എറണാകുളത്ത് ശശീന്ദ്രനെതിരെയും കൊല്ലത്ത് പി.സി വിഷ്ണുനാഥിനെതിരെയും പോസ്റ്ററുകള്‍
ശശീന്ദ്രന്‍റെ ഫോൺ വിളി വിവാദം എൻ.സി.പിയും എൽ.ഡി.എഫും മറക്കരുതെന്നും എലത്തൂരിൽ യുവാക്കളെ പരിഗണമെന്നും പോസ്റ്ററിൽ ആവശ്യം

എറണാകുളത്ത് എ.കെ ശശീന്ദ്രനെതിരെ പോസ്റ്റർ പ്രതിഷേധം. എറണാകുളം പ്രസ്‌ക്ലബിനും അധ്യാപക ഭവനും മുന്നിൽ ശശീന്ദ്രനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ശശീന്ദ്രന്‍റെ ഫോൺ വിളി വിവാദം എൻ.സി.പിയും എൽ.ഡി.എഫും മറക്കരുതെന്നും എലത്തൂരിൽ യുവാക്കളെ പരിഗണമെന്നും പോസ്റ്ററിൽ ആവശ്യം.
അതേസമയം എ.കെ ശശീന്ദ്രനെതിരെ സ്ഥാനാർഥിയാക്കിയത് പാർട്ടിയിൽ ചർച്ച ചെയ്യാതെയെന്ന് എൻ.സി.പിയിൽ ഒരു വിഭാഗം ആരോപിച്ചു. എതിർപ്പുയരും എന്ന് ഭയന്നാണ് ജില്ലയിൽ സ്ഥാനാർഥി ചർച്ച നടത്താതിരുന്നതെന്നാണ് ആരോപണം. ശശീന്ദ്രനും ടി.പി പീതാംബരൻ മാസ്റ്റർക്കുമെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുമെന്ന് ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. എൻസിപി പോഷക സംഘടനാ നേതാക്കളും പരാതിയുമായി കേന്ദ്ര നേതാക്കളെ കാണും.

കൊല്ലത്ത് പി.സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുത്. ചെങ്ങന്നൂരിൽ പാർട്ടിയെ തകർത്തയാളിനെ ഒഴിവാക്കണം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാർഥി എന്നും പോസ്റ്ററിൽ പറയുന്നു. കഴക്കൂട്ടത്ത് ഡോ എസ്.എസ് ലാലിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിന് എതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
കളമശ്ശേരി നിയോജക മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി കെ. ചന്ദ്രൻപിള്ളയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ചു. ഇന്നലെ രാത്രിയാണ് കളമശ്ശേരിയിൽ പോസ്റ്റർ പതിച്ചത്. പി രാജീവിനെ വേണ്ട, ചന്ദ്രൻപിള്ള കളമശ്ശേരിയുടെ സ്വപ്നം എന്നാണ് പോസ്റ്ററിൽ ഉള്ളത്.
Adjust Story Font
16

