Quantcast

'വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം': ഹർമൻപ്രീതിന്റെ പെരുമാറ്റത്തിൽ അഞ്ജും ചോപ്ര

ഹർമൻപ്രീത് കൗറിന്റെ ഔട്ടാണ് പരമ്പരയുടെ നിറംകെടുത്തിയത്

MediaOne Logo

Web Desk

  • Published:

    24 July 2023 2:47 PM GMT

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം: ഹർമൻപ്രീതിന്റെ പെരുമാറ്റത്തിൽ അഞ്ജും ചോപ്ര
X

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ ഏകദിന ക്രിക്കറ്റ് പരമ്പര വിവാദത്തിന്റെ അകമ്പടിയാലാണ് അവസാനിച്ചത്. ടി.വി സംപ്രേക്ഷണവും ഡിആർഎസും ഇല്ലാതെ പോയ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ഔട്ടാണ് പരമ്പരയുടെ നിറംകെടുത്തിയത്. സ്റ്റമ്പ് അടിച്ച് തകർത്താണ് കൗർ തന്റെ ദേഷ്യം തീർത്തത്. പിന്നാലെ അമ്പയറോട് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

മത്സരശേഷമുള്ള ചടങ്ങില്‍ രൂക്ഷമായാണ് കൗര്‍ പ്രതികരിച്ചത്. പരമ്പര സമനിലയിലായതിനാൽ ഒന്നിച്ച് ഫോട്ടോഷൂട്ടിന് എത്തിയ ബംഗ്ലാദേശ് താരങ്ങളെ വാക്കുകൾകൊണ്ട് അപമാനിക്കുകയും ചെയ്തു. 'നിങ്ങൾക്ക് സമനില നേടിത്തന്ന അമ്പയറെക്കൂടി വിളിക്കൂ, ഒന്നിച്ച് ഫോട്ടോ എടുക്കാം'- എന്നായിരുന്നു ഹർമൻപ്രീതിന്റെ പരിഹാസം. മത്സരത്തിലെ കൗറിന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഒരിക്കലും പെരുമാറാൻ പറ്റാത്ത രീതിയാണ് കൗറിൽ നിന്നുണ്ടായതെന്നാണ് വിമർശനങ്ങൾ.

ഇപ്പോഴിതാ മുൻ ഇന്ത്യന്‍ ക്യാപ്റ്റൻ അഞ്ജും ചോപ്രയും കൗറിനെതിരെ രംഗത്ത് എത്തിയിരിക്കുന്നു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറയുകയാണ് അഞ്ജും ചോപ്ര. 'വിയോജിപ്പ് രേഖപ്പെടുത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഈ ദേഷ്യമൊക്കെ അവസാനിച്ച് ശാന്തയാകുമ്പോള്‍ ഹര്‍മന്‍പ്രീത് കൗറിന് വേണ്ടിയിരുന്നില്ല എന്ന് തോന്നുമെന്നാണ് കരുതുന്നതെന്നും അഞ്ജും ചോപ്ര പറഞ്ഞു.

'വിയോജിപ്പ് പ്രകടിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. എപ്പോള്‍, എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം. പ്രയോഗിക്കുന്ന വാക്കുകളില്‍ ഹര്‍മന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌നിക്കോ മീറ്ററോ, ബോള്‍ ട്രാക്കിങോ ഇല്ലാത്തതിനാല്‍ അംപയര്‍മാര്‍ക്ക് തീരുമാനമെടുക്കുക പ്രയാസമാണ്. പോസ്റ്റ് മാച്ച് പ്രസന്‍റേഷനിലല്ല ഇക്കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിക്കേണ്ടത്. കാര്യങ്ങള്‍ അറിയിക്കാന്‍ ഇതിനേക്കാളും നല്ല മാര്‍ഗങ്ങളുണ്ട്'- അഞ്ജും കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story