മാച്ച് ഒഫീഷ്യലിനെ പുറത്താക്കിയില്ലെങ്കിൽ ഏഷ്യ കപ്പിൽ നിന്നും പിന്മാറുമെന്ന് ഭീഷണിയുമായി പിസിബി

ദുബൈ : ഏഷ്യ കപ്പിലെ ഇന്ത്യ - പാക് മത്സരത്തിന് പിന്നാലെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെതിരെ ആഞ്ഞടിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. മത്സരത്തിന് മുമ്പും ശേഷവും പാക് താരങ്ങളുമായി കൈകൊടുക്കാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതിനെതിരെ പൈക്രോഫ്റ്റ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാക് ക്രിക്കറ്റ് ബോർഡ് രംഗത്ത് വന്നിരുക്കുന്നത്.
തുടർന്നുള്ള മത്സരങ്ങൾക്കുള്ള അമ്പയറിങ് പാനലിൽ നിന്നും പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന ആവശ്യമാണ് പാക് ക്രിക്കറ്റ് ബോർഡ് ടൂർണമെന്റ് കമ്മിറ്റി മുമ്പാകെ സമർപ്പിച്ചിട്ടുള്ളത്. അല്ലാത്ത പക്ഷം പാകിസ്താൻ തുടർന്നുള്ള മത്സരങ്ങളുടെ ഭാഗമാവാതെ ടൂർണമെന്റിൽ നിന്നും പിന്മാറുമെന്നും അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന ആദ്യ ഇന്ത്യ - പാക് മത്സരമാണിത്. ഈ സാഹചര്യത്തിൽ ഇന്ത്യ മത്സരം ബഹിഷ്ക്കരിക്കണമെന്നാവിശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വ്യാപക ആഹ്വാനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പതിവ് കൈകൊടുക്കൽ ആചാരം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ലംഘിച്ചത്.
സെപ്റ്റംബർ 17 ന് യുഎഇക്കെതിരെയാണ് പാകിസ്താന്റെ അവസാന ഗ്രൂപ്പ് മത്സരം. സൂപ്പർ ഫോറിൽ സ്ഥാനമുറപ്പിക്കാൻ പാകിസ്താന് വിജയം അനിവാര്യമാണ്.
Adjust Story Font
16

