വനിത റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ; ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാർ

ബാങ്കോക്ക് : വനിത റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ബംഗ്ലാദേശിനെ 46 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 135 റൺസ് ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19.1 ഓവറിൽ 88 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി പ്രേമ റാവത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർ ദിനേശ് വൃന്ദയെ പവർ പ്ലേയിൽ തന്നെ നഷ്ടമായി(19). പിന്നാലെ ഇറങ്ങിയ മലയാളി താരം മിന്നുമണി ആദ്യ പന്തിൽ തന്നെ മടങ്ങിയപ്പോൾ അനുഷ്‌ക്ക ശർമയും അതിവേഗം തിരികെ നടന്നു(8). അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ രാധാ യാദവ് തേജൽ ഹസാബ്നിസ് സഖ്യമാണ് ഇന്ത്യൻ സ്കോർബോർഡ് മുന്നോട്ട് നീക്കിയത്. പതിനേഴാം ഓവറിലെ മൂന്നാം പന്തിൽ രാധാ യാദവ് മടങ്ങുമ്പോൾ ഇന്ത്യ 5ന് 113 എന്ന നിലയിലായിരുന്നു. 30 പന്തിൽ 3 ഫോറും 1 സിക്സുമടക്കം 36 റൺസാണ് രാധാ യാദവ് നേടിയത്. 34 പന്തിൽ 3 ഫോറും 2 സിക്‌സും ഉൾപ്പടെ 51 റൺസ് നേടിയ തേജലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.
മറുപടി ബാറ്റിങ്ങിൽ തുടക്കം തന്നെ വിക്കറ്റ് നഷ്ടപെടുത്തിയാണ് ബംഗ്ലാദേശ് തുടങ്ങുന്നത്. മൂന്നാം ഓവറിൽ ഓപണർ ഇഷ്മാ തഞ്ചിമിനെ പുറത്താക്കി സൈമ താക്കൂർ ഇന്ത്യക്ക് മേൽകൈ നൽകി. പിന്നാലെ ഇറങ്ങിയ സർമിൻ സുൽത്താനയെ കൂട്ടുപിടിച്ച് ഷമീമ സുൽത്താന റൺസ് ഉയർത്താൻ ശ്രമം നടത്തിയെങ്കിലും കൃത്യമായ ഇടവേളയിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ നിരയിൽ പ്രേമ റാവത് മൂന്നും, സോണിയ മെന്തിയ, തനൂജ കൻവാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. സൈമ താക്കൂർ, ക്യാപ്റ്റൻ രാധാ യാദവ്, മിന്നുമണി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
അർധ സെഞ്ച്വറി നേടിയ ഇന്ത്യയുടെ തേജൽ ഹസാബിനിസാണ് മത്സരത്തിലെ താരം. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം കിരീടമാണിത്. നേരത്തെ 2023ൽ നടന്ന ആദ്യ എഡിഷനിലും ബംഗ്ലാദേശിനെയായിരുന്നു ഇന്ത്യ ഫൈനലിൽ പരാജയപെപ്പടുത്തിയത്.
Adjust Story Font
16

