പഹൽഗാം ഭീകരാക്രമണം; പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും അവസാനിപ്പിക്കണം- ഗാംഗുലി
നിലവിൽ ഐസിസി ടൂർണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രമാണ് ഇരുരാജ്യങ്ങളും പരസ്പരം മത്സരിക്കുന്നത്.

കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ''എല്ലാവർഷവും ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് തമാശയായി കാണാനാവില്ല. ഇതിനെതിരെ കർശന നടപടിയാണ് ആവശ്യം. പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം. തീവ്രവാദ നടപടികളെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ല''- വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാനായി ഇന്ത്യ പാകിസ്താനിലേക്ക് പോയിരുന്നില്ല. പകരം ഹൈബ്രിഡ് മോഡലിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലാണ് നടന്നത്. 2008ൽ ഏഷ്യാകപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ കളിച്ചത്. ഐസിസി ടൂർണമെന്റുകളിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ കീഴിൽ നടക്കുന്ന ഏഷ്യാകപ്പിലും മാത്രമാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നത്. പഹൽഗാം പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് മത്സരിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്ന ആവശ്യം ഇന്ത്യ ഐസിസിക്ക് മുന്നിൽവെക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, 2027 വരെയായി ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിലാക്കാൻ ഐസിസി നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത വർഷം ഇന്ത്യ വേദിയാകുന്ന ടി20 ലോകകപ്പിൽ പാകിസ്താന്റെ മത്സരങ്ങൾ ശ്രീലങ്കിയിലായിരിക്കും നടക്കുക.
Adjust Story Font
16