കത്തിക്കയറി ഇന്ത്യൻ ബാറ്റർമാർ ; സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ
ഇന്ത്യൻ നിരയിൽ അഭിഷേക് ശർമയും ഹർദിക് പാണ്ട്യയും അർധ സെഞ്ച്വറി നേടി.

ചെന്നൈ : സൂപ്പർ 8ലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെക്കെതിരെ കൂറ്റൻ ടോട്ടൽ കുറിച്ച് ഇന്ത്യ. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 256 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സഞ്ജു സാംസൺ 24 (15) മികച്ച തുടക്കം നൽകി. പിന്നാലെയെത്തിയ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് അഭിഷേക് ശർമ ഇന്ത്യൻ സ്‌കോർ അതിവേഗം മുന്നോട്ട് ചലിപ്പിച്ചു. തുടർന്നുള്ള എഴോവറിൽ ഇരുവരും ചേർന്ന് നേടിയത് 72 റൺസാണ്.
30 പന്തിൽ നാല് വീതം ഫോറും സിക്‌സും ഉൾപ്പെടെ 55 റൺസാണ് അഭിഷേക് നേടിയത്. ലോകകപ്പിലെ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. 24 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സുമടക്കം 38 റൺസാണ് കിഷന്റെ സമ്പാദ്യം. മൂന്നാമനായി ഇറങ്ങിയ നായകൻ സൂര്യകുമാർ യാദവ് 13 പന്തിൽ 3 ഫോറും 2 സിക്‌സും ഉൾപ്പടെ 33 റൺസാണ് നേടിയത്. പതിനഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ തഷിൻഗ മുസിക്കെവാക്കിന് ക്യാച്ച് നൽകി സൂര്യ മടങ്ങുമ്പോൾ ഇന്ത്യ 172ന് 4 എന്ന നിലയിലായിരുന്നു.
അവസാന അഞ്ചോവറിൽ ഒന്നിച്ച ഹർദിക് പാണ്ട്യ - തിലക് വർമ സഖ്യം വീണ്ടും സ്കോർബോർഡിൽ റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ രണ്ട് ഫോറും നാല് സിക്‌സും അടക്കം ഹർദിക് അർധ സെഞ്ച്വറി എടുത്തപ്പോൾ 3 ഫോറും 4 സിക്‌സും ഉൾപ്പടെ 44 റൺസാണ് തിലകിന്റെ സംഭാവന.
സിംബാബ്‌വെക്കായി മുസറബാനി, സിക്കിന്ദർ റാസ, ടിനോടെൻഡ മാപോസ, റിച്ചാർഡ് ങ്കാർവ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Adjust Story Font
16

