :

Next Story