Quantcast

അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ ഇന്ന്

MediaOne Logo

Subin

  • Published:

    9 May 2018 9:11 AM IST

അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ ഇന്ന്
X

അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ ഇന്ന്

24 ടീമുകള്‍,  മൂന്നാഴ്ച നീണ്ട പോരാട്ടങ്ങള്‍. ഒടുവില്‍ ബാക്കിയായത് രണ്ട് ടീമുകള്‍...

അണ്ടര്‍ പതിനേഴ് ലോകകപ്പിന്‍റെ കലാശപ്പോര് ഇന്ന്. വൈകിട്ട് എട്ട് മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ റണ്ണറപ്പായ ഇംഗ്ലണ്ടിനെ നേരിടും. ആദ്യ മത്സരത്തില്‍ ബ്രസീലിനോടേറ്റ തോല്‍വിക്ക് ശേഷം ആധികാരിക പ്രകടനങ്ങളോടെയാണ് സ്പാനിഷ് പട നാലാം ഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ തോല്‍വി അറിയാതെയായിരുന്നു ഇംഗ്ലീഷ് പട കന്നി ഫൈനലില്‍ ഇടംപിടിക്കുന്നത്.

24 ടീമുകള്‍, മൂന്നാഴ്ച നീണ്ട പോരാട്ടങ്ങള്‍. ഒടുവില്‍ ബാക്കിയായത് രണ്ട് ടീമുകള്‍. യൂറോപ്പിന്റെ ചാമ്പ്യന്‍ സ്പെയിനും. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ യൂറോപ്യന്‍ കിരീടം കൈവിടേണ്ടി വന്ന ഇംഗ്ലണ്ടും. യൂറോപ്പിലെ രണ്ട് ശൈലികളുടെ വക്താക്കളാണ് ഇരു ടീമുകളും. പതിഞ്ഞ താളത്തില്‍,നീളം കുറഞ്ഞ പാസ്സുകളുമായുള്ള പൊസെഷന്‍ ഫുട്ബോളിന്റെ അഴകാണ് ടിക്കി ടാക്കയുടെ പിന്മുറക്കാരായ സെപെയിന്‍. എന്നാല്‍ വേഗതയിലും ശാരീരിക മികവിലും ഊന്നിയുള്ള പരമ്പരാഗത ഇംഗ്ലീഷ് ഫുട്ബോള്‍ ഏറ്റവും മികച്ച രീതിയില്‍ പുറത്തെടുത്താണ് ഇംഗ്ലണ്ട് ഇതുവരെ കളിച്ചത്.

റയാന്‍ ബ്രൂസ്റ്ററെന്ന മുന്നേറ്റ നിരക്കാരനെ തളക്കുകയെന്നാതായിരിക്കും സ്പെയിനിന്റെ വെല്ലുവിളി. ക്വാര്‍ട്ടറില്‍ അമേരിക്കക്കെതിരെയും, സെമിയില്‍ ബ്രസീലിനെതിരെയും ഹാട്രിക്കുകള്‍ നേടിയ ലിവര്‍പൂള്‍ യുവതരാം ഗോള്‍ഡന്‍ ബൂട്ട് കൂടി ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. വിങ്ങുകളില്‍ സ്റ്റീവന്‍ സെസ്സെഗ്നന്‍ നടത്തുന്ന മിന്നലാട്ടങ്ങളും, മധ്യനിരയില്‍ ഫില്‍ ഫോഡന്റെ പന്തടക്കവും സ്പെയിനിന് വെല്ലുവിളിയുയര്‍ത്തും.

സ്പാനിഷ് പ്രതീക്ഷകള്‍ ക്യാപ്റ്റനും ബാര്‍സിലോണ യുവതാരവുമായ ആബെല്‍ റൂയിസിന്റെ കാലുകളിലാണ്. മാലിയുടെ തടിമിടുക്കിനെ സെമിയില്‍ സ്പെയിന്‍ മറികടന്നത് റൂയിസിന്റെ ഇരട്ടഗോള്‍ ബലത്തിലായിരുന്നു. ആറ് ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള പോരാട്ടത്തിലും റയസുണ്ട്. മുന്നേറ്റ നിരയില്‍ ഫെറാന്‍ ടോറസിന്റെ കുതിപ്പും, മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന മൊഹ മുക്ലിസ്സും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തും.

അണ്ടര്‍ പതിനേഴിന്റെ കഴിഞ്ഞ മൂന്ന് യൂറോപ്പ്യന്‍ ചാമ്പ്യന്‍ ഷിപ്പുകളിലെയും ഫൈനലുകളില്‍ ഏറ്റുമുട്ടിയത് ഇംഗ്ലണ്ടും സ്പെയിനുമായിരുന്നു. അതില്‍ രണ്ട് തവണ സ്പെയിന്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ഇംഗ്ലണ്ടിന് ഒരു തവണ ജേതാക്കളായി. ഈ ചരിത്രവും പ്രതികാരവുമാണ് കൌമാര ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തെ ആവേശഭരിതമാക്കുന്നത്.

TAGS :

Next Story