Quantcast

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം 

അനൗപചാരിക ചർച്ച പരാജയപ്പെട്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി 

MediaOne Logo

Web Desk

  • Published:

    17 Feb 2020 12:48 AM IST

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം 
X

ഗൾഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. സൗദി ഉൾപ്പെടെ ചതുർ രാജ്യങ്ങളുമായി നടത്തി വന്ന അനൗപചാരിക ചർച്ച പരാജയപ്പെട്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. 2017 ജൂണിലാണ് ഖത്തറുമായി സൗദി, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ബന്ധം വിച്ഛേദിച്ചത്.

മ്യൂണിച്ചിൽ നടന്ന ആഗോള സുരക്ഷാ സമ്മേളനത്തിൽ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ സൗദിയുമായി നടത്തി വന്ന അനൗപചാരിക സന്ധി സംഭാഷണങ്ങൾ ഇക്കഴിഞ്ഞ ജനുവരിയോടെ അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ചർച്ചകൾ പരാജയമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം അതിന് കാരണം ഖത്തർ അല്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ഏത് നിരുപാധിക ചർച്ചകൾക്കും ഖത്തർ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ചർച്ചകൾ ഫലം കാണുമെന്നായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെ റിയാദിൽ നടന്ന ജി.സി.സി യോഗത്തിൽ ഖത്തർ പ്രധാനമന്ത്രി പങ്കെടുത്തതും സൗദി രാജാവ് അദ്ദേഹത്തെ നേരിട്ടെത്തി സ്വീകരിച്ചതുമെല്ലാം ഈ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ എങ്ങനെയാണ് ചർച്ചകൾ വഴിമുട്ടിയതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ സൗദിയുടെ പ്രതികരണവും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്.

TAGS :

Next Story