Quantcast

സര്‍വ്വം യു.എസ്; ടോക്യോ ഒളിമ്പിക്സില്‍ അമേരിക്ക ചാമ്പ്യന്‍മാര്‍

ലോകകായിക മാമാങ്കത്തിൻറെ ഒടുക്കം ആരാകും ഏറ്റവുമധികം മെഡലുമായി ജപ്പാനിൽ നിന്ന് തിരികെ മടങ്ങുകയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അവസാന ദിനം വരെയെടുത്തു. ഒടുവിൽ കണക്കുകളിലെ സമഗ്രാധിപത്യം വീണ്ടും യു.എസ് ആവർത്തിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-08-08 10:58:44.0

Published:

8 Aug 2021 8:12 AM GMT

സര്‍വ്വം യു.എസ്; ടോക്യോ ഒളിമ്പിക്സില്‍ അമേരിക്ക ചാമ്പ്യന്‍മാര്‍
X

ടോക്യോ ഒളിമ്പിക്സിൽ ഫോട്ടോഫിനിഷിലൂടെ അമേരിക്ക വീണ്ടും ചാമ്പ്യന്മാരായി. ഒറ്റ സ്വര്‍ണമെഡല്‍ വ്യത്യാസത്തില്‍ ചൈന രണ്ടാമതായി ഫിനിഷ് ചെയ്തു. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവമായി ഏഴ് മെഡലുകളോടെ ഇന്ത്യ 48ാം സ്ഥാനത്തുമെത്തി. ഏഴ് മെഡലുമായാണ് ഇന്ത്യ ഇതുവരെയുള്ള ഒളിമ്പിക്സ് മെഡല്‍ നേട്ടത്തില്‍ ഏറ്റവുമധികം മെഡലുകളോടെ നില മെച്ചപ്പെടുത്തിയത്.

കൊടിയേറിയതിന്‍റെ അതേ ആവേശത്തോടെയാണ് ഒളിമ്പിക്സിന് തിരശ്ശീല വീണതും. ജപ്പാനില്‍ കരുതിവെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ക്കും ടോക്യോയുടെ ഒളിമ്പിക്സ് വേദിയില്‍ പിറക്കാനിരിക്കുന്ന റെക്കോര്‍ഡുകള്‍ക്കും കണ്ണിമ വെട്ടാതെ കാത്തിരിക്കുകകയായിരുന്നു രണ്ടാഴ്ചയോളം കായികലോകം. ലോകകായിക മാമാങ്കത്തിൻറെ ഒടുക്കം ആരാകും ഏറ്റവുമധികം മെഡലുമായി ജപ്പാനിൽ നിന്ന് തിരികെ മടങ്ങുകയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അവസാന ദിനം വരെയെടുത്തു. ഒടുവിൽ കണക്കുകളിലെ സമഗ്രാധിപത്യം വീണ്ടും യു.എസ് ആവർത്തിച്ചു. കായിക ലോകം പ്രതീക്ഷ വെച്ചതുപോലെ തന്നെ അമേരിക്ക വീണ്ടും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി

അമേരിക്കയോ ചൈനയോ..?

അമേരിക്ക, ചൈന, റഷ്യ... ഒളിമ്പിക്സ് ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മെഡല്‍പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഈ രാജ്യങ്ങളുടെ ആധിപത്യമാണ് മിക്ക ഒളിമ്പിക്സ് വേദികളിലും കാണാറ്. ആസ്ട്രേലിയ, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ഇവര്‍ക്ക് പിറകിലെത്താനുള്ള മത്സരങ്ങളിലെ പതിവ് പേരുകാരാണ്. അമേരിക്കയിലേക്കും ചൈനയിലേക്കും ചാമ്പ്യന്‍ പട്ടം ചുരുങ്ങുന്ന കാഴ്ചകള്‍ക്കാണ് സ്ഥിരമായി കായികലോകം സാക്ഷിയാകുന്നത്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഫോട്ടോഫിനിഷ് പോരാട്ടത്തിലൂടെ അമേരിക്ക ജേതാക്കളായി. ഒരു സ്വര്‍ണത്തിന്‍റെ വ്യത്യാസത്തില്‍ ചൈന രണ്ടാമതും.


ഒളിമ്പിക്സിലെ നാളിതുവരെയുള്ള മെഡല്‍നേട്ടങ്ങളുടെ എണ്ണം നോക്കുകയാണെങ്കില്‍ അമേരിക്ക എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. 2800ല്‍പരം മെഡലുകളാണ് ഒളിമ്പിക്സില്‍ നിന്ന് യു.എസ് സ്വന്തം രാജ്യത്തേക്ക് എത്തിച്ചത്.



2000 തൊട്ട് ഇങ്ങോട്ടുള്ള ഒളിമ്പിക്സ് ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു തവണ മാത്രമാണ് യു.എസിന് ചാമ്പ്യന്‍പട്ടം നഷ്ടപ്പെട്ടത്. അത് 2008ലെ ബെയ്ജിങ് ഒളിമ്പിക്സിലായിരുന്നു. അന്ന് ആതിഥേയത്വം വഹിച്ച ചൈനയായിരുന്നു ഒളിമ്പിക്സ് ചാമ്പ്യന്മാര്‍. അന്നും ഏറ്റവുമധികം മെഡല്‍ സ്വന്തമാക്കിയത് യു.എസ് ആണെങ്കിലും സ്വര്‍ണമെഡലുകളുടെ കാര്യത്തില്‍ ചൈന ഒന്നാമതെത്തുകയായിരുന്നു. പിന്നീട് ലണ്ടനിലും റിയോയിലും നടന്ന ഒളിമ്പിക്സില്‍ വീണ്ടും യു.എസ് തങ്ങളുടെ സിംഹാസനം തിരിച്ചുപിടിച്ചു. ഇപ്പോഴിതാ ടോക്യോയില്‍ വീണ്ടും യു.എസ് ജേതാക്കളുടെ പീഠത്തില്‍ ഇരിപ്പുറപ്പിച്ചു.

സിഡ്നി ഒളിമ്പിക്സ് (2000) മെഡല്‍ പട്ടിക


2000ത്തില്‍ ആസ്ട്രേലിയയിലെ സിഡ്നിയില്‍ വെച്ചു നടന്ന ഒളിമ്പിക്സില്‍ യു.എസ് 37 സ്വര്‍ണം വാരിക്കൂട്ടിയാണ് ഒന്നാമതെത്തിയത്. 32 സ്വര്‍ണങ്ങളുമായി റഷ്യ രണ്ടാമതും 28 സ്വര്‍ണവുമായി ചൈന മൂന്നാമതും ഒളിമ്പിക്സ് പൂര്‍ത്തിയാക്കി. അന്ന് ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച ആസ്ട്രേലിയ ആകട്ടെ 16 സ്വര്‍ണ മെഡലുകളുമായി നാലാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

ഏതന്‍സ് ഒളിമ്പിക്സ് (2004) മെഡല്‍ പട്ടിക



2004ല്‍ ഗ്രീസിലെ ഏതന്‍സില്‍ വെച്ചുനടന്ന ഒളിമ്പിക്സിലും അമേരിക്കയുടെ ആധിപത്യമാണ് കായികലോകം കണ്ടത്. 36സ്വര്‍ണമെഡലുമായാണ് അന്ന് അവര്‍ ഗ്രീസില്‍ നിന്ന് മടങ്ങിയത്. രണ്ടാം സ്ഥാനത്ത് പക്ഷേ ഇത്തവണം റഷ്യയെ മറികടന്ന് ചൈന എത്തിയിരുന്നു. 32 സ്വര്‍ണവുമായാണ് ചൈന യു.എസിന് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചത്. 28 സ്വര്‍ണവുമായി റഷ്യ മൂന്നാമതും 17 സ്വര്‍ണവുമായി ആസ്ട്രേലിയ നാലാമതും എത്തി


ബെയ്ജിങ് ഒളിമ്പിക്സ് (2008) മെഡല്‍ പട്ടിക



2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ അമേരിക്കയുടെ അശ്വമേധം അവസാനിപ്പിച്ച് ചൈന ഒളിമ്പിക്സ് വേദി കീഴടക്കി. സ്വന്തം നാട്ടില്‍ വെച്ചുനടന്ന ഒളിമ്പിക്സില്‍ ആതിഥേയര്‍ ഒന്നാമതായി. 48 സ്വര്‍ണങ്ങളെന്ന റെക്കോര്‍ഡ് നേട്ടത്തോടെയായിരുന്നു അന്ന് ആതിഥേയരായ ചൈനയുടെ വിജയം. 36 സ്വര്‍ണങ്ങളുമായി യു.എസും 24 സ്വര്‍ണങ്ങളുമായി റഷ്യയും മൂന്നും നാലും സ്ഥാനത്തെത്തി.


ലണ്ടന്‍ ഒളിമ്പിക്സ് (2012) മെഡല്‍ പട്ടിക




2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ അമേരിക്ക വീണ്ടും ഒളിമ്പിക്സ് മെഡല്‍ നേട്ടത്തിന്‍റെ തലപ്പത്തെത്തി. ഇംഗ്ലണ്ടില്‍ വെച്ചുനടന്ന ഒളിമ്പിക്സില്‍ 46 സ്വര്‍ണങ്ങളുടെ അകമ്പടിയോടെയാണ് യു.എസ് കഴിഞ്ഞ ഒളിമ്പിക്സിലെ ക്ഷീണം തീര്‍ത്തത്. യു.എസ് ഒന്നാമത് എത്തിയപ്പോള്‍ 38 സ്വര്‍ണങ്ങളുമായി ചൈന രണ്ടാം സ്ഥാനം സ്വന്തമാക്കി. ആതിഥേയരായ ബ്രിട്ടന്‍ 29 സ്വര്‍ണ നേട്ടത്തോടെ മൂന്നാമതും 20 സ്വര്‍ണങ്ങളോടെ റഷ്യ നാലാമതും ഫിനിഷ് ചെയ്തു.

റിയോ ഒളിമ്പിക്സ് (2016) മെഡല്‍ പട്ടിക




ഏറ്റവും അവസാനം നടന്ന ഒളിമ്പിക്സിലും അമേരിക്ക തങ്ങളുടെ സര്‍വ പ്രഹരശേഷിയും ഉപയോഗിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന കാഴ്ചക്കാണ് കായികലോകം സാക്ഷിയായത്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെച്ചുനടന്ന ലോകകായിക മാമാങ്കത്തില്‍ 46 സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടിയാണ് യു.എസ് ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചത്. 27 സ്വര്‍ണവുമായി ബ്രിട്ടന്‍ രണ്ടാം സ്ഥാനത്തും തൊട്ടുപിന്നാലെ 26 സ്വര്‍ണമെഡലുകളുമായി ചൈന മൂന്നാം സ്ഥാനവും സ്വന്തമാക്കി. 19 മെഡലുമായി റഷ്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

റഷ്യയില്ലാതെ ഈ ഒളിമ്പിക്സ്!

ഒളിമ്പിക്സ് വേദികളില്‍ അമേരിക്കയോടും ചൈനയോടുമൊപ്പം എപ്പോഴും ചേര്‍ത്തുവായിക്കുന്ന ചിരവൈരികളുടെ പേരാണ് റഷ്യ. പക്ഷേ ഇത്തവണ റഷ്യ ഒളിമ്പിക്സിനില്ലായിരുന്നു..! ഉത്തേജകമരുന്ന് ഏജന്‍സിയായ വാഡ റഷ്യക്ക് നാല് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതാണ് ഇതിന് കാരണം. 2019 ലാണ് ലോക ഉത്തേജകമരുന്ന് ഏജന്‍സിയായ വാഡ റഷ്യക്ക് നാല് വർഷത്തെ വിലക്ക് ഏർപ്പെടുത്തുന്നത്. കായിക താരങ്ങളുടെ ഉത്തേജക മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ലബോറട്ടറി രേഖകളില്‍ കൃത്രിമം കാട്ടിയതിനാണ് റഷ്യക്ക് നടപടി നേരിടേണ്ടിവന്നത്.

വിലക്ക് നിലനില്‍ക്കുന്ന കാലയളവില്‍ പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നും തന്നെ റഷ്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാനാകില്ല. എന്നാല്‍ വ്യക്തിപരമായ പരിശോധനയില്‍ മരുന്നടിയുമായി ബന്ധമില്ലെന്ന് തെളിയിക്കുന്ന അത്‍ലറ്റുകള്‍ക്ക് നിഷ്പക്ഷ പതാകയുടെ കീഴില്‍ ലോക വേദികളില്‍ മത്സരിക്കാം. അതുകൊണ്ട് തന്നെ ഇത്തവണ ടോക്യോയിലെത്തിയ റഷ്യന്‍ താരങ്ങള്‍ പ്രതിനിധീകരിക്കുന്നത് ആർ.ഒ.സി എന്ന പതാകയെ ആയിരുന്നു. ഈ പതാകക്ക് കീഴിലാകും താരങ്ങള്‍ അണിനിരക്കുക. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി എന്നതാണ് ആർ.ഒ.സി എന്നതിന്‍റെ പൂര്‍ണരൂപം. 20 സ്വര്‍ണ മെഡലുകളുമായി ആര്‍.ഒ.സിക്ക് കീഴിലും ടോക്യായില്‍ റഷ്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തി.

ഒളിമ്പിക് വളയങ്ങളോടൊപ്പം റഷ്യന്‍ ദേശീയ പതാകയിലെ ചുവപ്പ്, വെള്ള, നീല നിറങ്ങളടങ്ങിയ പതാകയാണ് ആര്‍.ഒ.സിയുടേത്. ടോക്യോയിലും ശൈത്യകാല ഒളിമ്പിക്സിലും റഷ്യന്‍ താരങ്ങള്‍ ഉപയോഗിക്കുക ഈ പതാകയാണ്.അതുകൊണ്ട് തന്നെ സ്വന്തം രാജ്യത്തിന്‍റെ പതാകക്ക് കീഴില്‍ അണിനിരക്കാനാകാതെയാണ് ടോക്യോയില്‍ റഷ്യന്‍ താരങ്ങള്‍ മത്സരിച്ചത്. 2016ലെ റിയോ ഒളിമ്പിക്സില്‍ 56 മെഡലുമായി നാലാം സ്ഥാനത്തെത്തിയ രാജ്യത്തിനാണ് ഇത്തവണ ഈ ദുര്‍ഗതി നേരിടേണ്ടി വന്നത്.

TAGS :

Next Story