Quantcast

ബെയര്‍സ്റ്റോയുടെ സെഞ്ച്വറിയും സ്റ്റോക്സിന്‍റെ വെടിക്കെട്ടും; ഇന്ത്യയെ നിലംപരിശാക്കി ഇംഗ്ലണ്ട്

52 പന്തില്‍ 55 റണ്‍സെടുത്ത ജോസണ്‍ റോയിയെ കിടിലന്‍ ഫീല്‍ഡിങ്ങിലൂടെ രോഹിത് ആണ് പുറത്താക്കിയത്. പക്ഷേ അതിലും ഭീകരമായിരുന്നു ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിന്‍റെ രണ്ടാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ്.

MediaOne Logo

Web Desk

  • Published:

    26 March 2021 4:16 PM GMT

ബെയര്‍സ്റ്റോയുടെ സെഞ്ച്വറിയും സ്റ്റോക്സിന്‍റെ വെടിക്കെട്ടും; ഇന്ത്യയെ നിലംപരിശാക്കി ഇംഗ്ലണ്ട്
X

സെഞ്ച്വറിയുമായി ജോണി ബെയര്‍സ്റ്റോയും ഒരു റണ്‍സ് മാത്രം അകലെ സെഞ്ച്വറി നഷ്ടപ്പെട്ട ബെന്‍ സ്റ്റോക്സും. ഈ രണ്ട് ഘടകങ്ങള്‍ മാത്രം മതിയായിരുന്നു ഇന്ത്യ ഉയര്‍ത്തിയ 337 എന്ന ലക്ഷ്യം ഇംഗ്ലണ്ടിന് മറികടക്കാന്‍. ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയും ബെയര്‍സ്റ്റോയും നല്‍കിയ മികച്ച തുടക്കം ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ട് പാഴാക്കിയില്ല. സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് നേടിയ ഓപ്പണിങ് കൂട്ടുകെട്ടിന് പിന്നാലെ രണ്ടാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സുമായി 175 റണ്‍സ് കൂട്ടുകെട്ടും ജോണി ബെയര്‍സ്റ്റോ പടുത്തുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റിന്‍റെ അനായാസ വിജയമാണ് സ്വന്തമായത്.

ആദ്യ വിക്കറ്റില്‍ 110 റണ്‍സാണ് ജോണി ബെയര്‍സ്റ്റോയും ജേസണ്‍ റോയിയും നേടിയത്. 52 പന്തില്‍ 55 റണ്‍സെടുത്ത ജോസണ്‍ റോയിയെ കിടിലന്‍ ഫീല്‍ഡിങ്ങിലൂടെ രോഹിത് ആണ് പുറത്താക്കിയത്. പക്ഷേ അതിലും ഭീകരമായിരുന്നു ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിന്‍റെ രണ്ടാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ്. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബെയര്‍സ്റ്റോ- ബെന്‍ സ്റ്റോക്സ് സഖ്യം 175 റണ്‍സാണ് അടിച്ചുകൂട്ടിയത്. 11 ബൌണ്ടറിയും ഏഴ് സിക്സറും പറത്തി ബെയര്‍സ്റ്റോ ഇതിനിടയില്‍ സെഞ്ച്വറി തികച്ചു. 112 പന്തില്‍ 124 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്.

ये भी प�ें-
ഹിറ്റ്മാനല്ല ഇത് ഫിറ്റ്മാന്‍, കിടിലന്‍ ഡൈവിന് പിന്നാലെ കണ്ണഞ്ചിപ്പിക്കുന്ന ത്രോയും; രോഹിത് ശര്‍മ്മക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മറുവശത്ത് പത്ത് സിക്സറുകളും നാല് ബൌണ്ടറികളും ഉള്‍പ്പടെ 99 റണ്‍സ് നേടിയ സ്റ്റോക്സ് നിര്‍ദാക്ഷിണ്യമാണ് ഇന്ത്യന്‍ ബോളര്‍മാരെ പ്രഹരിച്ചത്. ഒടുവില്‍ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ ഭൂവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി സ്റ്റോക്സ് മടങ്ങുകയായിരുന്നു. പിന്നീട് ക്യാപ്റ്റന്‍ ജോസ് ബട്‍ലറിന്‍റെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പ്രസീദിന്‍റെ പന്തില്‍ ബൌള്‍ഡായാണ് ബട്‍ലര്‍ മടങ്ങിയത്. ഡേവിഡ് മലനും ലിവിങ്സ്റ്റണും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യക്കായി പ്രസീദ് കൃഷ്ണ രണ്ട് വിക്കറ്റും ഭൂവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഇന്നിങ്സിന്‍റെ തുടക്കത്തില്‍ തന്നെ കഴിഞ്ഞ കളിയിലെ ടോപ്സ്കോററായ ശിഖര്‍ ധവാനെ ഇന്ത്യക്ക് നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ ഇന്ത്യന്‍ സ്കോര്‍ ഒന്‍പത് റണ്‍സെത്തി നില്‍ക്കെയാണ് റീസ് ടോപ്ലിക്ക് വിക്കറ്റ് നല്‍കി ധവാന്‍ മടങ്ങുന്നത്. അധികം വൈകാതെ തന്നെ മറ്റൊരു ഓപ്പണറായ രോഹിതും മടങ്ങി. 25 റണ്‍സെടുത്ത രോഹിത് സാം കറന്‍റെ ബോളില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കിയാണ് വിക്കറ്റായത്. പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോഹ്‍ലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. മോശം പന്തുകളെ ആക്രമിച്ചും നല്ല പന്തുകളെ പ്രതിരോധിച്ചും സമയോചിതമായ പാര്‍ട്ണര്‍ഷിപ്പിലൂടെ ഇരുവരും ഇന്ത്യന്‍ ഇന്നിങ്സിനെ താങ്ങി നിര്‍ത്തി. 106 പന്തില്‍ ആറ് ബൌണ്ടറിയും രണ്ട് സിക്സറുമടക്കം ഇതിനിടെ രാഹുല്‍ തന്‍റെ അഞ്ചാം രാജ്യാന്തര സെഞ്ച്വറി പൂര്‍ത്തിയാക്കി. കോഹ്‍ലി 79 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 114 പന്തില്‍ 108 റണ്‍സാണ് നേടിയത്.

മികച്ച കൂട്ടുകെട്ടിലൂടെ മുന്നോട്ടുപോയ ഇന്ത്യന്‍ ഇന്നിങ്സില്‍ കോഹ്‍ലിയുടെ വിക്കറ്റ് പിഴുത് ഇംഗ്ലണ്ടിന് ബ്രേക് ത്രൂ നല്‍കിയത് ആദില്‍ റഷീദ് ആണ്. വ്യക്തിഗത സ്കോര്‍ 66ഇല്‍ എത്തിനില്‍ക്കേ ആദില്‍ റഷീദിന്‍റെ പന്തില്‍ ജോസ് ബട്‍ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്‍ലി മടങ്ങിയത്. സ്കോര്‍ബോര്‍ഡ് 158ഇല്‍ നില്‍ക്കെയാണ് കോഹ്‍ലി പുറത്തായത്. പിന്നീട് എത്തിയ ഋഷഭ് പന്ത് കെ.എല്‍ രാഹുലിനൊപ്പം ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. രാഹുല്‍ സ്വതസിദ്ധമായ ശൈലിയില്‍ മുന്നോട്ടുപോയപ്പോള്‍ പന്ത് തകര്‍ത്തടിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച പന്ത് 40 പന്തില്‍ ഏഴ് സിക്സറും മൂന്ന് ബൌണ്ടറിയുമടക്കം 77 റണ്‍സാണ് നേടിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story