ഒമാനിൽ വൈദ്യുതി മേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കാൻ പദ്ധതി
വിവിധ സാങ്കേതിക തസ്തികകളിലേക്ക് 800 സ്വദേശികളെ കണ്ടെത്തി പരിശീലനം നൽകി നിയമിക്കും.
വൈദ്യുതി മേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കാനുള്ള പദ്ധതിയുമായി ഒമാന്‍. ജല, വൈദ്യുതി മേഖലകൾ സ്വകാര്യവത്കരിക്കുന്നതിനുള്ള നിയമത്തിലെ 22ആം വകുപ്പ് പ്രകാരമാണ് നടപടി.
പബ്ലിക് സർവീസസ് റെഗുലേഷൻ അതോറിറ്റി ഊർജ- ധാതു മന്ത്രാലയം, തൊഴിൽ മന്ത്രാലയം, നമാ ഹോൾഡിങ് കമ്പനി എന്നിവയുമായി ചേർന്നാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഒമാനിൽ വൈദ്യുതി വിതരണ ലൈസൻസുള്ള സ്ഥാപനങ്ങളുമായി സ്ഥിരം കരാറുള്ള സബ് കോൺട്രാക്ടിങ് സ്ഥാപനങ്ങളിലെ തസ്തികകൾ സ്വദേശിവത്കരിക്കാനാണ് പദ്ധതി.
വിവിധ സാങ്കേതിക തസ്തികകളിലേക്ക് 800 സ്വദേശികളെ കണ്ടെത്തി പരിശീലനം നൽകി നിയമിക്കും. നമാ ഹോൾഡിങ് കമ്പനിയാണ് വൈദ്യുതി വിതരണ കമ്പനികളും തൊഴിൽ വകുപ്പുമായി ചേർന്ന് ഉദ്യോഗാർഥികളെ കണ്ടെത്തുകയും പരിശീലനം നൽകി വിവിധ തസ്തികകളില്‍ നിയമിക്കുകയും ചെയ്യുക.
നിലവിൽ വൈദ്യുതി മേഖലയിൽ 47 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. പരിശീലന പദ്ധതിക്ക് ശേഷം ഇത് 90 ശതമാനമായി ഉയർത്തും. നിരവധി മലയാളികളും വൈദ്യുതി മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.
Adjust Story Font
16