Quantcast

പശു അമ്മയാണ്, കശാപ്പ് നിര്‍ത്തണം: അസം മുഖ്യമന്ത്രി

പശുക്കളെ ആരാധിക്കുന്ന സ്ഥലങ്ങളില്‍ ഗോമാംസം കഴിക്കാൻ പാടില്ലെന്ന് ഹിമാന്ത ബിശ്വ ശര്‍മ

MediaOne Logo

Web Desk

  • Published:

    25 May 2021 3:00 AM GMT

പശു അമ്മയാണ്, കശാപ്പ് നിര്‍ത്തണം: അസം മുഖ്യമന്ത്രി
X

പശുക്കളെ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിലെ അവസാന ദിവസമാണ് ഹിമാന്ത ബിശ്വ ശര്‍മ ഇക്കാര്യം പറഞ്ഞത്.

"പശു നമ്മുടെ അമ്മയാണ്. പശ്ചിമ ബംഗാളിൽ നിന്ന് പശുക്കളെ കടത്താൻ അനുവദിക്കില്ല. പശുക്കളെ ആരാധിക്കുന്ന സ്ഥലങ്ങളില്‍ ഗോമാംസം കഴിക്കാൻ പാടില്ല. ഇതിനർത്ഥം എല്ലാവരും പെട്ടെന്ന് ശീലങ്ങളിൽ മാറ്റം വരുത്തണമെന്നല്ല. പശു കശാപ്പ് നിയമപരമായി അവസാനിപ്പിക്കണം. നിയമവിരുദ്ധായ പശു കച്ചവടം അനുവദിക്കില്ല"- ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.

പശു കശാപ്പ് നിരോധിക്കുന്ന അസം കന്നുകാലി സംരക്ഷണ നിയമം 1950ൽ തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ സെക്ഷൻ 5 പ്രകാരം കശാപ്പ് ചെയ്യാന്‍ യോഗ്യമായവയെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ കശാപ്പ് ചെയ്യാം. 14 വയസ്സിന് മുകളില്‍ പ്രായമുള്ളവയെ കശാപ്പ് ചെയ്യാം. പരിക്ക്, വൈകല്യം അല്ലെങ്കിൽ ഭേദപ്പെടുത്താനാവാത്ത ഏതെങ്കിലും രോഗം എന്നിവയുള്ളവയെയും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം അറുക്കാം. അധികൃതർ വ്യക്തമാക്കിയ സ്ഥലങ്ങളിൽ മാത്രമേ കശാപ്പ് പാടുള്ളൂവെന്ന് സെക്ഷൻ 6 പറയുന്നു. ഈദ് സമയത്ത് സെക്ഷൻ 13 പ്രകാരം ഇളവുണ്ട്.

പശു സംരക്ഷണത്തിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് ഗവര്‍ണര്‍ ജഗദീഷ് മുഖി പറയുകയുണ്ടായി. 15ആം നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍- "പശുവിനെ നമ്മള്‍ ബഹുമാനിക്കുന്നു. പശു വിശുദ്ധ മൃഗമാണ്. ഗോസംരക്ഷണത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കും. അടുത്ത സഭാ സമ്മേളനത്തില്‍ ഗോസംരക്ഷണ ബില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍ എന്ന കാര്യം വളരെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കട്ടെ. ഈ നിയമ പ്രകാരം കന്നുകാലികളെ കടത്തുന്നത് പൂര്‍ണമായും നിരോധിക്കും"- എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പശു കശാപ്പ് നിരോധിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. അനധികൃതമായി പശുക്കടത്തും കശാപ്പും ചെയ്താല്‍ 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കര്‍ണാടകയും മധ്യപ്രദേശും സമാനമായ നിയമങ്ങള്‍ കൊണ്ടുവന്നു. കര്‍ണാടകയില്‍ കശാപ്പിനായി പശുക്കളെ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചു. 3-7 വര്‍ഷം തടവും 50000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ പിഴയുമാണ് ശിക്ഷ. മധ്യപ്രദേശ് സര്‍ക്കാരാകട്ടെ ഈ നിയമത്തിനൊപ്പം പശു കാബിനെറ്റും കൂടി കൊണ്ടുവന്നു.

TAGS :

Next Story