Quantcast

രാഷ്ട്രീയ അമിതാവേശം പള്ളിക്കകത്ത് വേണ്ട

അധികാരം നഷ്ടപ്പെട്ട മുസ്‌ലിം ലീഗ്, കടുത്ത മോഹഭംഗത്തിൽപ്പെട്ട്, എന്തിനും തുനിഞ്ഞിറങ്ങുമെന്ന് ഉറപ്പാണ്. ബി.ജെ.പിയല്ല, സി.പി.എം ആണ് മുസ്‌ലിംകളുടെ മുഖ്യശത്രുവെന്ന് പഠിപ്പിച്ചത് മുസ്‌ലിം ലീഗിന്റെ അമരക്കാരനാണ്

MediaOne Logo
രാഷ്ട്രീയ അമിതാവേശം പള്ളിക്കകത്ത് വേണ്ട
X

ഡിസംബർ മതേതര ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖാർത്തമായ മാസമാണ്. ഡിസംബർ ആറിലെ ബാബരിപ്പള്ളിയുടെ ധ്വസനം വേദനയിൽ കുതിർന്ന ഓർമയായി ഒരിക്കൽക്കുടി ഉള്ളകങ്ങളെ പൊള്ളിക്കുന്ന ദിനം വന്നടുത്തപ്പോഴാണ് പള്ളിയുമായി ബന്ധപ്പെട്ട ഒരു വിവാദം കേരളത്തിൽ ആളിക്കത്തിയത്. ഇതും വേദനാജനകമാണ്. വിശ്വാസി സമൂഹത്തിന് സമാധാനത്തിന്റെ പാതയും സഹനത്തിന്റെ ശൈലിയും പറഞ്ഞുകൊടുക്കേണ്ട ഉലമ-ഉമറ നേതൃത്വമാണ് അത്തരമൊരു സാഹചര്യം ഒരുക്കിയത് എന്നത് നാളെ വിലയിരുത്തുമ്പോൾ ലജ്ജിക്കേണ്ടി വന്നേക്കാം.

വഖഫ് ബോർഡിലെ നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മീഷന് വിടാനും അതുവഴി വിദ്യാഭ്യാസവും പ്രാപ്തിയും നൈപുണിയുമുള്ള ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനുമുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ പള്ളികൾ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ബോധവത്കരണം നടത്താൻ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ 16 മുസ്‌ലിം സംഘടകൾ തീരുമാനിച്ചതാണല്ലോ പുതിയ വിവാദത്തിന്റെ നിദാനം. തീർത്തും സെക്കുലറായ ഒരു വിഷയം പള്ളിക്കകത്ത് ചർച്ച ചെയ്യുന്നതിനെ ഒരു വിഭാഗം മുസ്‌ലിം സംഘടനകളും വ്യക്തികളും ചോദ്യം ചെയ്യുമ്പോൾ, ഇത് മതവിഷയമാണ് പള്ളിക്കകത്തുതന്നെ സംസാരിക്കുമെന്ന് പറഞ്ഞ് പണ്ഡിതന്മാർ അടക്കം വീറുകാട്ടുന്നതതോടെ ഇതുവരെ കേരളീയ മുസ്‌ലിം സമൂഹം നേരിടാത്ത ഒരു പ്രതിസന്ധി രൂപം കൊള്ളുകയായിരുന്നു. എന്നാൽ, പ്രകോപനപരമായ ഇത്തരം നീക്കങ്ങളിൽനിന്ന് തങ്ങൾ പിന്തിരിയുകയാണെന്ന് സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചതോടെ പിരിമുറുക്കത്തിന് അയവുവന്നിരിക്കയാണ്. സംഘടനയെ കേൾക്കാൻ മുഖ്യമന്ത്രി തയാറാണത്രെ. വളരെ നല്ലത്. ജനാധിപത്യം എന്നാൽ ചർച്ചയിലൂടെയുള്ള ഭരണനിർവഹണം എന്നാണ് പ്‌ളാറ്റോ നിർവചിച്ചത്.

75 ശതമാനം സ്വത്തുക്കളും സുന്നികളുടെ കൈവശമാണ്, അതുകൊണ്ട് പള്ളികളിൽ സർക്കാർ വിരുദ്ധ ബോധവത്കരണം നടത്തുമെന്ന് ശഠിച്ചാൽ ക്രമസമാധാനനില തകരുന്നതിലേക്കായിരിക്കും സ്ഥിതിഗതികൾ എത്തിച്ചേരുക. സ്വാഭാവികമായും അത്തരം സന്ദർഭങ്ങളിൽ പൊലീസിന് ഇടപെടേണ്ടിവരും. അതോടെ പിണറായിയുടെ പൊലീസ് പള്ളിയിൽ കയറി അശുദ്ധമാക്കിയെന്നും നിസ്‌ക്കരിച്ചുകൊണ്ടിരുന്ന വിശ്വാസികളെ തല്ലിയെന്നുമുള്ള കൊഴുപ്പിച്ച പ്രചാരണങ്ങൾ അരങ്ങേറും. അത് തീകൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്

അങ്ങേയറ്റം നിർഭാഗ്യകരമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ആരെന്തു വാദിച്ചാലും വഖഫ് നിയമനം ഒരു മതേതര വിഷയമാണ്. വഖഫ് എന്ന സംവിധാനം മതകീയമാണെങ്കിലും ബോർഡിലെ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നത് രാഷ്ട്രീയ പ്രക്രിയയാണ്. ജനാധിപത്യ വ്യവസ്ഥയിൽ വഖഫ് സ്വത്തുക്കളുടെ സംരക്ഷണം മുസ്‌ലിംകളുടെ മാത്രം ബാധ്യതയല്ല, ഭരണകൂടത്തിന്റേതു കൂടിയാണ്. ബ്രിട്ടീഷ് ഗവൺമെൻറ് വഖഫ് ആക്ട് കൊണ്ടുവന്നത് ദൈവമാർഗത്തിലുള്ള ശാശ്വതദാനങ്ങൾ അന്യാധീനപ്പെടുകയോ നശിപ്പിക്കപ്പെടുകയോ പാടില്ല എന്ന സദുദ്ദേശ്യത്തോടെയാണ്. അതിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസർക്കാർ സെൻട്രൽ വഖഫ് ആക്ട് കൊണ്ടുവന്നതും സമയാസമയങ്ങളിൽ ഭേദഗതികൾക്കായി നിയമനിർമാണങ്ങൾ നടത്തിയതും. വഖഫ് സ്വത്തുക്കൾ ഞങ്ങളുടെ അധീനതയിലാണ്, അതുകൊണ്ട് വഖഫ് വിഷയം പള്ളിയിൽ ചർച്ച ചെയ്യുക തന്നെ ചെയ്യുമെന്ന വാദഗതി ധാർഷ്ട്യത്തിന്റേതാണ്. ഒരു പള്ളി ആ പ്രദേശത്ത് ജീവിക്കുന്ന വിശ്വാസികളുടെ എല്ലാവരുടേതുമാണ്. പരിപാലന കമ്മിറ്റിയുടെ രാഷ്ട്രീയം നോക്കി പള്ളികൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയാൽ അടി ഒടുങ്ങിയ കാലമുണ്ടാവില്ല.

75 ശതമാനം സ്വത്തുക്കളും സുന്നികളുടെ കൈവശമാണ്, അതുകൊണ്ട് പള്ളികളിൽ സർക്കാർ വിരുദ്ധ ബോധവത്കരണം നടത്തുമെന്ന് ശഠിച്ചാൽ ക്രമസമാധാനനില തകരുന്നതിലേക്കായിരിക്കും സ്ഥിതിഗതികൾ എത്തിച്ചേരുക. സ്വാഭാവികമായും അത്തരം സന്ദർഭങ്ങളിൽ പൊലീസിന് ഇടപെടേണ്ടിവരും. അതോടെ പിണറായിയുടെ പൊലീസ് പള്ളിയിൽ കയറി അശുദ്ധമാക്കിയെന്നും നിസ്‌ക്കരിച്ചുകൊണ്ടിരുന്ന വിശ്വാസികളെ തല്ലിയെന്നുമുള്ള കൊഴുപ്പിച്ച പ്രചാരണങ്ങൾ അരങ്ങേറും. അത് തീകൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. കേരളത്തിലെ മുസ്‌ലിം സമൂഹം അമ്മട്ടിലൊരു അവസ്ഥ ആഗ്രഹിക്കുന്നില്ല. മഹല്ലുകളിൽ കുഴപ്പമുണ്ടാവട്ടെയെന്ന് സമസ്തയുടെയോ നദ്‌വത്തുൽ മുജാഹിദീന്റെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ എം.എസ്.എസിന്റെയോ നേതാക്കൾ ആഗ്രഹിക്കുമെന്ന് കരുതാനാവില്ല. ആ സംഘടനകളുടെ തലപ്പത്തിരിക്കുന്നത് വിവേകവും അവധാനതയും പാണ്ഡിത്യവും കൈമുതലായ ആദരണീയരായ നേതാക്കളാണ്. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പോലുള്ളവർ രാഷ്ട്രീയ അമിതാവേശക്കാരെ അനുഗ്രഹിക്കുമെന്ന് ഒരിക്കലും കരുതാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരമൊരു അവസരം മുതലെടുത്ത് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനും ഇറങ്ങിത്തിരിച്ചവരുടെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ് തിരുത്തിക്കാൻ ആത്മീയനേതൃത്വത്തിന് ബാധ്യയുണ്ട്. ആ ബാധ്യതയാണ് സമസ്ത പ്രസിഡൻറ് നിറവേറ്റിയത്. ചരിത്രത്തിൽ അത് രേഖപ്പെട്ടുകഴിഞ്ഞു.

അധികാരം നഷ്ടപ്പെട്ട മുസ്‌ലിം ലീഗ്, കടുത്ത മോഹഭംഗത്തിൽപ്പെട്ട്, എന്തിനും തുനിഞ്ഞിറങ്ങുമെന്ന് ഉറപ്പാണ്. ബി.ജെ.പിയല്ല, സി.പി.എം ആണ് മുസ്‌ലിംകളുടെ മുഖ്യശത്രുവെന്ന് പഠിപ്പിച്ചത് മുസ്‌ലിം ലീഗിന്റെ അമരക്കാരനാണ്. അധികാരത്തിന്റെ ഭാഷയിൽ മാത്രമേ രാഷ്ട്രീയക്കാർക്ക് സംസാരിക്കാൻ സാധിക്കൂ. അവരെ തിരുത്തേണ്ട കടമ ആത്മീയനേതൃത്വത്തിനുണ്ട്

ആഗോള സമൂഹം ഒന്നടങ്കം ഇന്ത്യയിലെ 20 കോടിയിലേറെ വരുന്ന മുസ്‌ലിംകൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ അതീവ ഉത്ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. വർഗീയ ഫാഷിസം തിടമ്പെച്ചാടുന്ന ഈ കെട്ട കാലത്ത്, സംഘ്പരിവാരം മുസ്‌ലിംകളുടെ അസ്തിത്വവും അന്തസ്സാർന്ന ജീവിതവും മാനാഭിമാനബോധവും തൊട്ടാണ് വർഗീയ അജണ്ടകൾ നടപ്പാക്കുന്നത്. സവർക്കറിസവും ഗോൾവാൾക്കറിസവും ഇന്ത്യ ഭരിക്കുമ്പോൾ, ന്യൂനപക്ഷങ്ങൾ ഏകോപിത ശക്തിയായിമാറി മതനിരപേക്ഷ രാഷ്ട്രീയത്തിനു പിന്നിൽ അണിനിരക്കുകയേ നിർവാഹമുള്ളൂ. അതിനു തുനിയാതെ, കൊച്ചുകേരളത്തിൽ, സമാധാനപൂർവം ജീവിക്കുന്ന മുസ്‌ലിംകൾക്കിടയിൽ തന്നെ ഭിന്നിപ്പും തർക്കങ്ങളും കോലാഹലങ്ങളും സൃഷ്ടിക്കാൻ ആരു മുന്നോട്ടുവന്നാലും അവരുടെ ചെയ്തികൾ കൊടുംഅപരാധമാണെന്നതിൽ സംശയമില്ല. ഇന്ത്യയിൽ കേരളം ഒരു മരുപ്പച്ചയാണ്. ഇടതുഭരണം ജാതിമതഭേദമന്യെ എല്ലാ വിഭാഗങ്ങൾക്കും ജീവിതസുരക്ഷ പ്രദാനം ചെയ്യുന്നുണ്ട്.

സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നിങ്ങൾക്ക് എത്ര ബോധവത്കരണവും പ്രചാരണങ്ങളും നടത്താം, പക്ഷേ അത് പള്ളിക്ക് പുറത്താവണം. സംഘർഷാവസ്ഥ ഉടലെടുത്താൽ ലീഗുകാർ മാത്രമല്ല, മഹല്ലിലെ മുഴുവൻ വിശ്വാസികൾക്കും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും

അധികാരം നഷ്ടപ്പെട്ട മുസ്‌ലിം ലീഗ്, കടുത്ത മോഹഭംഗത്തിൽപ്പെട്ട്, എന്തിനും തുനിഞ്ഞിറങ്ങുമെന്ന് ഉറപ്പാണ്. ബി.ജെ.പിയല്ല, സി.പി.എം ആണ് മുസ്‌ലിംകളുടെ മുഖ്യശത്രുവെന്ന് പഠിപ്പിച്ചത് മുസ്‌ലിം ലീഗിന്റെ അമരക്കാരനാണ്. അധികാരത്തിന്റെ ഭാഷയിൽ മാത്രമേ രാഷ്ട്രീയക്കാർക്ക് സംസാരിക്കാൻ സാധിക്കൂ. അവരെ തിരുത്തേണ്ട കടമ ആത്മീയനേതൃത്വത്തിനുണ്ട്(രാഷ്ട്രീയ മദം പൊട്ടി, കോണി കയറിയേ സ്വർഗം കടക്കാനാകൂവെന്ന് ആക്രോശിക്കുന്ന കൊമേഴ്‌സ്യൽ വാഇളുമാരെ മാറ്റിനിർത്തിയാണ് ഇത് പറയുന്നത്). നാളത്തെ ജുമുഅ സംഘർഷഭരിതമാക്കല്ലേ നാഥാ എന്ന് പ്രാർഥിക്കാൻ നിർബന്ധിതരാക്കുന്ന അവസ്ഥക്ക് ആരാണോ ഉത്തരവാദികൾ അവർ നിയമത്തിന്റെ മുന്നിലും അല്ലാഹുവിനുമുന്നിലും നാളെ മറുപടി പറയേണ്ടിവരും. സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നിങ്ങൾക്ക് എത്ര ബോധവത്കരണവും പ്രചാരണങ്ങളും നടത്താം, പക്ഷേ അത് പള്ളിക്ക് പുറത്താവണം. സംഘർഷാവസ്ഥ ഉടലെടുത്താൽ ലീഗുകാർ മാത്രമല്ല, മഹല്ലിലെ മുഴുവൻ വിശ്വാസികൾക്കും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും.

വഖഫല്ല, രാഷ്ട്രീയമാണ് പള്ളിസമരക്കാരുടെ ലക്ഷ്യമെന്ന് വ്യക്തമായിക്കഴിഞ്ഞു. തികഞ്ഞ ബോധ്യത്തിലൂടെയാണത്രെ മുസ്‌ലിം സംഘടനകൾ തീരുമാനമെടുത്തത്. ന്യൂനപക്ഷ വ്യക്തിത്വം നശിപ്പിക്കാനാണ് എൽ.ഡി.എഫ് നീക്കമെന്ന് ഇവർ പറയുമ്പോൾ ലീഗിന്റെ നാവാണ് ചലിക്കുന്നത്. ലീഗിന്റെ ചൊൽപ്പടിക്കൊത്ത് നീങ്ങാൻ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ മുസ്‌ലിം സംഘടനകളെന്ന ലീഗ് നേതൃത്വത്തിന്റെ ധാർഷ്ട്യത്തിന്നേറ്റ പ്രഹരമാണ് സയ്യിദ് ജിഫ്രി തങ്ങളുടെ ഇന്നത്തെ പ്രഖ്യാപനം. ഡിസംബർ ആറുപോലെ, ഡിസംബർ മൂന്നും ദുഃഖഭരിതമാവാതിരിക്കാൻ സയ്യിദ് ജിഫ്രി മുത്തുക്കോയയും മറ്റു പണ്ഡിതന്മാരും രംഗത്തുവന്നത് നല്ല കാര്യം തന്നെ.

TAGS :

Next Story