Quantcast

പുനലൂരും പേരാമ്പ്രയും മുസ്‍ലിം ലീഗിന് തന്നെ

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനായി ഡൽഹിയിൽ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

MediaOne Logo

  • Published:

    12 March 2021 8:07 PM IST

പുനലൂരും പേരാമ്പ്രയും മുസ്‍ലിം ലീഗിന് തന്നെ
X

കഴിഞ്ഞ തവണ മുസ്‍ലീം ലീഗ് മത്സരിച്ച പുനലൂരില്‍ ഇത്തവണയും ലീഗ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും. പേരാമ്പ്ര സീറ്റിലും ലീഗ് മത്സരിക്കും. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനായി ഡൽഹിയിൽ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക അല്‍പ്പം മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പുനലൂര്‍/ ചടയമംഗലം, പേരാമ്പ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നത്.

25 വര്‍ഷത്തിന് ശേഷം പുനലൂര്‍ മണ്ഡലം തിരിച്ചു പിടിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. കഴിഞ്ഞ തവണയും മുസ്‍ലിം ലീഗ് മത്സരിച്ച സീറ്റാണിത്. 2016ല്‍ ഡോ. എ യൂനുസ് കുഞ്ഞായിരുന്നു ലീഗിന്റെ സ്ഥാനാര്‍ത്ഥി.

പുനലൂർ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ എന്നീ പഞ്ചായത്തുകളും അടങ്ങിയ നിയമസഭാമണ്ഡലമാണ് പുനലൂർ. 2006 മുതൽ സി.പി.ഐയിലെ കെ. രാജുവാണ് ഈ മണ്ഡലത്തിൽ നിന്നു വിജയിച്ചത്. ഡോ. എ യൂനുസ് കുഞ്ഞ് 33000-ൽ പരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 1991-ൽ കോൺഗ്രസിലെ പുനലൂർ മധു വിജയിച്ചതിനു ശേഷം ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഈ മണ്ഡലത്തിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ തവണ 24 സീറ്റുകളിലാണ് മുസ്‍ലിം ലീഗ് മത്സരിച്ചത്. ഇത്തവണ 27 സീറ്റിലാണ് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി കക്ഷികള്‍ മുന്നണി വിട്ടുപോയത് മുന്‍നിര്‍ത്തി ലീഗ് കുടുതല്‍ സീറ്റ് എന്ന ആവശ്യം മുന്നോട്ട് വെക്കുകയായിരുന്നു.

മുസ്‍ലിം ലീഗ് ഇത്തവണ അധികമായി ചോദിച്ച സീറ്റുകളിലൊന്നാണ് പേരാമ്പ്ര. കേരള കോണ്‍ഗ്രസ് സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റാണ് പേരാമ്പ്ര.

TAGS :

Next Story