Quantcast

'ആറ് വർഷത്തിനിടെ മൂന്നാംതവണ': ഫൈനലിൽ ന്യൂസിലാൻഡിന് സംഭവിക്കുന്നത്...

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ മൂന്നാം ഐസിസി ടൂർണമെന്റ് ഫൈനലിലാണ് ന്യൂസിലൻഡ് തോൽക്കുന്നത്.

MediaOne Logo

Web Desk

  • Published:

    15 Nov 2021 4:17 AM GMT

ആറ് വർഷത്തിനിടെ മൂന്നാംതവണ:  ഫൈനലിൽ ന്യൂസിലാൻഡിന് സംഭവിക്കുന്നത്...
X

കിരീടവുമായി ആസ്ട്രേലിയ മടങ്ങിയപ്പോൾ ഫൈനലിലെ നിർഭാഗ്യം വീണ്ടും ന്യൂസിലൻഡിനെ വേട്ടയാടി. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ മൂന്നാം ഐസിസി ടൂർണമെന്റ് ഫൈനലിലാണ് ന്യൂസിലൻഡ് തോൽക്കുന്നത്.

2015 ഏകദിന ലോകകപ്പിന്റെ ഫൈനലാണ് ന്യൂസിലാന്‍ഡ് ദുരന്തനാടകത്തിന്റെ ആദ്യ വേദി. ഇതുവരെ കൈക്കലാക്കാനാകാതിരുന്ന കിരീടത്തിനരികിലേക്ക് കീവീസ് എത്തിയിരുന്നു. പക്ഷേ കലാശപ്പോരിൽ വില്യംസണും സംഘവും ആസ്ട്രേലിയക്ക് മുന്നിൽ തോറ്റുമടങ്ങി.

പിന്നീട് 2016 ടി 20 ലോകകപ്പ്. അവിടെയും ന്യൂസിലൻഡ് സെമിയിലെത്തി. പക്ഷേ ഇത്തവണ ഫൈനൽ കാണാതെ പുറത്തായി. കഴിഞ്ഞ തവണത്തെ ഏകദിന ലോകകപ്പിന്റെ ഫൈനലിലും കിവീസ് കലാശപ്പോരിലേക്ക് ഇടം പിടിച്ചു. സൂപ്പർ ഓവറിലും തീരുമാനമാകാത്ത അന്നത്തെ പോരാട്ടത്തിൽ ബൗണ്ടറികളുടെ എണ്ണം ന്യൂസിലൻഡിന് വിനയായി. ചാമ്പ്യന്മാരായി ഇംഗ്ലണ്ടും.

ഇതിനിടയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടി കിരീടവരൾച്ചയ്ക്ക് അറുതിവരുത്തി വില്യംസണും സംഘവും. ഇത്തവണ രണ്ടും കൽപ്പിച്ച് ഫൈനലിൽ. പക്ഷേ ഓസീസ് സംഘം അവിടെയും വിലങ്ങുതടിയായി. വില്യംസണും ന്യൂസിലൻഡും വീണ്ടും നിരാശരായാണ് മടങ്ങുന്നത്. കാലം നീതി പുലർത്തിയാൽ അടുത്ത കിരീടമെങ്കിലും വെല്ലിങ്ടണിലെത്തും.

അതേസമയം ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആസ്‌ട്രേലിയ വീണ്ടും ഐ.സി.സി കിരീടം നേടിയത്. കിരീട നേട്ടത്തിൽ തീരെ സാധ്യത കൽപ്പിക്കപ്പെടാതിരുന്ന ടീമായിരുന്നു ആസ്‌ട്രേലിയ. പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിന്റെ സൂചന കൂടിയാണ് ഫിഞ്ചും സംഘവും നൽകിയത്. ബംഗ്ലാദേശിനോടുൾപ്പടെ തുടർച്ചയായ അഞ്ച് ടി 20 പരമ്പരകൾ തോറ്റായിരുന്നു ഓസീസ് ലോകകപ്പിനെത്തിയത്. ക്രിക്കറ്റ് നിരീക്ഷകരും വിദഗ്ധരുമെല്ലാം കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ നിന്നും ഓസീസിനെ തുടക്കത്തിലേ ഒഴിവാക്കി. പക്ഷേ പ്രതീക്ഷയുടെ അമിതഭാരമില്ലാതെ എത്തിയ ഓസീസ് സംഘം കിരീടവും റാഞ്ചിയാണ് മടങ്ങുന്നത്. പന്തു കൊണ്ടും ബാറ്റ് കൊണ്ടും ഒന്നിനൊന്ന് മികച്ചു നിന്നു.

summary; Australia clinched their maiden T20 World Cup title, crushing New Zealand by eight wickets in the final at the Dubai International Stadium on Sunday.

TAGS :

Next Story