Quantcast

30 റൺസ് അകലെയുള്ള 'ആ റെക്കോർഡും' വാർണർ സ്വന്തമാക്കി

ആസ്ട്രേലിയക്കായി ഒരു ടി20 ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡാണ് വാർണറെ തേടിയെത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 Nov 2021 8:06 AM GMT

30 റൺസ് അകലെയുള്ള ആ റെക്കോർഡും വാർണർ സ്വന്തമാക്കി
X

ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഡേവിഡ് വാർണർക്ക് അഭിമാനിക്കാനൊരു നേട്ടം കൂടി. ആസ്ട്രേലിയക്കായി ഒരു ടി20 ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡാണ് വാർണറെ തേടിയെത്തിയിരിക്കുന്നത്. മാത്യു ഹെയ്ഡന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് വാർണർക്ക് ഈ നേട്ടവും.

ഫൈനലില്‍ 30 റൺസ് കൂടി നേടിയാൽ മാത്യൂ ഹെയ്ഡൻ സ്ഥാപിച്ച റെക്കോർഡ് വാർണർക്ക് മറികടക്കമായിരുന്നു. ഫൈനലില്‍ 53 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതോടെ വാര്‍ണറിന്റെ പേരില്‍ 289 റണ്‍സായി. ടി20 ലോകകപ്പിന്റെ ഉദ്ഘാടന സീസണിലാണ് ഹെയ്ഡൻ 265 റൺസ് നേടി ആസ്‌ട്രേലിയക്കായി റെക്കോർഡ് ഇട്ടത്. 2012 സീസണിൽ 212 റൺസ് നേടിയ ഷെയിൻ വാട്‌സണാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. വാട്‌സണെ വാർണർ ഇതിനകം പിന്തള്ളിക്കഴിഞ്ഞിരുന്നു.

ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഐപിഎൽ മത്സരങ്ങളിലൊന്നും വാർണർ ഫോമിൽ അല്ലായിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തെ ഒഴിവാക്കേണ്ട സാഹചര്യം വരെ ഹൈദരാബാദിനുണ്ടായിരുന്നു. എന്നാൽ ലോകകപ്പിലേക്ക് വന്നപ്പോൾ തുടക്കത്തിലെ തളർച്ചക്ക് ശേഷം വാർണർ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. പാകിസ്താനെതിരായ സെമി ഫൈനലിൽ വാർണറുടെ ഇന്നിങ്‌സ് നിർണായകമായിരുന്നു. പിന്നാലെ ഫൈനലിലെ ഇന്നിങ്സും.

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് വാര്‍ണര്‍. 303 റണ്‍സുമായി പാക് നായകന്‍ ബാബര്‍ അസമാണ് ഒന്നാമത്. അതേസമയം ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ ആസ്ട്രേലിയ മുത്തമിട്ടത്.

TAGS :

Next Story