അയോധ്യയിൽ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് തെളിവുണ്ടെങ്കിൽ പള്ളി പൊളിക്കാതെ ക്ഷേത്രം നിർമിക്കാമായിരുന്നു: തരൂർ
എന്നാല്‍ മറ്റൊരാളുടെ വിശ്വാസത്തെ ഹനിച്ചുകൊണ്ട് മുന്നോട്ടുപോകരുത്
അയോധ്യയിൽ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് തെളിവുണ്ടെങ്കിൽ പള്ളി പൊളിക്കാതെ ക്ഷേത്രം നിർമിക്കാമായിരുന്നുവെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂർ. എന്നാല്‍ മറ്റ് മതവിശ്വാസങ്ങളെ ഹനിച്ചുകൊണ്ട് മുന്നോട്ടുപോകരുതെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ വ്യക്തമാക്കി.
ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടണമെന്നാണ് തന്റെ നിലപാട്. അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അതൊരു രാമക്ഷേത്രം ആയിരുന്നുവെന്നും തെളിവുണ്ടെങ്കില്‍ അവിടെയൊരു ക്ഷേത്രം നിര്‍മിക്കാമായിരുന്നു. മറ്റ് സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കാതെ തന്നെ അവിടൊരു ക്ഷേത്രം ആവാമായിരുന്നു. എന്നാല്‍ അവിടെ അക്രമം ഉണ്ടാവുകയും പള്ളി തകര്‍ക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ മനസാക്ഷിക്കേറ്റ കളങ്കമാണതെന്നും തരൂര്‍ വിശദമാക്കി.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയിലെ 370ആം വകുപ്പ് എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായം കോണ്‍ഗ്രസിനില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. എന്നാല്‍ പ്രത്യേക പദവി റദ്ദാക്കിയ രീതി ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്നാണ് നിലപാട്. 370ആം വകുപ്പ് എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്‌റുവിന്റെയും കാഴ്ചപ്പാടെന്നും തരൂര്‍ പറയുന്നു.
ഗില്‍ജിത് ബാള്‍ട്ടിസ്താനിലും പാക് അധീന കശ്മീരിലും മറ്റുമുള്ള പാകിസ്താന്റെ ചെയ്തികളോട് നമുക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ അതേ തരത്തിലുള്ള കാര്യങ്ങള്‍ത്തന്നെയാണ് ഇപ്പോള്‍ ജമ്മു കശ്മീരില്‍ ഇന്ത്യ ചെയ്തിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്‍പ് കശ്മീരികളുമായി കൂടിയാലോചിക്കണമായിരുന്നു. നാഷണല്‍ കോണ്‍ഫ്രന്‍സ് പോലുള്ള പാര്‍ട്ടികളെ കേള്‍ക്കണമായിരുന്നുവെന്നും തരൂര്‍ പറഞ്ഞു.
Adjust Story Font
16