Quantcast

കൊല്ലം സെയ്‌ലേഴ്‌സ് ഫൈനലിൽ; തൃശൂർ ടൈറ്റൻസിനെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയം

തുടർച്ചയായ രണ്ടാം സീസണിലാണ് സച്ചിൻ ബേബി നയിക്കുന്ന കൊല്ലം കലാശക്കളിക്ക് യോഗ്യത നേടിയത്.

MediaOne Logo

Sports Desk

  • Updated:

    2025-09-05 12:26:19.0

Published:

5 Sept 2025 5:55 PM IST

Kollam Sailors in the final; 10-wicket win over Thrissur Titans
X

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയവുമായി കൊല്ലം സെയ്‌ലേഴ്‌സ് ഫൈനലിൽ. തുടർച്ചയായ രണ്ടാം സീസണിലാണ് കൊല്ലം കലാശക്കളിയ്ക്ക് ടിക്കറ്റെടുക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 17.1 ഓവറിൽ 86 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ പത്താം ഓവറിൽ കൊല്ലം അനായാസം ലക്ഷ്യംമറികടന്നു. ബൗളർ അമൽ എ ജിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരകളിലൊന്നായ തൃശൂരിന്റെ അവിശ്വസനീയമായ തകർച്ചക്കാണ് സെമി ഫൈനൽ സാക്ഷ്യം വഹിച്ചത്. ആദ്യ വിക്കറ്റ് തന്നെ ഭാഗ്യം തൃശൂരിനൊപ്പമല്ലെന്ന സൂചന നൽകുന്നതായി. അഹ്‌മദ് ഇമ്രാന്റെ ബാറ്റിൽ കൊണ്ട് ഉയർന്ന പന്ത്, ദേഹത്ത് തട്ടിയുരുണ്ട് സ്റ്റമ്പിൽ പതിക്കുകയായിരുന്നു. രണ്ട് ഉജ്ജ്വലമായ ഫോറുകളുമായി മികച്ചൊരു തുടക്കമിട്ട ശേഷമായിരുന്നു ഇമ്രാന്റെ മടക്കം. അടുത്തത് ക്യാപ്റ്റൻ ഷോൺ റോജറുടെ ഊഴമായിരുന്നു. ബൗണ്ടറിയോടെ തുടക്കമിട്ട ഷോൺ റോജറെ എ ജി അമൽ പുറത്താക്കി. നിലയുറപ്പിച്ചെന്ന് തോന്നിച്ച ആനന്ദ് കൃഷ്ണനും ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്തായതോടെ തൃശൂരിന്റെ തകർച്ചയുടെ തുടക്കമായി. അഹ്‌മദ് ഇമ്രാൻ 13ഉം ആനന്ദ് കൃഷ്ണൻ 23ഉം ഷോൺ റോജർ ഏഴു റൺസുമായിരുന്നു നേടിയത്.

അക്ഷയ് മനോഹർ, അജു പൗലോസ്, സിബിൻ ഗിരീഷ്, എ.കെ അർജുൻ, വരുൺ നായനാർ കരുത്തന്മാരടങ്ങുന്ന തൃശൂരിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ഇമ്രാനും ആനന്ദ് കൃഷ്ണനുമൊഴികെ ആർക്കും രണ്ടക്കം പോലും കടക്കാനായില്ല. കൊല്ലത്തിന്റെ ബൗളർമാർ സാഹചര്യങ്ങൾക്കനുസരിച്ച് പന്തെറിഞ്ഞപ്പോൾ മികച്ച ഫീൽഡിങ്ങുമായി ടീമൊന്നാകെ പിന്തുണ നൽകി. പവൻ രാജ്, എ ജി അമൽ, വിജയ് വിശ്വനാഥ്, അജയഘോഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങിൽ കൊല്ലത്തെ ഒരു ഘട്ടത്തിലും സമ്മർദ്ദത്തിലാക്കാൻ തൃശൂരിനായില്ല. കരുതലോടെ തുടങ്ങിയ നിലവിലെ ചാമ്പ്യൻമാർക്കായി ഓപ്പണർമാർ പിന്നീട് മികച്ച ഷോട്ടുകളിലൂടെ അനായാസം റണ്ണുയർത്തി. ഭരത് സൂര്യ കൂട്ടൻ അടികളുമായി കളം നിറഞ്ഞപ്പോൾ മറുവശത്ത് അഭിഷേക് ജെ നായർ മികച്ച പിന്തുണ നൽകി. 31 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്‌സും അടക്കം 56 റൺസായിരുന്നു ഭരത് സൂര്യ നേടിയത്. അഭിഷേക് ജെ നായർ 28 പന്തുകളിൽ നിന്ന് 32 റൺസും നേടി. രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്ന കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്-കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേതാക്കളെ കൊല്ലം ഫൈനലിൽ നേരിടും.

TAGS :

Next Story