Quantcast

ഇന്ത്യയെ വിറപ്പിച്ചെങ്കിലും പവലിന്റെ കൂറ്റനടിയിൽ പന്ത് ഹാപ്പിയാണ് !

2.8 കോടി രൂപയ്ക്കാണ് പവലിനെ മേഗാ താരലേലത്തിൽ ഡൽഹി സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    19 Feb 2022 1:58 AM GMT

ഇന്ത്യയെ വിറപ്പിച്ചെങ്കിലും പവലിന്റെ കൂറ്റനടിയിൽ പന്ത് ഹാപ്പിയാണ് !
X

ഇന്ത്യ-വിൻഡീസ് രണ്ടാം ടി20 മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തി ഇന്ത്യയെ വിറപ്പിച്ച റോമൻ പവലിനെ ആരും മറന്നുകാണില്ല. ഇന്ത്യൻ ബൗളർമാരെ പവൽ തല്ലിച്ചതക്കുമ്പോൾ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ടീം തോൽക്കുമെന്ന ആശങ്കയിലായിരുന്നെങ്കിലും,ചെറിയ സന്തോഷത്തിലായിരുന്നു. കാരണം മറ്റൊന്നുമല്ല, ഐ.പി.എൽ 2022 ൽ ഋഷഭ് പന്ത് ക്യാപ്റ്റനായ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ് പവൽ.

2.8 കോടി രൂപയ്ക്കാണ് പവലിനെ മേഗാ താരലേലത്തിൽ ഡൽഹി സ്വന്തമാക്കിയത്. ഫ്രാഞ്ചൈസിക്ക് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസം പവൽ പുറത്തെടുത്തത്. 36 പന്തിൽ നിന്ന് 4 ഫോറിന്റെയും 5 സിക്‌സിന്റെയും അകമ്പടിയോടെ 68 റൺസാണ് പവൽ നേടിയത്.പവലിന്റെ കൂറ്റനടികൾ വിൻഡീസിന് വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും 8 റൺസ് അകലെ അവർ വീഴുകയായിരുന്നു.

അതേസമയം, വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി-20യും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. നിക്കോളാസ് പുരാനും (41 പന്തിൽ 62), റോമൻ പവലും (36 പന്തിൽ 68) അർധസെഞ്ചുറി നേടി തിളങ്ങിയെങ്കിലും വിജയത്തിന് എട്ട് റൺസിന് അകലെ ഇന്ത്യ വിൻഡീസിനെ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചെഹൽ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റുവീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. ഫോം കണ്ടെത്താൻ പാടുപെട്ടിരുന്ന മുൻ നായകൻ കോഹ്ലിയുടെ മടങ്ങിവരവായിരുന്നു കളിയിലെ പ്രധാന സംഭവവികാസം. അർധസെഞ്ച്വറിയോടെ കോഹ്ലിയും ഋഷഭ് പന്തും കളിയിലെ ടോപ് സ്‌കോറർമാരായി. കഴിഞ്ഞ കളിയിൽ അർധസെഞ്ച്വറി കടന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ടിന് ഇത്തവണ രണ്ട് ഓവർ തികയ്ക്കാൻ കഴിഞ്ഞില്ല. രണ്ടാം ഓവറിലെ അവസാന പന്തിൽ ഇഷാൻ കിഷൻ മടങ്ങി. കോട്രലാണ് രണ്ടക്കം പൂർത്തിയാകുന്നതിന് കിഷനെ മടക്കിയത്. പിന്നീടൊത്തുചേർന്ന കോഹ്ലിയും രോഹിത്തും ചേർന്ന് ഇന്ത്യയെ ടോപ്ഗിയറിൽ നയിക്കുമ്പോഴാണ് വില്ലനായി റോസ്റ്റൺ ചേസ് എത്തുന്നത്. ടീം സ്‌കോർ 59 റൺസിൽ നിൽക്കുമ്പോൾ റോസ്റ്റൺ ചേസ് രോഹിതിനെ മടക്കി.

രോഹിത് - കോഹ്ലി പാർട്ണർഷിപ്പ് പൊളിഞ്ഞതോടെ ഇന്ത്യ കൂടുതൽ സമ്മർദത്തിലായി. വിരാട് ഒരു ഭാഗത്ത് നന്നായി ബാറ്റുവീശിയെങ്കിലും മറുവശത്ത് വിക്കറ്റ് വീണു. എട്ട് റൺസെടുത്ത സൂര്യകുമാർ യാദവിനെ റോസ്റ്റൺ ചേസാണ് മടക്കിയത്. മികച്ച സ്ട്രോക് പ്ലേയുമായി മുന്നേറിയ കോഹ്ലി അർധസെഞ്ച്വറി തികച്ചു. അപ്പോഴാണ് വീണ്ടും റോസ്റ്റൺ ചേസ് ഇന്ത്യൻ ഇന്നിങ്സിന് നാശം വിതച്ചത്. കോഹ്ലി ക്ലീൻ ബൌൾഡ്. 41 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സറും ഉൾപ്പടെ 52 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. കോഹ്ലി വീണതോടെ 106ന് നാലെന്ന നിലയിൽ ഇന്ത്യ പരുങ്ങി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഋഷഭ് പന്തും വെങ്കടേഷ് അയ്യരും ചേർന്ന് സ്‌കോർ നില മെച്ചപ്പെടുത്തുകയായിരുന്നു. ഇരുവരും ചേർന്ന് 75 റൺസിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ സ്‌കോർ ബോർഡിൽ ചേർത്തത്. അവസാന ഓവറിലാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. വെങ്കടേഷ് അയ്യറുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 28 ബോളിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സറും ഉൾപ്പടെ 52 റൺസ് നേടിയ പന്ത് പുറത്താകാതെ നിന്നു.

TAGS :

Next Story