‘റെന്റ് എ കാർ’ സ്ഥാപനങ്ങളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ സൗദി അറേബ്യ
ലൈസൻസ് ഇല്ലാതെയോ റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ചോ പ്രവർത്തിക്കുന്ന സ്ഥാപനം പിടിക്കപ്പെട്ടാൽ 5,000 റിയാലാണ് പിഴ. പുതിയ നിയമങ്ങൾ മൂന്നു മാസങ്ങൾക്കു ശേഷം നിലവിൽ വരും.

രാജ്യത്തെ റെന്റ് എ കാർ സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ട കർശന നിയമങ്ങൾ സൗദി അറേബ്യ പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ ഔദ്യോഗിക ഗസറ്റിലാണ് പ്രഖ്യാപനം. റെന്റ് എ കാർ സ്ഥാപനങ്ങളുടെ ലൈസൻസിന് കർശന ഉപാധികളുണ്ട്. അപേക്ഷയോടൊപ്പം ഒരു ലക്ഷം റിയാൽ ബാങ്ക് ഗ്യാരണ്ടി പൊതുഗതാഗത അതോറിറ്റിയിൽ കെട്ടിവെക്കണം. എന്തെങ്കിലും കാരണത്താൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ 90 ദിവസങ്ങൾക്കകം രേഖകൾ ശരിയാക്കണം. അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ ലൈസൻസ് പരിപൂർണമായും റദ്ദാക്കും.
സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഓരോ കാറ്റഗറികൾക്കും നിശ്ചിത എണ്ണം കാറുകളും നിശ്ചയിച്ചിട്ടുണ്ട്. എ കാറ്റഗറിയിൽ കുറഞ്ഞത് 3,000 കാറുകളെങ്കിലും ഉണ്ടായിരിക്കണം. ബി കാറ്റഗറിയിൽ 300 ഉം സിയിൽ 100 ഉം ഡിയിൽ 15 ഉം കാറുകൾ ഉണ്ടായിരിക്കണം. മണിക്കൂർ അടിസ്ഥാനമാക്കി കാറുകൾ വാടകക്ക് നൽകുന്നതിനും ഡ്രൈവർ അടക്കം വാഹനം വാടകക്ക് നൽകുന്നതിനുമുള്ള അനുമതി എ കാറ്റഗറി സ്ഥാപങ്ങൾക്കു മാത്രമായി ചുരുക്കി.
ബി കാറ്റഗറിക്കു മണിക്കൂർ അടിസ്ഥാനമാക്കി കാറുകൾ വാടകക്ക് നൽകുന്നതിനു മാത്രമേ അനുവാദമുള്ളൂ. സി, ഡി കാറ്റഗറികൾക്ക് രണ്ടു രീതിയിലും വാടകക്ക് നൽകാൻ കഴിയില്ല. സ്ഥാപനത്തിന് കീഴിൽ പുറത്തിറക്കുന്ന കാറുകൾ നേരത്തെ രാജ്യത്ത് രെജിസ്ട്രേഷൻ ഉള്ളതാവാൻ പാടില്ല. കാറുകൾ അഞ്ചു വർഷത്തിൽ കൂടുതൽ ഉപയോഗിക്കാനും അനുവാദമില്ല. ആറു മണിക്കൂർ കുറഞ്ഞ സമയത്തിന് കാറുകൾ വാടകക്ക് നൽകരുത്. കൂലിക്കു ആളെ കൊണ്ടുപോവൽ, ചരക്ക് നീക്കം ചെയ്യൽ, കാർ റാലികളിൽ പങ്കെടുക്കൽ, മറ്റു വാഹനങ്ങളെ വലിച്ചുകൊണ്ടു പോവൽ തുടങ്ങിയ ആവശ്യങ്ങൾക്കൊന്നും വാഹനങ്ങൾ വാടകക്ക് നൽകരുത്.
ലൈസൻസ് ഇല്ലാതെയോ റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ചോ പ്രവർത്തിക്കുന്ന സ്ഥാപനം പിടിക്കപ്പെട്ടാൽ 5,000 റിയാലാണ് പിഴ. ഉപഭോക്താവിന്റെ അവകാശങ്ങൾ നിഷേധിക്കുകയോ മറ്റു നിയമലംഘനങ്ങൾ നടത്തിയാലോ 2,000 മുതൽ 5,000 റിയാൽ വരെ പിഴ ചുമത്തും.
Adjust Story Font
16

