Quantcast

72 മണിക്കൂറിനിടെ രണ്ട് ടെസ്റ്റുകൾ, ചെലവ് എണ്ണായിരം രൂപ: കോവിഡ് ടെസ്റ്റിന്‍റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കരുതെന്ന് സംഘടനകൾ

72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെഎംസിസി

MediaOne Logo

  • Published:

    24 Feb 2021 7:04 AM IST

72 മണിക്കൂറിനിടെ രണ്ട് ടെസ്റ്റുകൾ, ചെലവ് എണ്ണായിരം രൂപ: കോവിഡ് ടെസ്റ്റിന്‍റെ  പേരില്‍ പ്രവാസികളെ കൊള്ളയടിക്കരുതെന്ന് സംഘടനകൾ
X

കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ കർശന നിബന്ധനകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും കെ.എം.സി.സി കത്തയച്ചു.

കോവിഡ് മുൻകരുതലിന്‍റെ ഭാഗമായാണ് കേന്ദ്രം പുതിയ പ്രോട്ടോക്കോൾ ഇറക്കിയത്. ഇത് പ്രകാരം നാട്ടിലേക്ക് പുറപ്പെടുമ്പോഴും നാട്ടിലെത്തിയ ശേഷവും ടെസ്റ്റ് നിർബന്ധമാണ്. സൗദിയിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസിക്ക് ഈയിനത്തിൽ മാത്രം ചെലവ് എണ്ണായിരം രൂപയാണ്.

250 റിയാൽ മുതലാണ് സൗദിയിൽ ഈടാക്കുന്ന തുക. ഇതിന് പുറമെ ക്വാറന്‍റൈൻ കഴിഞ്ഞ് വീണ്ടും ടെസ്റ്റെടുക്കുന്നതോടെ ചെലവ് പതിനായിരം കവിയും. കുടുംബവുമായി യാത്ര ചെയ്യുന്നവർ മുപ്പതിനായിരത്തിലേറെ റിയാൽ ടെസ്റ്റിന് ചെലവഴിക്കണമെന്ന് ചുരുക്കം. സൗദി സൗജന്യമായി നടത്തുന്ന പിസിആർ ടെസ്റ്റ് ഫലം മൊബൈലിലേ ലഭിക്കൂ എന്നതിനാൽ ഇത് കേന്ദ്രം സ്വീകരിക്കുന്നില്ല. ഇത് സ്വീകരിച്ചാൽ പോലും വലിയ ചെലവ് കുറക്കാനാകും. ഇതിനാൽ കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമായ കേരളം വിഷയത്തിൽ ഇടപെട്ട് നടപടിയുണ്ടാക്കണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.

ഇക്കാര്യങ്ങളുന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എംപിമാർക്കും നോർക്കക്കും പ്രതിപക്ഷനേതാവിനും സൗദി കെ.എം.സി.സി കത്തുകളയച്ചു. ഒന്നുകിൽ വിമാനം കയറുന്നതിന് മുമ്പായോ അല്ലെങ്കിൽ വിമാനം ഇറങ്ങിയ ശേഷമോ ഒരുതവണ മാത്രം ടെസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കുകയും അത് സൗജന്യമായി നൽകുകയും വേണമെന്ന് കെഎംസിസി കത്തിൽ ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ടെസ്റ്റ് സൗജന്യമാക്കാൻ വിദേശങ്ങളിൽ എംബസ്സിയുടെ വെൽഫയർ ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്തണം. ജോലി നഷ്ടപ്പെട്ട് പോലും മടങ്ങുന്നവർക്കായി ഏർപ്പെടുത്തിയ വൻതുക വരുന്ന കോവിഡ് ടെസ്റ്റിന് പരിഹാരം കാണമമെന്നും സംഘടന ആവശ്യപ്പെട്ടു.

TAGS :

Next Story