Quantcast

'ഇതെന്ത് ഫീൽഡിങ്, ഇതൊന്നും അംഗീകരിക്കില്ല': മായങ്ക് അഗർവാളിനെതിരെ ലക്ഷ്മണ്‍

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവരെല്ലാം പന്തെറിഞ്ഞപ്പോള്‍ ഇതേ ഫീല്‍ഡിങ് പൊസിഷനിലാണ് മായങ്ക് നിന്നത്. ക്യാച്ച് എളുപ്പത്തില്‍ കൈയിലാക്കാം എന്നതിനാലായിരുന്നു മായങ്കിന്റെ നീക്കം.

MediaOne Logo

Web Desk

  • Published:

    27 Nov 2021 12:36 PM GMT

ഇതെന്ത് ഫീൽഡിങ്, ഇതൊന്നും അംഗീകരിക്കില്ല: മായങ്ക് അഗർവാളിനെതിരെ ലക്ഷ്മണ്‍
X

ന്യൂസിലാന്‍ഡിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ വിചിത്ര രീതിയിൽ ഫീൽഡ് ചെയ്ത് ഇന്ത്യയുടെ മായങ്ക് അഗർവാൾ. മുട്ടിൽ ഇരുന്നായിരുന്നു മായങ്ക് അഗർവാളിന്റെ ഫീൽഡിങ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവരെല്ലാം പന്തെറിഞ്ഞപ്പോള്‍ ഇതേ ഫീല്‍ഡിങ് പൊസിഷനിലാണ് മായങ്ക് നിന്നത്. ക്യാച്ച് എളുപ്പത്തില്‍ കൈയിലാക്കാം എന്നതിനാലായിരുന്നു മായങ്കിന്റെ നീക്കം.

അതേസമയം മായങ്ക് അഗര്‍വാളിന്റെ ഫീല്‍ഡിങ് സ്റ്റാന്‍സിനെ വിമര്‍ശിച്ച് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ രംഗത്തെത്തി. ഈ സ്റ്റാന്‍സില്‍ നിന്ന് ക്യാച്ച് എടുക്കാന്‍ പ്രയാസമാണെന്ന് ലക്ഷ്മണ്‍ ചൂണ്ടിക്കാണിക്കുന്നു. 'ഈ ഫീല്‍ഡിങ് സ്റ്റാന്‍ഡിനോടൊന്നും എനിക്ക് യോജിപ്പില്ല, ഈ പൊസിഷനില്‍ ആയിരിക്കുമ്പോള്‍, അത്രയും അടുത്ത് ഫീല്‍ഡിങ് പൊസിഷനില്‍ നില്‍ക്കുമ്പോള്‍, ക്യാച്ചുകള്‍ എടുക്കാന്‍ തയ്യാറായി നില്‍ക്കണം. എന്നാല്‍ മായങ്ക് നിന്നത് പോലെയുള്ള സ്റ്റാന്‍സില്‍ തന്റെ നേരെ മുന്നിലേക്ക് വരുന്ന പന്തുകള്‍ മാത്രമാണ് പിടിക്കാനാവുക. ഇടത്തേക്കോ വലത്തേക്കോ വരുന്ന പന്തുകള്‍ പിടിക്കാന്‍ പറ്റില്ല.'- ലക്ഷ്മണ്‍ പറഞ്ഞു.

ഇത്തരത്തില്‍ മുട്ടുകുത്തി ഫീല്‍ഡ് ചെയ്യുന്ന ആദ്യ ഫീല്‍ഡറല്ല മായങ്ക് അഗര്‍വാള്‍. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ ജോ റൂട്ടാണ് ഈ തന്ത്രം സമീപകാലത്ത് പ്രയോഗിച്ച കളിക്കാരന്‍. ശ്രീലങ്കക്കെതിരായ ടെസ്റ്റിലായിലുന്നു റൂട്ടിന്റെ മുട്ടുകുത്തല്‍. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം സ്പിന്നര്‍ ജാക് ലീച്ച് പന്തെറിയുമ്പോഴും ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലും ജോ റൂട്ട് ഇത്തരത്തില്‍ സ്ലിപ്പല്‍ മുട്ടുകുത്തി ഫീല്‍ഡ് ചെയ്ത് കാണികളെ അമ്പരപ്പിച്ചിരുന്നു.

അതേസസമയം അഞ്ച് വിക്കറ്റുമായി അക്‌സർ പട്ടേൽ കളം നിറഞ്ഞപ്പോൾ ന്യൂസിലാൻഡിനെതിരെ ആദ്യ ഇന്നിങ്‌സിൽ ലീഡ് സ്വന്തമാക്കി ഇന്ത്യ. ന്യൂസിലാൻഡിന്റെ ആദ്യ ഇന്നിങ്‌സ് 296ന് അവസാനിക്കുകയായിരുന്നു. 49 റൺസിന്റെ ഇന്ത്യക്ക് ലഭിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെന്ന നിലയിലാണ്. ഇതോടെ ഇന്ത്യക്ക് 63 റൺസിന്റെ ലീഡായി. ഒരു റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് പുറത്തായത്. കെയിൽ ജാമിയേഴ്‌സണാണ് വിക്കറ്റ്. 62 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും പിന്തുണകൊടുത്തു. ഓപ്പണിങ് വിക്കറ്റില്‍ 151 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കിവീസിനെതിരേ മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.

TAGS :

Next Story