Quantcast

എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഇത്തവണയും അപരനെ ഇറക്കി യുഡിഎഫ്

2019ലെ ഉപതെരഞ്ഞെടുപ്പില്‍ അപരന്‍ പിടിച്ച വോട്ടുകള്‍ കുറച്ചാല്‍ 1178 വോട്ടുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദിന്റെ ഭൂരിപക്ഷം.

MediaOne Logo

  • Published:

    23 March 2021 6:14 PM IST

എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഇത്തവണയും അപരനെ ഇറക്കി യുഡിഎഫ്
X

എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഇത്തവണയും അപരനെ ഇറക്കി യുഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാജി ജോര്‍ജിന്റെ അതേ പേരുകാരനാണ് ഇത്തവണ അപരനായി രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മനു റോയിക്കെതിരെ രംഗത്തിറക്കിയ അപര സ്ഥാനാര്‍ഥി 2572 വോട്ടുകളായിരുന്നു നേടിയത്. യുഡിഎഫിന്‍റെ ഭൂരിപക്ഷമാകട്ടെ 3750 വോട്ടുകളും. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ അപരന്‍ പിടിച്ച വോട്ടുകള്‍ കുറച്ചാല്‍ 1178 വോട്ടുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദിന്റെ ഭൂരിപക്ഷം.

കഴിഞ്ഞ തവണ മനു റോയിയുടെ അപരനായി കെ എം മനുവാണ് രംഗത്തുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അപരന് സാമ്യതകളേറെയാണ്. ഷാജി ജോര്‍ജിനെ നേരിടാന്‍ ഷാജി ജോര്‍ജ് എന്ന പേരുകാരനെ തന്നെയാണ് അപരനായി രംഗത്തെത്തിച്ചിരിക്കുന്നത്. ബാലറ്റ് പേപ്പറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് ഷാജി ജോര്‍ജ് പ്രണത എന്നാണെങ്കില്‍ അപരന്റെത് ഷാജി ജോര്‍ജ് പ്ലാക്കില്‍ എന്നാണ് രേഖപ്പെടുത്തുക. പേര് മാത്രമല്ല ചിഹ്നത്തിന്‍റെ കാര്യത്തിലും ഇത്തവണ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമം അപരനെ രംഗത്തിറക്കിയവര്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍‌ഥിയായ മനു റോയ് മത്സരിച്ച ഓട്ടോറിക്ഷ ചിഹ്നമാണ് അപരന് അനുവദിക്കപ്പെട്ടിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാജി ജോര്‍ജ് ഫുട്ബോള്‍ ചിഹ്നത്തിലാണ് മത്സര രംഗത്തുള്ളത്. ഒരു വര്‍ഷം മുമ്പ് മാത്രം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഓട്ടോറിക്ഷ ചിഹ്നത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മത്സരിച്ചതിനാല്‍ ഇത്തവണ അപരന് അതേ ചിഹ്നം അനുവദിച്ചതിലൂടെ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പരാജയഭീതി മൂലമാണ് അപര സ്ഥാനാര്‍ഥിയെ യുഡിഎഫ് രംഗത്തിറക്കിയതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാജി ജോര്‍ജ് പ്രതികരിച്ചു. അതേസമയം അപരനെക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് പതിവ് പോലെ മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുടെ മറുപടി.

TAGS :

Next Story