ആർ.എസ്.എസ് നേതാവിന്‍റെ വെളിപ്പെടുത്തൽ പ്രചരണ ആയുധമാക്കി യു.ഡി.എഫ്
മൂന്ന് മണ്ഡലങ്ങളിൽ സി.പി.എം - ബി.ജെ.പി ധാരണയുണ്ടെന്നായിരുന്നു ആര്‍.എസ്.എസ് നേതാവ് ആര്‍ ബാലശങ്കറിന്‍റെ ആരോപണം

ആർ.എസ്.എസ് നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി യു.ഡി.എഫ്. സി.പി.എമ്മിന്റെ ബി.ജെ.പി വിരുദ്ധ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞെന്ന് യു.ഡി.എഫ് നേതാക്കൾ പ്രതികരിച്ചു.
എന്നാൽ ബാലശങ്കറിന് ആർ.എസ്.എസ് മറുപടി നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സീറ്റ് കിട്ടാത്തതിലുള്ള മാനസിക വിഷമമാണ് ബാലശങ്കറിനെന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പ്രതികരണം.
മൂന്ന് മണ്ഡലങ്ങളിൽ സി.പി.എം - ബി.ജെ.പി ധാരണയുണ്ടെന്നായിരുന്നു ആര്‍.എസ്.എസ് നേതാവ് ആര്‍ ബാലശങ്കറിന്‍റെ ആരോപണം. ഇത് രാഷ്ട്രീയ ആയുധമാക്കി എടുത്തിരിക്കുകയാണ് യുഡിഎഫ്.
കോന്നിയിലെ എൻ.ഡി.എ സീറ്റ് തോറ്റുകൊടുക്കാമെന്ന ആരോപണം ഉയർത്തിയത് കോൺഗ്രസുകാരനല്ല, ആർ.എസ്.എസ് സൈദ്ധാന്തികൻ തന്നെയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ബാലശങ്കറിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
ഇതിനിടെ, പ്രതിരോധവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. സീറ്റ് കിട്ടാത്തതിലെ വികാരപ്രകടനമാണ് ബാലശങ്കറിന്റെതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കള്ളപ്രചരണം നടത്തുന്നുവെന്ന് കെ സുരേന്ദ്രനും പറഞ്ഞു. പ്രതിരോധവുമായി കുമ്മനവും ഒ രാജഗോപാലും രംഗത്ത് വന്നു.
Adjust Story Font
16

