Quantcast

ഇർഫാൻ ഖാന്റെ ആ സിനിമ കണ്ടില്ലായിരുന്നെങ്കിൽ എനിക്കൊരു തിരിച്ചുവരവ് ഉണ്ടാകുമായിരുന്നില്ല: ഫഹദ് ഫാസിൽ

അന്ന് ആ ഡി.വി.ഡി എടുക്കുകയും എന്റെ ജീവിതത്തെ മാറ്റിമറിച്ച ആ അഭിനേതാവിനെ കാണുകയും ചെയ്തിരുന്നില്ലെങ്കിൽ ഞാൻ ഇവിടെ എത്തുമായിരുന്നില്ല.

MediaOne Logo

  • Published:

    30 April 2020 8:04 AM GMT

ഇർഫാൻ ഖാന്റെ ആ സിനിമ കണ്ടില്ലായിരുന്നെങ്കിൽ എനിക്കൊരു തിരിച്ചുവരവ് ഉണ്ടാകുമായിരുന്നില്ല: ഫഹദ് ഫാസിൽ
X

അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനെക്കുറിച്ചുള്ള മനംതൊടുന്ന കുറിപ്പുമായി ഫഹദ് ഫാസിൽ. അമേരിക്കയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന താൻ ചലച്ചിത്ര ലോകത്തേക്ക് തിരികെ വരാൻ കാരണം ഇർഫാൻ ഖാൻ ആണെന്നും തന്റെ കരിയർ അദ്ദേഹത്തിന് കടപ്പെട്ടിരിക്കുന്നുവെന്നും ഫഹദ് പറയുന്നു.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഫഹദിന്റെ കുറിപ്പിന്റെ പൂർണരൂപം:

വളരെ വർഷങ്ങൾക്കു മുമ്പാണ്; സത്യംപറഞ്ഞാൽ എനിക്ക് വർഷം ഓർത്തെടുക്കാൻ കഴിയുന്നില്ല. ഞാൻ അമേരിക്കയിൽ വിദ്യാർത്ഥിയായിരുന്ന കാലമായിരുന്നു എന്നേ എനിക്ക് ഇപ്പോൾ ഓർമിക്കാനാകുന്നുള്ളൂ. ഞാൻ ജീവിച്ചിരുന്ന ക്യാമ്പസിൽ ഇന്ത്യൻ സിനിമകൾ കാണാനുള്ള അവസരമുണ്ടായിരുന്നില്ല. അതിനാൽ സുഹൃത്ത് നികുഞ്ജും ഞാനും വാരാന്ത്യങ്ങളിൽ ക്യാമ്പസിനടുത്തുള്ള പാകിസ്താനി ഗ്രോസറിയിലേക്ക് ഡ്രൈവ് ചെയ്തുപോയി ഇന്ത്യൻ ഡി.വി.ഡികൾ വാടകയ്‌ക്കെടുക്കാറുണ്ടായിരുന്നു.

അങ്ങനെയൊരു സന്ദർശനത്തിനിടയ്ക്കാണ് കടയുടമ ഖാലിദ് ഭായ് 'യുഹ് ഹോതാ തോ ക്യാ ഹോതാ' എന്ന സിനിമ സജസ്റ്റ് ചെയ്യുന്നത്. നസീറുദ്ദീൻ ഷാ സംവിധാനം ചെയ്ത ചിത്രം എന്നതാണ് അതിൽ ഞാൻ ആദ്യം ശ്രദ്ധിച്ചകാര്യം. അത്തവണ ഞാൻ ആ ഡി.വി.ഡി എടുത്തു. അന്ന് രാത്രി, പടംതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ സലിം രാജാബലി എന്നൊരു കഥാപാത്രം സ്‌ക്രീനിലെത്തിയപ്പോൾ ഞാൻ നികുഞ്ജിനോട് ചോദിച്ചു: 'ആരാണീ കക്ഷി?'. ഗൗരവമായി അഭിനയിക്കുന്നവരും സ്‌റ്റൈലിഷ് ആയിട്ടുള്ളവരും സുന്ദരന്മാരുമായ നിരവധി അഭിനേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ സ്‌ക്രീനിൽ ഇത്ര 'ഒറിജിനൽ' ആയി അഭിനയിക്കുന്ന ഒരാളെ ഞാൻ ആദ്യമായി കാണുകയായിരുന്നു. അദ്ദേഹത്തിന്റെ പേര് ഇർഫാൻ ഖാൻ എന്നായിരുന്നു.

'യുഹ് ഹോതാ തോ ക്യാ ഹോതാ'എന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍

ഞാൻ ശ്രദ്ധിക്കാൻ വൈകിയിരിക്കാമെങ്കിലും അദ്ദേഹം എത്രവലിയ പ്രതിഭയാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ജുംബ ലാഹിരിയുടെ 'ദി നെയിംസേക്ക്' എന്ന പുസ്തകം സിനിമയാകുമ്പോൾ അതിലെ അശോക് എന്ന കഥാപാത്രം ഇർഫാൻ ഖാൻ ആണ് അവതരിപ്പിക്കുന്നത് എന്നറിഞ്ഞപ്പോൾ ഇന്ത്യൻ സമൂഹം വല്ലാതെ എക്‌സൈറ്റഡ് ആയിരുന്നു. ഒരു ജനപ്രിയ ഗാനം പോലെയായിരുന്നു ഇർഫാൻ ഖാന്റെ വളർച്ച. എല്ലാവരും അത് പാടുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ തുടർച്ചയായി കാണാൻ തുടങ്ങി. മിക്കപ്പോഴും സിനിമയിൽ പറയുന്ന കാര്യങ്ങളിലുള്ള ശ്രദ്ധ നഷ്ടപ്പെടുന്നവിധത്തിൽ ഞാൻ ആവേശഭരിതനായി. വേറൊരു വിധത്തിൽ പറഞ്ഞാൽ, ഇർഫാൻ ഖാൻ അഭിനയിക്കുന്നുണ്ടെങ്കിൽ പടത്തിന്റെ കഥ എനിക്കൊരു വിഷയമേ അല്ലാതായി. അഭിനയം അനായാസമാണെന്ന തോന്നലാണ് അദ്ദേഹം എന്നിലുണ്ടാക്കിയത്; അതിൽ ഞാൻ കബളിപ്പിക്കപ്പെട്ടു. ഇർഫാൻ ഖാനെ കണ്ടെത്തുന്നതിനിടയിൽ എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്കു മടങ്ങാൻ ഞാൻ തീരുമാനിച്ചു; എന്തിനെന്നോ, സിനിമയിൽ അഭിനയിക്കാൻ!

കഴിഞ്ഞ പത്ത് വർഷത്തോളമായി ഞാൻ അഭിനയിക്കുകയോ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയോ ആണ്. ഞാൻ ഒരിക്കലും ഇർഫാൻ ഖാനെ നേരിട്ടു കണ്ടിട്ടില്ല. എങ്കിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച അഭിനേതാക്കളുമായും സിനിമാ പ്രവർത്തകരുമായും സഹകരിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. വിശാൽ ഭരദ്വാജുമായി സംസാരിച്ചപ്പോൾ ഞാൻ ആദ്യം ചോദിച്ചത് 'മഖ്ബൂലി'നെക്കുറിച്ചാണ്. സുഹൃത്ത് ദുൽഖർ സൽമാൻ ഇർഫാനൊപ്പം ഞങ്ങളുടെ നാട്ടിൽ ഷൂട്ട് ചെയ്യുമ്പോൾ പോലും, തിരക്കുകൾ കാരണം എനിക്കദ്ദേഹത്തെ കാണാനായില്ല. തിരക്കുപിടിച്ച് അദ്ദേഹത്തെ ചെന്നു കാണാൻ എനിക്ക് കാരണവും ഉണ്ടായിരുന്നില്ല. ഇന്ന്, അദ്ദേഹവുമായി ഹസ്തദാനം നടത്തുകപോലും ചെയ്തില്ലല്ലോ എന്നോർത്ത് ഞാൻ ഖേദിക്കുന്നു. ഞാൻ ബോംബെയിൽ പോയി അദ്ദേഹത്തെ കാണേണ്ടതായിരുന്നു.

സുഹൃത്ത് ദുൽഖർ സൽമാൻ ഇർഫാനൊപ്പം ഞങ്ങളുടെ നാട്ടിൽ ഷൂട്ട് ചെയ്യുമ്പോൾ പോലും, തിരക്കുകൾ കാരണം എനിക്കദ്ദേഹത്തെ കാണാനായില്ല. തിരക്കുപിടിച്ച് അദ്ദേഹത്തെ ചെന്നു കാണാൻ എനിക്ക് കാരണവും ഉണ്ടായിരുന്നില്ല. ഇന്ന്, അദ്ദേഹവുമായി ഹസ്തദാനം നടത്തുകപോലും ചെയ്തില്ലല്ലോ എന്നോർത്ത് ഞാൻ ഖേദിക്കുന്നു. ഞാൻ ബോംബെയിൽ പോയി അദ്ദേഹത്തെ കാണേണ്ടതായിരുന്നു.
ഫഹദ് ഫാസില്‍

രാജ്യത്തിന് നഷ്ടമായിരിക്കുന്നത് കുറ്റമറ്റൊരു കലാകാരനെയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടായിരിക്കുന്ന നഷ്ടം എനിക്ക് സങ്കൽപിക്കാൻ മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ വിയോഗത്താൽ ഉണ്ടായിരിക്കുന്ന ശൂന്യത അനുഭവിക്കാൻ പോകുന്ന എഴുത്തുകാരെയും സിനിമാ പ്രവർത്തകരെയുമോർത്ത് എനിക്ക് ദുഃഖം തോന്നുന്നു. അദ്ദേഹത്തിൽ നിന്ന് വേണ്ടത്ര നമുക്ക് ലഭിച്ചിട്ടില്ല. എന്റെ ഭാര്യ റൂമിലേക്ക് ഓടിവന്ന് ഈ വാർത്ത എന്നോട് പറഞ്ഞപ്പോൾ, ഞാൻ ഞെട്ടിയെന്ന് പറയുന്നത് കളവായിപ്പോകും; അപ്പോൾ ചെയ്തുകൊണ്ടിരുന്നത് തുടരുക മാത്രമാണ് ഞാൻ ചെയ്തത്. ദിവസം മുഴുവൻ അദ്ദേഹത്തെക്കുറിച്ച് മാത്രം ഞാൻ ചിന്തിച്ചു. അദ്ദേഹത്തോടെനിക്ക് കടപ്പാടുണ്ട്. എന്റെ കരിയർ അദ്ദേഹത്തിന് കടപ്പെട്ടതാണെന്ന തോന്നലാണെനിക്ക്. അന്ന് ആ ഡി.വി.ഡി എടുക്കുകയും എന്റെ ജീവിതത്തെ മാറ്റിമറിച്ച ആ അഭിനേതാവിനെ കാണുകയും ചെയ്തിരുന്നില്ലെങ്കിൽ ഞാൻ ഇവിടെ എത്തുമായിരുന്നില്ല.

നന്ദിയുണ്ട് സർ.

ये भी पà¥�ें- ‘വിദ്യാർഥിയായും ആരാധകനായും ഒരേ സമയം ഞാന്‍ നിങ്ങളെ നോക്കി നിന്നു, നന്ദി ഇര്‍ഫാന്‍’: ദുല്‍ഖര്‍ സല്‍മാന്‍

TAGS :

Next Story