സൗദി ആരോഗ്യ മേഖലയിൽ 10 വർഷം പിന്നിട്ട വിദേശികളുടെ കരാർ പുതുക്കാൻ നിബന്ധന
ആരോഗ്യ മന്ത്രാലയമാണ് 10 വർഷം പിന്നിട്ട വിദേശികളുടെ കരാർ പുതുക്കാൻ കർശന നിബന്ധനകള്‍ ഏർപ്പെടുത്തിയത്

സൗദി ആരോഗ്യ മേഖലയിൽ 10 വർഷം പിന്നിട്ട വിദേശികളുടെ കരാർ പുതുക്കാൻ കർശന നിബന്ധനകൾ ബാധകമാക്കി. അപൂർവ സ്പെഷ്യലൈസേഷനിലുള്ളവരുടെ കരാറുകള്‍ പുതുക്കാൻ മാത്രമാണ് ഇനിമുതല്‍ അനുമതി നൽകുക. തീരുമാനം മലയാളികള്‍ ഉള്‍പ്പെടെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിരവധി ആളുകള്‍ക്ക് തിരിച്ചടിയാകും.
ആരോഗ്യ മന്ത്രാലയമാണ് 10 വർഷം പിന്നിട്ട വിദേശികളുടെ കരാർ പുതുക്കാൻ കർശന നിബന്ധനകള്‍ ഏർപ്പെടുത്തിയത്. വളരെ അപൂർവ സ്പെഷ്യലൈസേഷന്‍ ഉള്ള ജോലിക്കാരുടെ സേവനം രാഷ്ട്രത്തിന് അനിവാര്യമാണെങ്കിൽ മാത്രമാണ് തൊഴിൽ കരാർ പുതുക്കുക. ഇത്തരക്കാരുടെ കരാർ പുതുക്കുന്നതിന് സ്ഥാപനത്തിലെ മാനവ വിഭവശേഷി വിഭാഗത്തിന് അനുമതി നൽകാനാവില്ല. പകരം മേഖല, പ്രിവശ്യ ആരോഗ്യ വിഭാഗം മേധാവിക്കോ, ആരോഗ്യ കോംപ്ലെക്സുകളുടെ മേധാവിക്കോ തത്തുല്യ പദവിയിലുള്ളവർക്കോ മാത്രമാണ് അനുമതി നൽകാനാവുക.
അപൂർവ സാഹചര്യത്തിൽ സർക്കാർ സ്ഥാപനത്തിലെ വിദേശികളുടെ കരാർ പുതുക്കുന്നതിനുള്ള മറ്റു മാനദണ്ഡങ്ങളും ഇതിന് ബാധകമാണ്. അപൂർവ സ്പെഷ്യലൈസേഷൺ ജോലിക്കാർ എന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. സർക്കാർ മേഖലയിലെ വിദേശി ജോലിക്കാരുടെ തൊഴിൽ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ട് മുമ്പ് മന്ത്രിസഭ അംഗീകരിച്ച കരാറിന്റേയും സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെയും പുതിയ നീക്കം. ആരോഗ്യ വകുപ്പിലെ വിവിധ ഘടകങ്ങൾക്ക് മന്ത്രാലയത്തിലെ മാനവവിഭവശേഷി അണ്ടർ സെക്രട്ടറി സർക്കുലർ അയച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Adjust Story Font
16

