Quantcast

സാമ്പത്തികമായി കബളിപ്പിച്ചു; സംവിധായകന്‍ വിനയനെതിരെ പരാതിയുമായി നിര്‍മ്മാതാവ് കലഞ്ഞൂര്‍ ശശികുമാര്‍

ഒന്നരക്കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രം താനറിയാതെ ഒ.ടി.ടി പ്ലാറ്റ്ഫോമിന് വിറ്റെന്നാണ് പരാതി

MediaOne Logo

  • Published:

    27 Feb 2021 8:24 AM IST

സാമ്പത്തികമായി കബളിപ്പിച്ചു; സംവിധായകന്‍ വിനയനെതിരെ പരാതിയുമായി നിര്‍മ്മാതാവ് കലഞ്ഞൂര്‍ ശശികുമാര്‍
X

സാമ്പത്തികമായി കബളിപ്പിച്ചുവെന്ന് നിര്‍മ്മാതാവ് കലഞ്ഞൂര്‍ ശശികുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഒന്നരക്കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രം താനറിയാതെ ഒ.ടി.ടി പ്ലാറ്റ്ഫോമിന് വിറ്റെന്നാണ് പരാതി. കിടപ്പാടം പോലും സിനിമക്കായി പണയപ്പെടുത്തിയ തന്നെ വിനയന്‍ ആസൂത്രിതമായി ചതിക്കുകയായിരുന്നുവെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു.

വിനയന്‍റെ മകന്‍ വിഷ്ണു വിനയ് നായകനായ ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിനായി തന്നെ പ്രലോഭിപ്പിച്ച് നിര്‍മ്മാതാവാക്കിയെന്നും സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം തനിക്ക് വന്‍ ബാധ്യതകള്‍ വരുത്തി വച്ചപ്പോള്‍ കയ്യൊഴിഞ്ഞെന്നുമാണ് കലഞ്ഞൂര്‍ ശശിയുടെ ആരോപണം. ചിത്രത്തിനായി 1.5 കോടി രൂപ മുതല്‍ മുടക്കിയ തന്‍റെ ഒ.ടി.ടി. പ്ലാറ്റ് ഫോം വില്‍പ്പനാവകാശം വ്യാജരേഖ ചമച്ച് വിനയന്‍ കയ്യടക്കിയെന്നും താനറിയാതെ ചിത്രം വിറ്റ് സാമ്പത്തികമായി കബളിപ്പിച്ചെന്നുമാണ് ശശികുമാര്‍ പറയുന്നത്. വിനയന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി സിനിമ പിടിച്ച താനും കുംടുംബവും ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലാണന്നും നീതി വേണമെന്നും കാട്ടി ശശികുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ദീര്‍ഘകാലം ഗള്‍ഫില്‍ പ്രവാസിയായിരുന്ന കലഞ്ഞൂര്‍ ശശികുമാര്‍ ഹിസ്റ്ററി ഓഫ് ജോയിയടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ക്ക് മറുപടി തേടിയെത്തിയ തന്നെ തന്ത്രപൂര്‍വ്വം വിനയന്‍ കുടുക്കുകയായിരുന്നുവെന്നാണ് ശശികുമാര്‍ പറയുന്നത്. വിശ്വാസത്തിന്‍റെ പേരില്‍ രേഖകളില്ലാതെ സിനിമക്കായി പണം മുടക്കിയ താന്‍ ഒത്തു തീര്‍പ്പ് ശ്രമങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ വിനയന്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത് , ഇതേ തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും ശശികുമാര്‍ പറഞ്ഞു. അതേസമയം ശശികുമാര്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും ശശികുമാറിനെതിരായി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് വിനയന്‍റെ പ്രതികരണം.

TAGS :

Next Story