സൗദിക്ക് ആയുധങ്ങൾ നൽകേണ്ടെന്ന് ജർമനി; തീരുമാനം യുക്തിരഹിതമെന്ന് സൗദി
തീരുമാനം തെറ്റെന്ന് ബോധ്യപ്പെടും. ആയുധങ്ങള്‍ നല്‍കാന്‍ വേറെ രാജ്യങ്ങളുണ്ടെന്നും സൌദി. ജര്‍മനിയുടെ തീരുമാനം യമനിലെ യുദ്ധം യുക്തിയില്ലാത്തതെന്ന് വിലയിരുത്തി .

സൗദി അറേബ്യയുമായി ആയുധ ഇടപാടുകൾ വേണ്ടെന്ന് തീരുമാനിച്ച ജർമനിയെ വിമർശിച്ച് സൗദി അറേബ്യ. യമനിലെ യുദ്ധം യുക്തിയില്ലാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് സൗദിക്ക് ആയുധങ്ങൾ വിൽക്കേണ്ടെന്ന് ജർമനി തീരുമാനിച്ചത്. ജർമനിയുടെ തീരുമാനം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുമെന്നും ആയുധങ്ങൾ തരാൻ വേറെ രാജ്യങ്ങളുണ്ടെന്നും സൗദി വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.
യമനിൽ സാധാരണക്കാരെ കൊല്ലുന്നുവെന്നും ഇതിനാൽ സൗദിക്ക് ആയുധങ്ങൾ നൽകരുതെന്നുമാണ് ജർമനി തീരുമാനിച്ചത്. ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശവുമായി സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ രംഗത്തെത്തിയത്.
യമനിൽ സൗദി ഇടപെട്ടത് സുരക്ഷ കണക്കിലെടുത്താണ്. ഇക്കാര്യം ജർമനിക്ക് ബോധ്യപ്പെടും. ഇറാനാണ് യമനിലെ ഹൂതികളെ സഹായിക്കുന്നത്. സൗദി പിന്മാറുന്ന പക്ഷം മേഖലയുടെ സുരക്ഷയെ അത് ബാധിക്കും. ഇതിനാൽ ജർമനിയെടുത്ത തീരുമാനം യുക്തിയില്ലാത്തതാണ്. ജർമനിയുടെ ആയുധങ്ങളും സൗദിക്ക് വേണ്ട. ആയുധങ്ങൾ ലഭ്യമാക്കാൻ സൗദിക്ക് ഓരുപാട് രാജ്യങ്ങളുണ്ടെന്നും വിദേശകാര്യ സഹമന്ത്രി കൂട്ടിച്ചേർത്തു. യമനിൽ യുദ്ധമവസാനിപ്പിക്കാൻ നേരത്തെ സൗദി-യുഎൻ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
Adjust Story Font
16

