Quantcast

കൊറോണ; ചെെനയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കി ഖത്തര്‍ എയര്‍വേയ്സ്

ഖത്തറില്‍ ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

MediaOne Logo

Web Desk

  • Published:

    2 Feb 2020 12:30 AM IST

കൊറോണ; ചെെനയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കി ഖത്തര്‍ എയര്‍വേയ്സ്
X

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സിന്‍റെ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. ഫെബ്രുവരി മൂന്ന് മുതല്‍ അനിശ്ചിതമായാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ ഖത്തറില്‍ ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി മൂന്ന് മുതല്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെക്കുന്നുവെന്നാണ് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചിരിക്കുന്നത്.

ചൈനയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തിലാണ് അങ്ങോട്ടേക്കുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു.

വിമാന ജോലിക്കാരുടെയും കൂടി സുരക്ഷ കമ്പനിക്ക് പ്രധാനമാണ്.‌ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് തങ്ങളും പ്രവര്‍ത്തനം പുനാരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ ദിവസങ്ങളിലേക്കായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു ദിവസത്തേക്കോ അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്കോ മാറ്റി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇല്ലെങ്കില്‍ നിരക്കുകളൊന്നും ഈടാക്കാതെ തന്നെ മുഴുവന്‍ പണവും റീഫണ്ട് ചെയ്യാനും സൌകര്യമൊരുക്കിയിട്ടുണ്ട്.

അതെ സമയം രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുമായുള്ള ആശയവിനിമയത്തിലൂട രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ആരോഗ്യമന്ത്രാലയം സജ്ജമാണ്.

രോഗലക്ഷണങ്ങളോ സമാന പകര്‍ച്ച വ്യാധികളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എത്രയും പെട്ടെന്ന് അധികൃതരെ അറിയിക്കുന്നതിനായി 66740948 എന്ന ടോള്‍ ഫ്രീ നമ്പറിലോ 66740951 എന്ന നമ്പറിലോ വിളിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story