രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ഇന്ന് സമാപനം
സമാപനസമ്മേളനം തിരുവനന്തപുരത്ത്; രാഹുൽ ഗാന്ധി പങ്കെടുക്കും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ ഐശ്വര്യ കേരളയാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. നഗരത്തിൽ പതിനായിരങ്ങളെ അണിനിരത്തി നടത്തുന്ന റാലിയോടെയാണ് സമാപനം. ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
23 ദിവസങ്ങൾ കൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളിൽ എത്തി, രാഷ്ട്രീയ വിശദീകരണം നടത്തിയാണ് യാത്ര സമാപിക്കുന്നത്. കോൺഗ്രസിൽ ഐക്യത്തിന്‍റെ സന്ദേശം നൽകി ബൂത്ത് തലം മുതൽ പ്രവർത്തകർക്ക് ആവേശം പകർന്നാണ് യാത്ര മുന്നോട്ട് നീങ്ങിയത്. യു.ഡി.എഫിലെ ഓരോ ഘടകക്ഷികളെയും വിശ്വാസത്തിലെടുത്ത് തെരഞ്ഞെടുപ്പ് ജയം എന്ന ലക്ഷ്യമായിരുന്നു യാത്രക്ക്.
മാണി സി. കാപ്പനെ ഇടതുപാളയത്തിൽ നിന്ന് യു.ഡി.എഫിൽ എത്തിച്ച് മധ്യകേരളത്തിൽ യാത്രയെ ആവേശമാക്കി. കൊല്ലത്ത് എത്തിയതോടെ ആഴക്കടൽ മത്സ്യബന്ധന കരാർ അഴിമതി ആരോപണം അഴിച്ചുവിട്ട് രാഷ്ട്രീയ കേരളത്തെ യാത്ര സജീവമാക്കി. ഉദ്യോഗാർഥികളുടെ സമരവും ജാഥയിലുടനീളം കത്തിച്ചു നിർത്തിയാണ് ഇന്ന് ശംഖുമുഖം തീരത്ത് എത്തുന്നത്.
രാഹുൽ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.ഐ.സി.സി ജനൽ സെക്രട്ടറിമാരും യു.ഡി.എഫ് നേതാക്കളും പ്രവർത്തകരെ അഭിവാദ്യം ചെയ്യും. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവുമായി യു.ഡി.എഫ് കൂടുതൽ കളം നിറയും.
Adjust Story Font
16

