സർക്കാർ മേഖലയിലെ വിദേശികളുടെ ആനുകൂല്യങ്ങളിൽ ഭേദഗതി വരുത്തി ഒമാൻ
സർക്കാർ മേഖലയിൽ സ്ഥിരം തൊഴിൽ കരാറുള്ള പത്ത് വർഷം പൂർത്തിയാകാത്തവർക്കാണ് ഭേദഗതി ബാധകമാവുക

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യങ്ങളിൽ ഒമാൻ ഭേദഗതി വരുത്തി. സർക്കാർ മേഖലയിൽ സ്ഥിരം തൊഴിൽ കരാറുള്ള പത്ത് വർഷം പൂർത്തിയാകാത്തവർക്കാണ് ഭേദഗതി ബാധകമാവുക.
പുതിയ ജീവനക്കാർക്കും ഇത് ബാധകമായിരിക്കുമെന്ന് തൊഴിൽവകുപ്പ് മന്ത്രിയുടെ ഉത്തരവിൽ പറയുന്നു. ഒമാൻ തൊഴിൽ വകുപ്പ്മന്ത്രി ഡോ.മഹദ് ബിൻ സഈദ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സേവനത്തിന്‍റെ ഓരോ വർഷവും ഓരേ മാസത്തെ വേതനം എന്ന രീതിയിലായിരിക്കും ആനുകൂല്ല്യം കണക്കാക്കുക. ആറാം ഗ്രേഡ് വരെയുള്ള ജീവനക്കാർക്ക് ഇത് പരമാവധി പത്ത് മാസവും, ഏഴ് മുതൽ 14 വരെ ഗ്രേഡുള്ള ജീവനക്കാർക്ക് 12 മാസവുമായിരിക്കും ആനുകൂല്യം. വിദേശ തൊഴിലാളിക്ക് അവസാനമായി ലഭിച്ച വേതനമാണ് ആനുകൂല്ല്യത്തിന് അടിസ്ഥാനമാക്കുക.
എന്നാൽ ഈ തുക 12000 റിയാലിന് മുകളിൽ ആകരുതെന്നും ഉത്തരവിൽ പറയുന്നു. സേവനാനന്തര ആനുകൂല്ല്യങ്ങൾ ലഭിക്കുന്നതിനുള്ള കുറഞ്ഞ കാലപരിധി അഞ്ച് വർഷമായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തിൽ താഴെ സേവനമുള്ളവർ മരിക്കുകയോ അല്ലെങ്കിൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ മടങ്ങേണ്ടി വരുകയോ ചെയ്താൽ മാത്രമാണ് ആനുകൂല്ല്യങ്ങൾ ലഭിക്കുക.
Adjust Story Font
16

