സ്വയം വിസമ്മതിച്ചു, ക്യാപ്റ്റൻ സ്ഥാനത്തേക്ക് ധോണിയുടെ പേര് നിർദേശിച്ചത് സച്ചിൻ: ശരദ് പവാർ
"ദ്രാവിഡിനു പകരം സച്ചിൻ ടെണ്ടുൽക്കറിന്റെ പേര് മാത്രമാണ് അപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നത്"

മുംബൈ: 2007ൽ മഹേന്ദ്രസിങ് ധോണിയുടെ പേര് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് സച്ചിൻ ടെണ്ടുൽക്കറായിരുന്നുവെന്ന് ബിസിസിഐ മുൻ പ്രസിഡണ്ട് ശരദ് പവാർ. സ്ഥാനമേറ്റെടുക്കാൻ സച്ചിൻ വിസമ്മതിക്കുകയായിരുന്നു എന്നും പവാർ പറഞ്ഞു. ഞായറാഴ്ച മുംബൈയിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'2007ൽ പര്യടനത്തിനായി ഇംഗ്ലണ്ടിലെത്തിയപ്പോൾ രാഹുൽ ദ്രാവിഡ് എന്റെ അടുക്കൽ വന്നു. ടീം ഇന്ത്യയെ തുടർന്നു നയിക്കാൻ താൽപര്യമില്ലെന്നും ക്യാപ്റ്റൻസിയുടെ ഭാരം തന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദ്രാവിഡിനു പകരം സച്ചിൻ തെൽഡുൽക്കറിന്റെ പേര് മാത്രമാണ് അപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നത്. സച്ചിനോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ അദ്ദേഹം നിരസിച്ചു' - പവാർ പറഞ്ഞു.
'നിങ്ങളും ദ്രാവിഡുമില്ലെങ്കിൽ പിന്നെ ആര് നയിക്കും? നമ്മൾ എങ്ങനെ മുമ്പോട്ടു പോകും എന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ് അദ്ദേഹം ധോണിയുടെ പേര് പറഞ്ഞത്. അതിനു ശേഷം നായകസ്ഥാനം ധോണിക്ക് നൽകുകയും ചെയ്തു' - അദ്ദേഹം വെളിപ്പെടുത്തി.
2007ലെ ഐസിസി ഏകദിന ലോകകപ്പിൽനിന്ന് ഇന്ത്യ ആദ്യ റൗണ്ടിൽതന്നെ പുറത്തായതിനു പിന്നാലെ ദ്രാവിഡിന്റെ ക്യാപ്റ്റൻ സ്ഥാനത്തെച്ചൊല്ലി ചർച്ചകൾ ആരംഭിച്ചിരുന്നു. ഗാംഗുലിക്കു പകരമാണ് ദ്രാവിഡ് ആ സ്ഥാനം ഏറ്റെടുത്തത്. ദ്രാവിഡിനും സച്ചിനും പ്രായം 34 ആയിരുന്നു.
ഇതെത്തുടർന്നാണ് 2007ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ധോണിയെ ക്യാപ്റ്റനായി നിശ്ചയിച്ചത്. ഏകദിന ക്യപ്റ്റനായി ദ്രാവിഡ് തുടർന്നു. എന്നാൽ ആ വർഷം ഓഗസ്റ്റിൽ പ്രഥമ ട്വന്റി20 ലോകകപ്പ് കിരീടം ധോണിയുടെ കീഴിൽ ഇന്ത്യ ഉയർത്തിയതിനു പിന്നാലെ ഏകദിനത്തിലും ധോണി ക്യാപ്റ്റനായി. ഒരു വർഷത്തിനു ശേഷം അനിൽ കുംബ്ലെ വിരമിച്ചതിന് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റനായും ധോണി വന്നു. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപറ്റനായി ധോണി മാറി.
2017ലാണ് ധോണി ക്യാപറ്റൻ സ്ഥാനത്തു നിന്ന് വിരമിച്ചത്. 2019 വരെ വിരാട് കോലിക്ക് കീഴിൽ കളിക്കുകയും ചെയ്തു. 2020 ഓഗസ്റ്റ് 15നാണ് റാഞ്ചിക്കാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
Adjust Story Font
16

